കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ നടുവില്‍ മദ്യശാലകള്‍ തുറന്നുകൊടുത്ത തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ജീവിതം വളരെ സാധാരണഗതിയില്‍ ആയതിനുശേഷംമാത്രം തുറക്കേണ്ട ഒന്നായിരുന്നില്ലേ മദ്യശാലകള്‍. മദ്യവ്യാപാരത്തിന് അനുമതി നല്‍കിയതുകൊണ്ട് ദൈവാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കണമെന്നല്ല ആവശ്യപ്പെടുന്നത്. അവസാനം തുറക്കേണ്ടത് ആദ്യം തുറക്കുകയും ആദ്യം തുറക്കേണ്ടത് അടഞ്ഞുകിടക്കുകയും ചെയ്യുമ്പോള്‍ ഒരു താരതമ്യം വന്നു എന്നുമാത്രം.
മദ്യ വില്പന രണ്ടുവിധത്തില്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കും. സാമ്പത്തികമായും രോഗവ്യാപനം വര്‍ധിപ്പിച്ചും. ആദ്യ ദിവസം നടന്ന മദ്യകച്ചവടം 64 കോടി രൂപയുടേതാണ്. ഇതില്‍ ബാറുകളില്‍ വിറ്റതിന്റെ കണക്കില്ല. ബിവ്‌റേജസ്-കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പന ശാലകളില്‍ നടന്ന കച്ചവടത്തിന്റെ കണക്കാണ്. പല വീടുകളിലും ഉപ്പും മുളകും മറ്റ് അവശ്യസാധനങ്ങളും വാങ്ങാനുള്ള പണമാണ് മദ്യത്തിനായി വിനിയോഗിക്കപ്പെട്ടത്. മനുഷ്യന്‍ ലഹരിക്ക് അടിമപ്പെട്ടാല്‍ പിന്നീട് സാമൂഹ്യ അകലമോ സാനിറ്റൈസര്‍ ഉപയോഗമോ വല്ലതും നടക്കുമോ?
ഇങ്ങനെയുള്ളവര്‍ വീടുകളിലേക്ക് വരുമ്പോള്‍ പുറത്തെങ്ങും പോകാതെ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതുണ്ടാക്കുന്ന രോഗ വ്യാപന സാധ്യത ചെറുതല്ല. ദൈവാലയങ്ങള്‍ വെറുതെ തുറന്നുകൊടുക്കണമെന്നല്ല, കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ അവിടെ പാലിക്കപ്പെടുകയും വേണം. പ്രാദേശികമായ സാഹചര്യത്തിനനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനും കഴിയും.
ആത്മീയ അന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന പാരമ്പര്യമാണ് നമ്മുടെ നാടിന്റേത്. അതുകൊണ്ടാണ് ആരാധനാലയങ്ങള്‍ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിത്തീര്‍ന്നതും
ഉയര്‍ന്നുനില്കുന്ന ആരാധനാലയങ്ങള്‍ വെറും കെട്ടിടങ്ങളല്ല, ആത്മീയ വിശുദ്ധിയുടെ പ്രതീകങ്ങളാണ്. പ്രതിസന്ധികള്‍ വരുമ്പോള്‍ ആരാധനാലയങ്ങള്‍ അടച്ചിട്ട് ഓടിരക്ഷപ്പെടുന്ന സംസ്‌കാരമല്ല വളര്‍ന്നുവരേണ്ടത്. മറിച്ച്, അവിടങ്ങളില്‍ അഭയം കണ്ടെത്തുന്ന പഴയ പാരമ്പര്യത്തിലേക്കാണ് തിരിഞ്ഞുനടക്കേണ്ടത്.
Leave a Comment
Your email address will not be published. Required fields are marked with *