റിയോ ഡി ജനീറോ: ദൈവത്തിന്റെ വഴികൾ അനന്തവും അജ്ഞാതവുമാണ്. അത് മനുഷ്യബുദ്ധികൊണ്ട് ഗ്രഹിക്കുക അസാധ്യവും! നാൽപ്പത്തിയൊന്ന് വർഷത്തെ ദാമ്പത്യത്തിന് ദൈവം സമ്മാനിച്ച മൂന്ന് മക്കളെയും അഞ്ച് പേരക്കുട്ടികളെയും സാക്ഷികളാക്കി ജോവാ ടോസി സൊബ്രിൻഹൊ എന്ന 77 വയസുകാരൻ ക്രിസ്തുവിന്റെ പുരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നു എന്നറിയുമ്പോൾ മനസിലെത്തുന്നത്, മേൽപ്പറഞ്ഞ വാക്യമാകും. ബ്രസീലിലെ ഡിവിനോ എസ്പിരിറ്റോ സാന്റോ ദൈവാലയത്തിൽവെച്ച് ഇന്നാണ് (ജൂലൈ 31) ഡീക്കൻ ജോവാ അഭിഷിക്തനാകുന്നത്.
ജീവിത പങ്കാളി മരണപ്പെടുകയും മക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുകയും ചെയ്താൽ വൈദിക, സമർപ്പിത ജീവിതാന്തസ് തിരഞ്ഞെടുക്കാൻ കത്തോലിക്കാ സഭ നൽകുന്ന അനുവാദപ്രകാരമാണ് ഇദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുന്നത്. കുട്ടിക്കാലം മുതൽ കൂദാശാ കേന്ദ്രീകൃതമായ ജീവിതം നയിക്കുകയും മക്കളുടെ ആത്മീയ ജീവിതം പരിപോഷിപ്പിക്കുകയും ചെയ്ത ഇദ്ദേഹം, വിക്‌ടോറിയ അതിരൂപതയിൽ പെർമനന്റ് ഡീക്കനുമായിരുന്നു. കാൻസർ ബാധിതയായി ഭാര്യ നെലിഡ 2011ൽ മരണപ്പെട്ട ശേഷമാണ് തന്നെ ദൈവം പൗരോഹിത്യത്തിലേക്ക് ക്ഷണിക്കുന്നുവെന്ന ചിന്ത പ്രബലമായത്.
‘വൈദികനായി സഭാശുശ്രൂഷ ചെയ്യണം എന്നതായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. എന്നാൽ, പിതാവിന്റെ മരണശേഷം തന്നെ വളർത്തി വലുതാക്കിയ അമ്മയുടെ ഇഷ്ടത്തോട് ചേർന്നുനിന്ന് കുടുംബജീവിതം തിരഞ്ഞെടുക്കുക എന്നതായിരുന്നു ദൈവഹിതം. ദൈവീക കാര്യങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ചിരുന്ന നലിഡയെ എനിക്ക് ജീവിത സഖിയായി ദൈവം നൽകി. ഒരു വൈദികനാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്ന കാര്യം ഭാര്യയ്ക്കും മക്കൾക്കും അറിയാമായിരുന്നു,’ ഡീക്കൻ ജോവാ പറഞ്ഞു.
മതാധ്യാപകനായിരുന്ന അദ്ദേഹം സകുടുംബം ദൈവാലയ കാര്യങ്ങളിൽ വ്യാപരിക്കുകയും ചെയ്തു. നലിഡയിൽ കാർസർ രോഗം സ്ഥിരീകരിക്കപ്പെട്ട ആ നാളുകളിലാണ് പെർമനന്റ് ഡീക്കൻ ശുശ്രൂഷകനാകാനുള്ള ക്ഷണം രൂപതയിൽനിന്ന് ഉണ്ടായത്. വൈദിക ക്ഷാമമുള്ള സ്ഥലങ്ങളിൽ ഉത്തമ വിശ്വാസ ജീവിതം നയിക്കുന്ന അൽമായർക്ക് പരിശീലനത്തിനുശേഷം നൽകുന്ന ശുശ്രൂഷാപട്ടമാണ് പെർമനന്റ് ഡീക്കൻ. വിശുദ്ധ കുർബാന അർപ്പണം, കുമ്പസാരം എന്നിവ ഒഴിച്ചുള്ള ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കാൻ പെർമനന്റ് ഡീക്കന്മാർക്ക് അധികാരമുണ്ട്.
‘ആ ക്ഷണം സ്വീകരിച്ച് പരിശീലനം ആരംഭിക്കാൻ വലിയ പ്രചോദനമാണ് അവൾ നൽകിയത്. ആ നാളുകളിലായിരുന്നു അവളുടെ വിയോഗം, 2011 ഫെബ്രുവരി നാലിന്. പരിശീലനം പൂർത്തിയശേഷം വിക്‌ടോറിയ ആർച്ച്ബിഷപ്പിനെ സന്ദർശിച്ച് വൈദികനാകാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ ദൈവഹിതം വിവേചിച്ചറിഞ്ഞ് അദ്ദേഹം അതിനുള്ള അനുവാദം നൽകുകയായിരുന്നു.’ ദൈവം ആഗ്രഹിക്കുന്നിടത്തോളം കാലം സഭാശുശ്രൂഷയിൽ മുഴുകാൻ മക്കളുടെയും കുടുംബത്തിന്റെയും പ്രാർത്ഥന കരുത്തേകുമെന്ന് വിശ്വസിക്കുന്ന അദ്ദേഹം കൗതുകപൂർവും മറ്റൊന്നുകൂടി കൂട്ടിച്ചേർത്തു: ‘പള്ളീലച്ചനെയും അപ്പൂപ്പനെയും ഒരാളിൽതന്നെ കാണാൻ കഴിയുന്ന സന്തോഷത്തിലാണ് എന്റെ ചെറുമക്കൾ.’
Leave a Comment
Your email address will not be published. Required fields are marked with *