Follow Us On

04

June

2023

Sunday

ഫാത്തിമാ രഹസ്യം: കിംവദന്തികൾക്കിടയിൽ ജാഗ്രത നഷ്ടമാകരുത്!

സ്വന്തം ലേഖകൻ

ഫാത്തിമാ രഹസ്യം: കിംവദന്തികൾക്കിടയിൽ ജാഗ്രത നഷ്ടമാകരുത്!

ഫാത്തിമാ സന്ദേശവുമായി ബന്ധപ്പെട്ട് ലോകാവസാനവും ഭീകരതയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കപ്പെടുന്നതിലൂടെ പിശാച് ആഗ്രഹിക്കുന്നത് യഥാർത്ഥ സന്ദേശം ആളുകളിലെത്താതിരിക്കുക എന്ന തന്ത്രമായിരിക്കാം. അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാണ്, ഫാത്തിമയിൽ നൽകപ്പെട്ട മൂന്ന് രഹസ്യങ്ങളെക്കുറിച്ചുള്ള വിചിന്തനം. ഇന്ന് (മേയ് 13) ഫാത്തിമാ നാഥയുടെ തിരുനാൾ.

ഫാത്തിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച നുണക്കഥകൾക്കും കുപ്രചരണങ്ങൾക്കും ഇന്നും അറുതിയായിട്ടില്ല. തിന്മയുടെ തന്ത്രങ്ങളാണ് ഈ കുപ്രചരണങ്ങൾ. തന്റെ സന്ദേശങ്ങളിലൂടെ പരിശുദ്ധ അമ്മ ലക്ഷ്യം വെച്ച, ആഗ്രഹിച്ച ചില കാര്യങ്ങൾ പലപ്പോഴും അപ്രസക്തമായ വാഗ്വാദങ്ങളിൽപ്പെട്ട് പ്രധാന്യമില്ലാത്തതായി മാറുന്നു.

ലോകാവസാനവും ഭീകരതയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുകവഴി മാധ്യമങ്ങളിലൂടെ പിശാച് ആഗ്രഹിക്കുന്നത് യഥാർത്ഥ സന്ദേശം ആളുകളിലെത്താതിരിക്കുക എന്ന തന്ത്രമായിരിക്കാം. അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാണ്, ഫാത്തിമയിൽ നൽകപ്പെട്ട മൂന്ന് രഹസ്യങ്ങളെക്കുറിച്ചുള്ള വിചിന്തനം.

ഒന്നാമത്തെ രഹസ്യം

നരകം; ആരെങ്കിലും അവിടെ പോകുമോ?

1917 ജൂലൈ 13ന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഫ്രാൻസിസ്, ജസീന്ത, ലൂസി എന്നിവർക്ക് വലിയൊരു ദർശനം നൽകി. ദർശനം ലഭിച്ചവരിൽ ഒരാളായ ലൂസി അതിനെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെ:

‘അഗ്‌നിയുടെ വലിയൊരു കടൽ പരിശുദ്ധ അമ്മ ഞങ്ങളെ കാണിച്ചു. ഭൂമിക്കടിയിലെ ദൃശ്യംപോലെയാണ് ഞങ്ങൾ അതിനെ കണ്ടത്. ഇതിൽ നിറയെ പിശാചുക്കളും മനുഷ്യാത്മാക്കളും. മനുഷ്യരൂപികളായിരുന്നു അവർ. കത്തുന്ന കനൽപോലെയായിരുന്നു അവർ. കഠിനമായ പുക ചുറ്റും. ശരീരം തുളച്ചുകയറുന്ന അഗ്‌നിയുടെ മുകളിലായിരുന്നു എല്ലാവരും. എഴുന്നേൽക്കുകയും വീണ്ടും വീഴുകയും ചെയ്യുന്നവർ. യാതൊരു നിയന്ത്രണവുമില്ലാതെ അവർ അങ്ങോട്ടും ഇങ്ങോട്ടും വീഴുന്നു.

‘അവരുടെ നിലവിളിയും വേദനിപ്പിക്കുന്ന നിരാശയും ഞങ്ങളെ ശരിക്കും ഭയപ്പെടുത്തി. കണ്ടിട്ടില്ലാത്ത, വികൃതരൂപികളായ മൃഗങ്ങളെ പോലുള്ള രൂപങ്ങളായിരുന്നതിനാൽ പിശാചുക്കളെ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. കറുത്തിരുണ്ടതായിരുന്നു അവയുടെ രൂപം. ഈ ദർശനം ഒരു നിമിഷമേ നീണ്ടുള്ളൂ. മുറിയിപ്പ് തന്ന മറിയത്തിനും ഞങ്ങളെ സ്വർഗത്തിൽ കൊണ്ടുപോകാം എന്നു പറഞ്ഞതിനും ഒത്തിരി നന്ദി.

‘അല്ലെങ്കിൽ, ഈ ദർശനം കണ്ട ഞങ്ങൾ ഭയവും ഉത്കണ്ഠയുംമൂലം മരിച്ചുപോകുമായിരുന്നു. ഞങ്ങൾ മറിയത്തിനു നേരെ കണ്ണുകളുയർത്തിയപ്പോൾ അമ്മ പറഞ്ഞു, പാപികളുടെ ആത്മാക്കൾ പതിക്കുന്ന നരകം നിങ്ങൾ കണ്ടു. അവരെ രക്ഷിക്കുന്നതിനായി എന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ വളർത്തുന്നതിന് ദൈവം ആഗ്രഹിക്കുന്നു. ഞാൻ പറയുന്നത് പ്രവർത്തിക്കാൻ മനുഷ്യർ തയാറാകുന്നെങ്കിൽ അനേകം ആത്മാക്കൾ രക്ഷിക്കപ്പെടുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്യും.’

മറിയം തുടർന്നു: ‘പ്രാർത്ഥിക്കുക. കഠിനമായി പ്രാർത്ഥിക്കുകയും ധാരാളം പരിത്യാഗങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക. കാരണം, അനേകം ആത്മാക്കൾ നരകത്തിൽ നിപതിക്കുന്നത് അവർക്കുവേണ്ടി പരിത്യാഗമനുഷ്ഠിക്കാനോ പ്രാർത്ഥിക്കാനോ ആരുമില്ലാത്തതിനാലാണ്.’

ഫാത്തിമ മുന്നോട്ടുവെക്കുന്ന ആദ്യത്തെ ചോദ്യവും ഉത്തരവും നരകത്തെക്കുറിച്ചാണ്. നരകമില്ലെന്നും ഉണ്ടങ്കിൽത്തന്നെ ആരും അവിടെ പോകില്ലെന്നും വിശ്വസിക്കുവരുടെ എണ്ണം ഈ നാളുകളിൽ കൂടുകയാണ്. മരണത്തിന് കുറച്ചുനാൾമുമ്പ് ലൂസി നരകത്തെക്കുറിച്ച് ഇങ്ങനെ എഴുതി:

‘ഈ സത്യങ്ങൾ നിഷേധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. എന്നാൽ നിഷേധിക്കപ്പെടുന്നു എന്നു കരുതി അവ യാഥാർത്ഥ്യങ്ങളല്ലാതാവുന്നില്ല. അവരുടെ അവിശ്വാസം പാപികളെ നരകത്തിൽനിന്ന് രക്ഷിക്കുന്നില്ല. ഈ സത്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന മറ്റൊരു തെളിവുകൂടി ദൈവം ഞങ്ങൾക്ക് നൽകിയിരുന്നു. ഇതിൽ അവിശ്വസിക്കുന്നവരുടെ തെറ്റിദ്ധരിപ്പിക്കുന്ന പഠനങ്ങളിൽ ഞങ്ങൾ വീണുപോകാതിരിക്കുന്നതിനായിരുന്നു അത്. ഇന്നുവരെ, ഉറപ്പുള്ള കാര്യമിതാണ്. നരകം ഒരു സത്യമാണ്. പാപികളുടെ ആത്മാക്കൾ അവിടെ പതിയ്ക്കുകയും ചെയ്യും.’

1992ൽ പോർച്ചുഗലിലെ കോയിംമ്പ്ര കർമലീത്തമഠത്തിൽതന്നെ കാണാനെത്തിയ ഒരു കർദിനാളിനോട് ലൂസി പറഞ്ഞു: ‘നരകം ഒരു യാഥാർത്ഥ്യമാണ്. നരകത്തെക്കുറിച്ച് ജനങ്ങളോട് പറയുക. നമ്മുടെ കർത്താവുതന്നെ നരകത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ബൈബിളിലുണ്ടല്ലോ. ദൈവം ആരെയും നരകത്തിലേക്കയക്കുന്നില്ല. ജനങ്ങൾ തനിയെ പോകുന്നതാണ്. ദൈവം മനുഷ്യകുലത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, ആ സ്വാതന്ത്ര്യത്തെ ദൈവം മാനിക്കുകയും ചെയ്യുന്നു.’

പല കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പരിശുദ്ധ മറിയം പറഞ്ഞിട്ടുണ്ട്. അതിൽ ചിലത് ഇവിടെ പരാമർശിക്കാം

* ‘ലോകത്തിന്റെ പാപം വളരെ വലുതാണ്. നിത്യതയിൽ എന്താണുള്ളതെന്ന് അറിഞ്ഞിരുന്നെങ്കിൽ തങ്ങൾക്കാവുതെല്ലാം ചെയ്യാനും ജീവിതരൂപാന്തരീകരണം വരുത്താനും ജനങ്ങൾ ശ്രമിക്കുമായിരുന്നു.’

* ‘സമ്പത്തിൽനിന്നും ആഢംബരത്തിൽനിന്നും ഓടിയകലുക.’

* ‘അനേകം ആത്മാക്കൾ നരകത്തിൽ പോകാൻ കാരണം ജഡിക പാപങ്ങളാണ്, മറ്റൊന്നുമല്ല.’

*’ഈ ലോകത്തിൽ നടക്കുന്ന പല വിവാഹങ്ങളും ദൈവം ആഗ്രഹിക്കുന്നതല്ല, അവ ദൈവത്തെ വേദനിപ്പിക്കുന്നുണ്ട്.’

രണ്ടാമത്തെ രഹസ്യം

യുദ്ധവും റഷ്യയും നിരീശ്വരവാദവും!

റഷ്യയ്ക്കും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയർത്തിയ നിരീശ്വരവാദചിന്താഗതിക്കും ജീവിതത്തിനുംവേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനമായിരുന്നു രണ്ടാമത്തെ രഹസ്യ സന്ദേശം. 1917ലാണ് ഫാത്തിമയിൽ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ലോകമെങ്ങും വ്യാപിച്ചിരുന്ന സമയം. പരിശുദ്ധ മറിയം പറഞ്ഞു:

‘ലോകത്തെ രക്ഷിക്കാനായി എന്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തണം. ഞാൻ പറയുന്നത് ചെയ്താൽ അനേക ആത്മാക്കൾ രക്ഷിക്കപ്പെടുകയും ലോകത്തിൽ സമാധാനമുണ്ടാകുകയും ചെയ്യും. ജനങ്ങൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ പീയൂസ് 11-ാമൻ പാപ്പയുടെ കാലത്ത് അടുത്ത യുദ്ധമുണ്ടാകും.’ ഇതിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു: ‘പരിശുദ്ധ പിതാവ് റഷ്യയെ എന്റെ വിമലഹൃദയത്തിന് സമർപ്പിക്കും. ലോകത്തിൽ സമാധാനമുണ്ടാകും.’

ഈ മുന്നറിയിപ്പിന് ലോകം വലിയ വില കൊടുത്തില്ല എന്നുവേണം കരുതാൻ. കാരണം, പീയൂസ് 11-ാമൻ പാപ്പയുടെ കാലത്ത് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജനങ്ങൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ വീണ്ടും യുദ്ധമുണ്ടാകുമെന്ന് പരിശുദ്ധ മറിയം പറഞ്ഞത് ശരിവെക്കുകയായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിലൂടെ. ഒന്നാം ലോക മഹായുദ്ധത്തിൽ രണ്ടരലക്ഷത്തോളം പോർച്ചുഗീസുകാർ ദാരുണമായി കൊല്ലപ്പെട്ടെന്നാണ് കണക്ക്. മറ്റ് രാജ്യങ്ങളിലേതുകൂടി കൂട്ടിയാൽ അതിനെക്കാൾ അനേക മടങ്ങുവരും കൊല്ലപ്പെട്ടവരുടെ എണ്ണം.

1911നും 1916നും ഇടയ്ക്ക് 2000 ൽപ്പരം വൈദികർ കൊല്ലപ്പെട്ട രാജ്യം കൂടിയാണ് പോർച്ചുഗൽ. രണ്ടാം ലോകമഹായുദ്ധം ഉണ്ടാകാതിരിക്കാൻ ഫാത്തിമാ മാതാവ് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിട്ടും ആരും ചെവിക്കൊണ്ടില്ല. 30 രാജ്യങ്ങളും 100 മില്യണിലധികം ആളുകളും യുദ്ധമുഖത്തുണ്ടായിരുന്നു. 11 മില്യൺ ആളുകൾ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എത്ര ഭീകരമായിരുന്നു ആ ദുരന്തം!

റഷ്യ എന്ന വാക്ക് രണ്ടാമത്തെ രഹസ്യവുമായി ബന്ധപ്പെട്ട് വലിയ പ്രസക്തിയുള്ളതാണ്. ഒരു രാജ്യം എന്നതിനെക്കാൾ അതു പ്രതിനിധാനം ചെയ്യുന്ന നിലപാടുകളാണ് പ്രാർത്ഥനാ വിഷയമാക്കേണ്ടിയിരുന്നത്. നിരീശ്വരവാദം ഉൾപ്പെട്ട കമ്മ്യൂണിസമായിരുന്നു റഷ്യയുടെ വിശ്വാസസംഹിത.

ഇതിനെതിരെ ഫലപ്രദമായി പോരാടിയ വ്യക്തി ജോൺ പോൾ രണ്ടാമൻ പാപ്പയാണ്. മറുവശത്തുണ്ടായിരുന്ന സ്റ്റാലിനും ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ ദൈവത്തിൽ വിശ്വസിച്ച് ചെയ്യാവുന്ന കാര്യങ്ങളായിരുന്നില്ല ചെയ്തുകൂട്ടിയതും. വ്യക്തികളെയോ രാജ്യങ്ങളെയോ പഴിക്കുന്നതിനെക്കാൾ പടർന്നുപന്തലിച്ച നിരീശ്വരവാദത്തിന്റെ ‘ഉപോത്പ്പന്നമായി’ വേണം രണ്ടാം ലോകമഹായുദ്ധത്തെ കാണാൻ.

മൂന്നാം രഹസ്യം

പാപ്പയുടെ കൊലപാതകവും വിശ്വാസത്യാഗവും!

രഹസ്യസ്വഭാവം ഏറ്റവുമധികമുണ്ടായിരുന്നതും ഏറെ ചർച്ചകൾക്കിടയാക്കിയതും മൂന്നാമത്തെ സന്ദേശവും രഹസ്യവുമാണ്. 1941ൽ ഫാത്തിമയെക്കുറിച്ചുള്ള തന്റെ ഓർമകൾ രേഖപ്പെടുത്തവെ, മൂന്നാമത്തെ രഹസ്യം വെളിപ്പെടുത്താൻ മറിയം അനുവാദം നൽകിയിട്ടില്ല എന്ന വാക്കുകൾ ലൂസി വിശദീകരിച്ചത് വലിയ വാർത്തയായി.

1943ൽ ലൂസി കടുത്ത രോഗിണിയായി. മൂന്നാം രഹസ്യം വെളിപ്പെടുത്താതെ അവൾ മരണപ്പെടുമെന്ന ആശങ്കയിൽ ഫാത്തിമാ രൂപതാ ബിഷപ്പ് അവളോട് ആ രഹസ്യം കുറിച്ചുവെക്കാൻ ആവശ്യപ്പെട്ടു. അനുസരണാവ്രതത്താൽ അവൾ അതിന് തയാറായി. ആ രഹസ്യം രേഖപ്പെടുത്തിയ കടലാസ് 1944 ജനുവരിയിൽ മുദ്രവെച്ച കവറിൽ ബിഷപ്പിനെ ഏൽപ്പിച്ചു.

ഒരു പ്രത്യേക നിർദേശത്തോടെയാണ് അത് കൈമാറിയത്. ഒന്നുകിൽ തന്റെ മരണശേഷം അല്ലെങ്കിൽ 1960നുശേഷമേ ഏതാണോ ആദ്യം വരുന്നത് കവർ തുറക്കാവൂ. ഈ നിർദേശം നൽകിയത് പരിശുദ്ധ അമ്മയായിരുന്നോ എന്ന് വത്തിക്കാനിൽനിത്തെിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രതിനിധി ചോദിച്ചിരുന്നു. ‘സ്വന്തം അഭിപ്രായമാണെന്നും അപ്പോഴായിരിക്കും രഹസ്യം കൂടുതൽ മനസിലാക്കാൻ കഴിയുക’ എന്നുമായിരുന്നു സിസ്റ്റർ ലൂസിയുടെ മറുപടി.

1957വരെ ഈ കവർ രൂപതയിൽ സൂക്ഷിച്ചു. പിന്നീട് വത്തിക്കാനിലേക്ക് മാറ്റപ്പെട്ടു. 2000വരെ രഹസ്യം പുറത്തുവിട്ടില്ല എന്നത് ജിജ്ഞാസയും കുപ്രചരണവും വർദ്ധിക്കാൻ ഇടയായി എന്ന കാര്യത്തിൽ തർക്കമില്ല. 2000 മെയ് 13ന് ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമയാചരണത്തോട് അനുബന്ധിച്ച് മൂന്നാം രഹസ്യം പുറത്തുവിട്ടു. ലൂസിയുടെ കൈപ്പടയിലെഴുതിയ പോർച്ചുഗീസ് കത്തും അതിന്റെ വിശദീകരണവുമാണ് പുറത്തുവിട്ടത്. ഒരു ദർശനമായിട്ടാണ് ഈ രഹസ്യവും ഫാത്തിമയിലെ കുട്ടികൾ കണ്ടത്.

അനേകർ മരിച്ചുവീണുകിടക്കുന്നതും അതിനുനടുവിലൂടെ വെളുത്ത വസ്ത്രം ധരിച്ച ബിഷപ്പ് നടക്കുന്നതും. അവസാനം അദ്ദേഹവും വെടിയേറ്റ് വീഴുന്നതും. ദർശനമായതിനാൽതന്നെ വ്യാഖ്യാനങ്ങളും നിരവധിയുണ്ടായി. ഏതായാലും ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രതിനിധിയായി സിസ്റ്റർ ലൂസിയെ നേരിട്ട് കണ്ട കർദിനാൾ ആഞ്ചലോ സോഡാനോയിലൂടെ മൂന്നാമത്തെ രഹസ്യമായി അറിയാൻ കഴിഞ്ഞത്, 20-ാം നൂറ്റാണ്ടിൽ തിരുസഭ നേരിട്ട കടുത്ത ക്രൈസ്തവപീഡനങ്ങളും 1981 മെയ് 13ന് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നേർക്കുണ്ടായ വധശ്രമവുമാണെന്നാണ്.

സിസ്റ്റർ ലൂസി എഴുതിയ അന്നത്തെ കത്താണല്ലോ മൂന്നാം രഹസ്യം. ഇത് ആദ്യം തുറന്ന് വായിച്ചത് വിശുദ്ധ ജോൺ 23-ാമൻ പാപ്പയാണ്. പിന്നീട് പോൾ ആറാമൻ പാപ്പയും അത് വായിച്ചതായി പറയുന്നു. സന്ദേശം പാപ്പമാരെക്കുറിച്ചുള്ളതായതിനാൽ രഹസ്യം സഭാനേതൃത്വത്തിനുള്ളിൽ സൂക്ഷിച്ചാൽ മതിയെന്ന തീരുമാനമെടുത്തു രണ്ടുപേരും. പീന്നീട് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് ജോൺ പോൾ ഒന്നാമൻ പാപ്പയായിരുന്നു. ഹ്രസ്വമായ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ ഇതേക്കുറിച്ച് മറ്റ് തീരുമാനങ്ങളുണ്ടായില്ല.

മൂന്നാം രഹസ്യം പുറത്തുവിടുന്നതിനുമുമ്പ് കർദിനാൾ ആഞ്ചലോ സൊഡാനോയെ അയച്ച് സിസ്റ്റർ ലൂസി എഴുതിയ കത്താണോ അതെന്നും അതിലെ രഹസ്യത്തിന്റെ ഉള്ളടക്കമെന്തെന്നും ജോൺ പോൾ രണ്ടാമൻ പാപ്പ ആരാഞ്ഞിരുന്നു. ലൂസിയുടെ കൈയിൽ കൊടുക്കാൻ ഒരു കത്തും പാപ്പ കൊടുത്തയച്ചു. അതിൽ എന്റെ പ്രതിനിധിയായാണ് കർദിനാൾ ഫാത്തിമയിലെ ബിഷപ്പിനൊപ്പം എത്തുന്നതെന്നും ചോദിക്കുന്ന സംശയങ്ങൾക്ക് തുറവിയോടെ മറുപടി നൽകണമെന്നും പാപ്പ ആവശ്യപ്പെട്ടിരുന്നു.

സിസ്റ്റർ ലൂസി എഴുതി വത്തിക്കാനിൽ സൂക്ഷിക്കപ്പെട്ടിരുന്ന കത്ത് കരങ്ങളിൽ ലഭിച്ചപ്പോൾ അവൾ പറഞ്ഞു: ‘ഇത് ഞാനെഴുതിയ കത്താണ്. എന്റെ കൈപ്പട പൂർണവുമാണ്.’ കർദിനാൾ ചോദിച്ച സുപ്രധാന ചോദ്യങ്ങളിലൊന്ന് ഇപ്രകാരമായിരുന്നു: ‘അതിൽ കാണുന്ന വെള്ള വസ്ത്രം ധരിച്ച ബിഷപ്പ്, പാപ്പയാണോ?’ ദർശനത്തിൽ പാപ്പ വെടിയേറ്റ് വീഴുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നേരെയുതിർത്ത വെടിവെപ്പും വധശ്രമവുമാണോ എന്നും കർദിനാൾ ചോദിച്ചു.

എല്ലാറ്റിനും പ്രാർത്ഥനാപൂർവം സിസ്റ്റർ ലൂസി മറുപടി നൽകി. വ്യഖ്യാനങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. മൂന്നാം രഹസ്യം കഴിഞ്ഞുപോയതാണ്, ഇനി വരാനിരിക്കുന്നതല്ല എന്ന കാര്യവും സ്ഥീരീകരിച്ചു. അതിനുശേഷമാണ് വത്തിക്കാൻ അന്ന് വിശ്വാസതിരുസംഘം തലവനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്‌സിംഗറുടെ വിശദീകരണ, വ്യാഖ്യാന കുറിപ്പോടെ രഹസ്യം പ്രസിദ്ധീകരിച്ചത്.

പക്ഷേ, മൂന്നാം രഹസ്യം പിന്നെയും വിവാദങ്ങൾക്ക് കാരണമായി. പൂർണമായ രഹസ്യം പുറത്തുവിട്ടിട്ടില്ല, ഇനിയും വരാനിരിക്കുന്ന കാര്യങ്ങളാണ് അതിലുള്ളത്, ലോകാവസാനമാണ് പ്രതിപാദ്യം… അങ്ങനെ യാതൊരു കുറവുമുണ്ടായില്ല ഊഹാപോഹങ്ങൾക്ക്. ജോൺ പോൾ രണ്ടാമൻ പാപ്പതന്നെ ഈ രഹസ്യത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ:

‘എന്റെ മുൻഗാമികൾ വിശ്വാസികളുടെ ഇടയിൽ ഭയം ജനിപ്പിക്കാതിരിക്കാനാണ് അത് മറച്ചുവെക്കാൻ ഇഷ്ടപ്പെട്ടത്. തങ്ങൾ നിസഹായരാകുന്ന ഗുരുതരമായ ഒരു ദുരന്തത്തെക്കുറിച്ച് അറിയുന്നത് തീർച്ചയായും സഹായകമാവില്ലല്ലോ.’ എന്നാൽ അദ്ദേഹം ജപമാലയുയർത്തി ഇപ്രകാരം പറഞ്ഞു: ‘ഈ തിന്മയ്‌ക്കെതിരായുള്ള ആയുധം ജപമാലയാണ്. പ്രാർത്ഥിക്കുക, വേറൊന്നും ചിന്തിക്കേണ്ടതില്ല. ദൈവമാതാവിന്റെ കരങ്ങളിൽ സകലതും സമർപ്പിക്കുക.’

തനിക്ക് വെടിയേറ്റശേഷം ആറ് മാസം കഴിയുമ്പോഴായിരുന്നു ഈ വാക്കുകൾ എന്നതിനാൽ അതിന്റെ അർത്ഥം നമുക്ക് മനസിലാകും. രഹസ്യം എന്താണെന്നറിഞ്ഞ പാപ്പ കൂടിയായിരുന്നല്ലോ അദ്ദേഹം. പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ആ പ്രവചനത്തെ മാറ്റിമറിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം വിശ്വസിച്ചു. ഇതുതന്നെയാണ് മൂന്നാം രഹസ്യത്തെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പിൽ പീന്നീട് പാപ്പയായ കർദിനാൾ റാറ്റ്‌സിംഗറും കുറിക്കുന്നത്.

ഫാത്തിമയിലെ മൂന്നാം രഹസ്യം ഭാവിയിൽ എന്തുസംഭവിക്കുമെന്നതിന്റെ ആകെത്തുകയല്ല. മനുഷ്യർ പ്രാർത്ഥിച്ച് അത്യാഹിതങ്ങളെ മാറ്റണമെന്ന ദൈവഹിതത്തിന്റെ വെളിപ്പെടുത്തലാണിത്. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു ഉദാഹരണം മാത്രം.

മൂന്നാം രഹസ്യത്തിന്മേലുള്ള വിവാദങ്ങളെക്കുറിച്ച് 1996ൽ കർദിനാൾ റാറ്റ്‌സിംഗർ പറഞ്ഞു: ‘ജിജ്ഞാസുക്കളായ വ്യക്തികളോട് എനിക്ക് പറയാനുള്ളതിതാണ്. സെൻസേഷണിലിസം ഉണ്ടാക്കാൻവേണ്ടി എന്തെങ്കിലും പറയുന്ന ആളാണ് പരിശുദ്ധ ദൈവമാതാവ് എന്നു ഞാൻ കരുതുന്നില്ല. ഭയം ജനിപ്പിക്കാനും അവൾ ഒന്നും ചെയ്യില്ല. അവസാനനാളുകളെക്കുറിച്ചുള്ള ദർശനങ്ങളല്ല അത്. യേശുവിലേക്ക് അനേകരെ അടുപ്പിക്കാനുള്ള ശ്രമമാണത്. അതാണ് പ്രധാനവും.’

പ്രാർത്ഥനയും പ്രായശ്ചിത്തവും വഴി, വിശ്വാസവും സ്‌നേഹവും പ്രത്യാശയും ലോകത്തിൽ വളരുന്നതിനുള്ള ആഹ്വാനമാണതിലെന്ന് ബനഡിക്ട് പാപ്പ എഴുതുന്നു. ജപമാല ഉയർത്തിയുള്ള ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്: ‘നിങ്ങൾ ഭയക്കേണ്ടതില്ല. ഈ ആയുധത്തിലൂടെ നിങ്ങൾക്ക് എല്ലാം അതിജീവിക്കാൻ സാധിക്കും.’

ഫാത്തിമയെക്കുറിച്ചുള്ള ഏറ്റവും അടുത്തു നൽകപ്പെട്ട (2016 മെയ് 21) വത്തിക്കാൻ നിർദേശം ഇങ്ങനെ പറയുന്നു. ബനഡിക്ട് 16-ാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അത്: ‘മൂന്നാമത്തെ ഫാത്തിമ രഹസ്യം പൂർണമായി വെളിപ്പെടുത്തിയിട്ടില്ല എന്ന നിരീക്ഷണവും അവകാശവാദവും തികച്ചും കെട്ടിച്ചമച്ചതും തീർത്തും അസത്യവുമാണ്.’

ഫോട്ടോ ക്യാപ്ഷൻ: സിസ്റ്റർ ലൂസി വത്തിക്കാനിൽ വിശുദ്ധ ജോൺ പോൾ രണ്ടാമനെ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?