വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 11ന്. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്.
2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 12-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം വേദികളിൽ കഴിഞ്ഞ വർഷം ജപമാല അർപ്പണങ്ങൾ നടന്നുവെന്ന് സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഓരോ വർഷവും വേദികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും ശ്രദ്ധേയമാണ്.
ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് എന്നവിധത്തിൽ ലോകം മുഴുവൻ ജപമാല ചൊല്ലി വലം വയ്ക്കുന്നതുവരെ തുടരുന്ന ജപമാലയജ്ഞം എന്നവിധത്തിലും സവിശേഷമാണിത്. നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും പ്രാർത്ഥനയിൽ അണിചേരുന്നുണ്ട്. ഈ ജപമാലയജ്ഞത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം പങ്കെടുക്കണമെന്നും ‘വേൾഡ് പ്രീസ്റ്റ്’ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞവർഷത്തേതുപോലെ തത്സമയ സംപ്രേഷണത്തിലൂടെയും നിരവധി സംഘങ്ങൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
വൈദികർക്കുവേണ്ടിആഗോളവ്യാപകമായി നടത്തുന്ന റോസറി റിലേയ്ക്ക് ഓരോ വർഷവും ഫ്രാൻസിസ് പാപ്പ അപ്പസ്‌തോലിക ആശീർവാദം നൽകാറുണ്ട്. ‘വേൾഡ് പ്രീസ്റ്റി’ന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസറും അയർലൻഡിലെ തുവാം ആർച്ച്ബിഷപ്പുമായ മൈക്കിൾ നിയറിക്ക് പ്രത്യേക സന്ദേശം അയക്കുന്നതും പതിവാണ്. ഐറിഷ് വ്യവസായിയായ മരിയൻ മുൽഹാർ 2003ലാണ് ‘വേൾഡ് പ്രീസ്റ്റ്’ അപ്പോസ്തലേറ്റിന് രൂപം കൊടുത്തത്. 2009ൽ അദ്ദേഹം തന്നെയാണ് ഗ്ലോബൽ റോസറി റിലേയ്ക്ക് തുടക്കം കുറിച്ചതും.
Leave a Comment
Your email address will not be published. Required fields are marked with *