ബെയ്‌റൂട്ട്: വിവരണാതീതമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് ലെബനൻ ഉയിർപ്പിക്കപ്പെടാൻ ദൈവീക ഇടപെടലിനായി പ്രാർത്ഥിച്ച്, ലെബനീസ് ജനത സവിശേഷമാംവിധം വണങ്ങുന്ന വിശുദ്ധ ചാർബെൽ മഖ്‌ലൂഫിന്റെ മാധ്യസ്ഥം അപേക്ഷിച്ച് സഭ. വിശുദ്ധ ചാർബെലിന്റെ തിരുനാളിൽ അർപ്പിച്ച ദിവ്യബലിമധ്യേ ലെബനനിലെ മരോനൈറ്റ് സഭാധ്യക്ഷൻ കർദിനാൾ ബെചാറ റായ് ആണ് വിശുദ്ധന്റെ മധ്യസ്ഥത്തിനായി രാജ്യം സമർപ്പിച്ചത്. ‘അത്ഭുതപ്രവർത്തകനായ സന്യാസി’ എന്ന് ലെബനീസ് ജനത വിശേഷിപ്പിക്കുന്ന വിശുദ്ധനാണ് ചാർബെൽ.
‘ലെബനൻ തകരാൻ വിശുദ്ധ ചാർബെൽ അനുവദിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സമ്പൂർണമായി തകരുന്നതിൽനിന്ന് രാജ്യം വീണ്ടെടുക്കപ്പെടാൻ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, അങ്ങയുടെ മാധ്യസ്ഥത്തിനായി രാജ്യത്തെ സമർപ്പിക്കുന്നു,’ അദ്ദേഹം പ്രാർത്ഥിച്ചു. കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നോമിനിയായിരുന്ന സാദ് ഹരിരി രാജിവെക്കുകയും ചെയ്തതോടെ വിവരണാതീതമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നത്.
പതിറ്റാണ്ടുകളുടെ അഴിമതിയും ദുർഭരണവുംമൂലം സംഭവിച്ച സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ലെബനന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കഴിയുന്ന പുതിയ പ്രധാനമന്ത്രി നോമിനിയെ ഉടൻ നിയമിക്കപ്പെടണമെന്നും കർദിനാൾ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കപ്പെടാൻ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഒരു അന്താരാഷ്ട്ര സമ്മേളനം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
കഴിഞ്ഞ എട്ട് മാസമായി സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഹരിരി സ്ഥാനമൊഴിഞ്ഞത്. ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സർക്കാർ രാജിവച്ചതിനുശേഷം ഓഗസ്റ്റ് മുതൽ സജീവമായ ഒരു സർക്കാരില്ലാത്ത സ്ഥിതിയിലാണ് രാജ്യം. കറൻസിയുടെ മൂല്യത്തിൽ 90% ഇടിവുണ്ടായി എന്ന് അറിയുമ്പോഴേ, ലെബനൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാകൂ. ജനസംഖ്യയുടെ പാതിയും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തി ഭക്ഷ്യവസ്തുക്കൾക്ക് ഉണ്ടായ വിലക്കയറ്റം 400%ത്തിലും അധികമാണ്.
Leave a Comment
Your email address will not be published. Required fields are marked with *