വാഷിംഗ്ടൺ ഡി.സി: ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാനാകുന്ന ഘട്ടംമുതൽ ഗർഭച്ഛിദ്രങ്ങൾ നിരോധിക്കുന്ന നിയമനിർമാണ ശ്രമങ്ങൾ യു.എസിലെ നിരവധി സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നതിന് പിന്നാലെ, സുപ്രധാനമായ സർവേഫലം പുറത്ത്. യു.എസിലെ ഭൂരിഭാഗം ജനങ്ങളും 15 ആഴ്ചയ്ക്കുശേഷമുള്ള ഗർഭച്ഛിദ്രം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന സർവേഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘സൂസൺ ബി. ആന്തണി ലിസ്റ്റ്’ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ‘സർവേ പ്രകാരം, 55% പേരാണ് 15 ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭച്ഛിദ്ര നിരോധനത്തെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കിയത്. ആ കാലയളവിൽ, ഗർഭസ്ഥ ശിശുക്കളിൽ ഹൃദയമിടിപ്പ് ആരംഭിക്കുകയും അവർക്ക് വിരലുകൾ അനക്കാനും ‘വിരൽകുടി’ക്കാനും സാധിക്കുകയും ചെയ്യുന്നുവെങ്കിൽ അപ്രകാരമൊരു നിയമത്തെ അനുകൂലിക്കുന്നുവെന്ന് 53% പേർ വ്യക്തമാക്കുകയും ചെയ്തു,’ ‘സൂസൺ ബി. ആന്തണി ലിസ്റ്റ്’ പ്രസിഡന്റ് മാർജോറി ഡാനെൻഫെൽസർ പറഞ്ഞു.
ഗർഭധാരണത്തിന്റെ ഏത് അവസ്ഥയിലും ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകുന്ന സംസ്ഥാനങ്ങൾ അമേരിക്കയിലുണ്ടെന്നത് പരിഗണിക്കുമ്പോൾ, ഇപ്പോൾ പുറത്തുവന്ന സർവേഫലം പ്രത്യാശ പകരുന്നതാണ്. മേയ് 25നും 27നും ഇടയിൽ നടത്തിയ സർവേയുടെ ഫലം പുറത്തുവന്നത്, 15 ആഴ്ചയ്ക്കുശേഷം ഗർഭച്ഛിദ്രം നിരോധിച്ച മിസിസിപ്പി സംസ്ഥാനവുമായി ബന്ധപ്പെട്ട കേസ് യു.എസ് സുപ്രീം കോടതി പരിഗണിക്കാൻ സമ്മതിച്ച പശ്ചാത്തലത്തിലാണെന്നതും ശ്രദ്ധേയം.
ചില മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗർഭച്ഛിദ്രങ്ങൾ ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യമാണ് പ്രധാനമായും സുപ്രീം കോടതി പരിഗണിക്കുക. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ കുപ്രസിദ്ധമായ ‘റോ വേഴ്‌സസ് വേഡ്’ വിധി തിരുത്തപ്പെടാനുള്ള സാധ്യതയും ഇതോട് ചേർത്ത് ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *