മനില: ഫിലിപ്പൈൻസിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പ്രതിഷ്ഠിതമായ കാരുണ്യനാഥയുടെ തിരുരൂപത്തിൽ കാനോനിക കിരീടധാരണത്തിന് അനുമതി നൽകി ഫ്രാൻസിസ് പാപ്പ. ‘നൊവാലിചസിലെ അമ്മ’ എന്ന് വിശ്വാസീസമൂഹം ഒന്നടങ്കം വിശേഷിപ്പിക്കുന്ന ക്യുസോൺ സിറ്റി ബസിലിക്കയിലുള്ള കാരുണ്യമാതാവിന്റെ തിരുരൂപത്തിലാണ്, പേപ്പൽ സമ്മാനമായ കിരീടം അണിയിക്കുക.
ദൈവമാതാവിന്റെ തിരുരൂപത്തിൽ കിരീടമോ നക്ഷത്രങ്ങൾകൊണ്ട് തയാറാക്കിയ ഹാലോയോ (വിശുദ്ധരുടെ ശിരസിന് പിന്നിലുള്ള വലയം) അണിയിക്കുന്ന തിരുക്കർമമാണ് പൊന്തിഫിക്കൽ കിരീടധാരണം. തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ദൈവാലയത്തിന്റെ 165-ാം പിറന്നാളായ സെപ്തംബർ 24നായിരിക്കും ഒരു പക്ഷേ കിരീടധാരണ തിരുക്കർമങ്ങൾ.
കിരീടധാരണം നടത്തപ്പെടുന്ന ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നവർക്ക്, പേപ്പൽ ബസിലിക്കയായ റോമിലെ മേരി മേജർ ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്നതിന് തുല്യമായ ദണ്ഡവിമോചനവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘കോർപ്പസ് ക്രിസ്റ്റി’ തിരുനാളിൽ അർപ്പിച്ച ദിവ്യബലിമധ്യേ അപ്പോസ്‌തോലിക ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബ്രൗണാണ്, കിരീടധാരണത്തെ കുറിച്ചുള്ള വാർത്ത അറിയിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പൈൻസ്. ക്രൈസ്തവ ജനസംഖ്യയിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഫിലിപ്പൈൻസ്, കത്തോലിക്കാ ജനസംഖ്യയിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യവുമാണ്. 92%ൽപ്പരം ക്രൈസ്തവരുള്ള ഫിലിപ്പൈൻസിലെ കത്തോലിക്കാ ജനസംഖ്യ 80%ൽപ്പരമാണ്. 16 അതിരൂപതകളും 62 രൂപതകളും ഒരു മിലിറ്ററി ഓർഡിനറിയേറ്റും ഏഴ് വികാരിയത്തുകളുമുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *