ആധുനിക റഷ്യയും ഉക്രൈനുമെല്ലാം ഉൾപ്പെടുന്ന ‘റൂസ് ജനത’ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ 1033-ാം പിറന്നാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ, എത്ര പേർ കേട്ടിട്ടുണ്ടാകും റഷ്യയെ ക്രൈസ്തവ രാജ്യമാക്കി മാറ്റിയത് ഹഗിയ സോഫിയയിലെ ദിവ്യബലി അർപ്പണമാണെന്ന്! കമ്മ്യൂണിസ്റ്റ് രാജ്യം, സോഷ്യലിസ്റ്റ് രാജ്യം എന്നിങ്ങനെയൊക്കെയാവും ചരിത്രം റഷ്യയെ വിശേഷിപ്പിക്കുന്നതെങ്കിലും അതിനെല്ലാം മുമ്പ് റഷ്യക്ക് ഒരു ചരിത്രമുണ്ട്- പ്രൗഢമായ ക്രിസ്തീയ രാജ്യമെന്ന ചരിത്രം.

ഹഗിയ സോഫിയയിൽനിന്ന്.
ആധികാരിക ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, ഹഗിയ സോഫിയ റഷ്യയെ ക്രിസ്തുവിന് നേടിക്കൊടുത്ത സംഭവം വാമൊഴി ചരിത്രമായി ഇന്നും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ആ സംഭവകഥ ഇങ്ങനെ:
പത്താം നൂറ്റാണ്ടിന്റെ ഒടുവിൽ റഷ്യ ഉൾപ്പെടുന്ന പ്രദേശം ഭരിച്ചിരുന്നത് വ്ളാഡിമർ രാജാവായിരുന്നു. വിജാതിയ വിശ്വാസിയായിരുന്നു അദ്ദേഹം. ഒരിക്കൽ മറ്റുള്ള രാജ്യങ്ങളിലെ ആരാധനാരീതികളെ കുറിച്ച് പഠിക്കാൻ വ്ളാഡിമർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു. അവർ വിവിധ മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ നേരിട്ട് കണ്ടെങ്കിലും അതിലൊന്നും അവർക്ക് ഒരു പ്രത്യേകതയും തോന്നിയില്ല. ആ യാത്ര ഹഗിയ സോഫിയ ദൈവാലയത്തിലുമെത്തി. അവിടത്തെ വിശുദ്ധ കുർബാനയിൽ അവർ പങ്കുചേർന്നു.

ഹഗിയ സോഫിയയിൽനിന്ന്.
ഹഗിയ സോഫിയയിലെ ആരാധന രാജപ്രതിനിധികൾക്ക് ഹൃദയസ്പർശിയായ അനുഭവമാണ് സമ്മാനിച്ചത്. അവർ രാജാവിനെ കണ്ട് വിവരം ധരിപ്പിച്ചു. ‘ഹഗിയ സോഫിയയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തപ്പോൾ ഞങ്ങൾ സ്വർഗത്തിലാണോ അതോ ഭൂമിയിലാണോ എന്ന സംശയം ഉള്ളിൽ തോന്നി. അത്രയും മനോഹരമായ മറ്റൊരു ആരാധനയും ലോകത്തിലെവിടെയും ഇല്ല,’ ഇപ്രകാരമായിരുന്നു അവരുടെ സാക്ഷ്യം. ഇത് കേട്ടപാടെ വ്ളാഡിമർ രാജാവ് ക്രൈസ്തവ വിശ്വാസത്തെ സ്നേഹിക്കാൻ തുടങ്ങി. അധികം താമസിയാതെ അദ്ദേഹത്തോടൊപ്പം ആ രാജ്യം ഒന്നടങ്കം ജ്ഞാനസ്നാനം സ്വീകരിച്ചു.

ഹഗിയ സോഫിയയിൽനിന്ന്.
അത്രമാത്രം ചരിത്രമുള്ള ദൈവാലയമാണ് ഹഗിയ സോഫിയ- ഈയിടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വികാരങ്ങൾ വൃണപ്പെടുത്തി, തുർക്കി ഭരണകൂടം മുസ്ലീം പള്ളിയാക്കി മാറ്റിയ അതേ ഹാഗിയ സോഫിയതന്നെ. ജസ്റ്റീനിയൻ ചക്രവർത്തി ആറാം നൂറ്റാണ്ടിൽ ചക്രവർത്തി നിർമിച്ച ദൈവാലയം ആ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ആരാധനകേന്ദ്രമായിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ചിത്രകലയായിരുന്നു ദൈവാലയത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ഹഗിയ സോഫിയയിൽനിന്ന്.
1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ഹഗിയ സോഫിയ ദൈവാലയവും അവരുടെ പിടിയിലായി. അൾത്താര അടക്കമുള്ളവ ഒട്ടോമൻ തുർക്കികൾ തകർത്തു. യേശുക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും ഏതാനും ചിത്രങ്ങൾ മാത്രം ദൈവാലയത്തിനുളളിൽ ബാക്കിയായി. 1934ൽ ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഹഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയ ശേഷമാണ് ക്രൈസ്തവർക്ക് പിന്നീടവിടെ പ്രവേശിക്കാൻ സാധിച്ചത്.

ഹഗിയ സോഫിയയിൽനിന്ന്.
2020 ജൂലൈ 10ന് തുർക്കിയുടെ പരമോന്നത കോടതി നടത്തിയ വിധി അതാതുർക്കിന്റെ പ്രഖ്യാപനത്തെ അസാധുവാക്കുകയായിരുന്നു.അതേ തുടർന്നാണ് ഹഗിയ സോഫിയയെ മുസ്ലീം പള്ളിയായി മാറ്റാനുള്ള ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചത്. നെഞ്ചിലെ ഉണങ്ങാത്ത മുറിവുപോലെ, ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹത്തിന്റെ ഉള്ളിൽ നീറ്റലായി ഇന്നും ആ വേദന തുടരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *