മാഡ്രിഡ്: നവവൈദികനെ ലഭിക്കാൻ ഒരു രൂപതയ്ക്ക് കാത്തിരിക്കേണ്ടിവന്നത് 11 വർഷം! ദൈവവിളികളാൽ സമ്പന്നമായ രാജ്യക്കാർക്ക് ഇത് അവിശ്വസനീയമായി തോന്നാമെങ്കിലും സ്‌പെയിനിലെ സെഗോവിയ രൂപത അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യമാണ്. പൗരോഹിത്യ, സമർപ്പിത ദൈവവിളികളാൽ ഓരോ പ്രദേശവും സമ്പന്നമാകാൻവേണ്ടി പ്രാർത്ഥിക്കാനുള്ള ഓർമപ്പെടുത്തലാണെന്ന ചിന്തയോടെ ഈ വാർത്ത വായിച്ചുതുടങ്ങാം.
വടക്ക് പടിഞ്ഞാറൻ സ്‌പെയിനിലെ സ്വയംഭരണ പ്രദേശമായ കസ്റ്റീലിയ ഇലോണിൽ സ്ഥിതിചെയ്യുന്ന ചെറിയ രൂപതയാണ് സെഗോവിയ. പൗരോഹിത്യ വിളികൾ കുറവായതുകൊണ്ടുതന്നെ ഓരോ തിരുപ്പട്ട സ്വീകരണവും ഇവിടത്തുകാർക്ക് ചരിത്രസംഭവമാണ് അതിലുപരി അവിസ്മരണീയ നിമിഷവും. അപ്രകാരമൊരു നിമിഷത്തിന് ജൂൺ 20ന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ വിശ്വാസീസമൂഹം.
സെഗോവിയ രൂപതാധ്യക്ഷൻ ബിഷപ്പ് സീസർ ഫ്രാങ്കോയുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ ഡീക്കൻ അൽവാരോ മരിൻ മൊളിനെര എന്ന 27 വയസുകാരനാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2010ൽ ജൂലൈയിലാണ് ഇതിനുമുമ്പ് രൂപതയിൽ ഒരു തിരുപ്പട്ട സ്വീകരണ ശുശ്രൂഷ നടന്നത്. പ്രവിശ്യയിലെ വൈദികരുടെയും നവവൈദികന്റെ കുടുംബാംഗങ്ങളുടെയും
സാന്നിധ്യത്തിലായിരുന്നു കത്തീഡ്രലിലെ തിരുക്കർമങ്ങൾ.
‘പൗരോഹിത്യം നിങ്ങൾക്ക് തിന്മയെ നേരിടാനുള്ള അധികാരം നൽകുന്നു, എന്നാൽ ഇത് നിർവഹിക്കാൻ കുരിശിന്റെ രഹസ്യം നിങ്ങൾ ജീവിതവ്രതമാക്കണം,’ വചനസന്ദേശത്തിൽ ബിഷപ്പ് ഓർമിപ്പിച്ചു. ജൂൺ 26നാണ് തന്റെ ഇടവകയായ സാന്താ തെരേസാ ദൈവാലയത്തിൽ നവാഭിഷിക്തൻ പ്രഥമ ദിവ്യബലി അർപ്പിക്കുന്നത്.
ഫോട്ടോ ക്യാപ്ഷൻ: നവവൈദികൻ അൽവാരോ മരിൻ രൂപതാധ്യക്ഷൻ ബിഷപ്പ് സീസർ ഫ്രാങ്കോയ്‌ക്കൊപ്പം.
Leave a Comment
Your email address will not be published. Required fields are marked with *