ബൊഗോട്ട: ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ സൈനീക താവളത്തിലുണ്ടായ കാർബോംബ് സ്‌ഫോടനത്തിൽ ഒരു പോറലുപോലും ഏൽക്കാതെ നിലനിന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപം അത്ഭുതമുണർത്തുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏതാനും കൈയ്യകലങ്ങളേ മാതാവിന്റെ തിരുരൂപത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ എന്നുകൂടി അറിയണം. കൊളംബിയയിലെ മിലിട്ടറി ഓർഡിനറിയേറ്റും, ആർമി കമാൻഡർ ജനറൽ എഡ്വാർഡോ എൻറിക്കോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധേയമാകുകയാണ്.
കൊളംബിയയിലെ നാഷണൽ ആർമിയുടെ 30-ാം ബ്രിഗേഡ് ആസ്ഥാനത്ത് ജൂൺ 16നാണ് കാർ ബോംബ് ആക്രമണം ഉണ്ടായത്. ഇടതുപക്ഷ ഗറില്ല സംഘടനയായ നാഷണൽ ലിബറേഷൻ ആർമി സംശയനിഴലിലുള്ള ആക്രമണത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇത്രമാത്രം സ്‌ഫോടകശക്തിയുണ്ടായിട്ടും സംഭവസ്ഥലത്തിന് തൊട്ടടുത്തുണ്ടായ മരിയൻ തിരുരൂപത്തിന് ഒരു പോറൽ പോലും ഏറ്റില്ല എന്നത് സൈനീകാധികാരികളെപ്പോലും അമ്പരപ്പിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കുന്ന വാക്കുകളോടെയാണ് ചിത്രങ്ങൾ അധികൃതർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരു പോറലുപോലും ഏൽക്കാത്ത പരിശുദ്ധ അമ്മയുടെ തിരുരൂപം, മരിയൻ സംരക്ഷണം തേടി പ്രാർത്ഥിക്കുന്ന സൈനീകരുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു,’ എന്ന വാക്കുകളോടെ മിലിട്ടറി ഓർഡിനറിയേറ്റ് ചിത്രം പോസ്റ്റ് ചെയ്തു. പുനരുപയോഗിക്കാവുന്ന വസ്തുക്കൾകൊണ്ട് 2020ൽ സൈനീകർതന്നെയാണ് മരിയൻ തിരുരൂപം നിർമിച്ചത്.
‘അക്രമങ്ങൾക്ക് ഒരിക്കലും ദൈവീകമായ സംരക്ഷണത്തെ മറികടക്കാനാവില്ല. രാജ്യത്തെ സൈനികരുടെ കന്യകയാണ് ഞങ്ങളെ സംരക്ഷിച്ചത്, ഇനിയും അമ്മ ഞങ്ങളെ സംരക്ഷിക്കും,’ കൊളംബിയൻ നാഷണൽ ആർമി കമാൻഡർ ജനറൽ എഡ്വേർഡോ സപാറ്റീറോ അൽറ്റാമിരാൻഡ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച കൊളംബിയൻ ബിഷപ്പുമാർ പരിക്കേറ്റവരെ സമാശ്വസിപ്പിക്കുകയും അവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *