ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അൽ വുഹൈലത്ത് മാർക്കറ്റിൽ കഴിഞ്ഞ ദിവസം 30ൽപ്പരം പേരുടെ ജീവൻ അപഹരിച്ച ബോംബ് സ്‌ഫോടനത്തിൽ അഗാധ ദുഃഖം അറിയിച്ച് ഫ്രാൻസിസ് പാപ്പ. ഇറാഖിലെ സഭാനേതൃത്വത്തിന് അയച്ച ടെലഗ്രാം സന്ദേശത്തിൽ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പാപ്പയുടെ അനുശോചനം അറിയിക്കുകയും ചെയ്തു.
‘മരണപ്പെട്ടവരുടെ ആത്മാക്കളെ സർവശക്തനായ ദൈവത്തിന്റെ കാരുണ്യത്തിന് സമർപ്പിക്കുന്നതോടൊപ്പം, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു,’ ഇറാഖിലെ അപ്പസ്‌തോലിക് നുൺഷ്യോ മിത്ജാ ലെസ്‌കോവറിന് അയച്ച സന്ദേശത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വ്യക്തമാക്കി. ഇത്തരം അക്രമാസക്തമായ നടപടികൾമൂലം, ഇറാഖിൽ അനുരജ്ഞനവും സമാധാനവും സംജാതമാക്കാൻ നടത്തുന്ന ശ്രമങ്ങൾ തടയപ്പെടാതിരിക്കാനുള്ള നിരന്തര പ്രാർത്ഥനയും പാപ്പ അറിയിച്ചു.
യുദ്ധക്കെടുതിമൂലം കഷ്ടപ്പെടുന്ന ഇറാഖിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഉണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണിത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു, നിരവധിപേർക്ക് പരിക്കേറ്റു.ഷിയാ മുസ്ലീം ഭൂരിപക്ഷ നഗരമായ കിഴക്കൻ സദർ സിറ്റിയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *