ജുബ: സൗത്ത് സുഡാനിൽ ബസ് തടഞ്ഞുനിറുത്തി അജ്ഞാതരായ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം. ദക്ഷിണ സുഡാനെയും ഉഗാണ്ടയെയും ബന്ധിപ്പിക്കുന്ന ജുബ- നിമുലെ ഹൈവേയിൽ ഓഗസ്റ്റ് 16ന് ഉണ്ടായ ആക്രമണത്തിൽ തിരുഹൃദയ സന്യാസിനീ സഭാംഗങ്ങളായ സിസ്റ്റർ മേരി അബുദ്, സിസ്റ്റർ റെജീനാ റോബ എന്നിവരാണ് കൊല്ലപ്പെട്ടത്.
ടോറിറ്റ് രൂപതയിലെ ലോവ ദൈവാലയത്തിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തശേഷം തലസ്ഥാനമായ ജൂബയിലേക്ക് മടങ്ങാൻ കന്യാസ്ത്രീകളും മറ്റുള്ളവരും യാത്രചെയ്ത ബസിനുനേരെ ആയുധധാരികൾ ആക്രമണം നടത്തുകയായിരുന്നു. ആക്രമികളിൽനിന്ന് രക്ഷപെടാൻ സമീപത്തെ കുറ്റിക്കാടുകളിൽ ഒളിക്കാൻ യാത്രീകർ ശ്രമിച്ചെങ്കിലും അതിനുമുമ്പേ സിസ്റ്റർ മേരി അബുദ്, സിസ്റ്റർ റെജീനാ റോബ എന്നിവർക്ക് വെടിയേൽക്കുകയായിരുന്നു.
കുറ്റിക്കാടുകളിൽ ഒളിച്ചതിനാലാണ് മറ്റുള്ളവർ വെടിയേൽക്കാതെ രക്ഷപ്പെട്ടത്. ഏഴ് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരോടുള്ള ആദരസൂചകമായി ജുബ അതിരൂപത അഞ്ച് ദിവസത്തെ വിലാപദിനം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20നാണ് മൃതസംസ്‌ക്കാര കർമം. ജുബയിലെ തിരുഹൃദയ സന്യാസിനീ ആശ്രമത്തിലാണ് മൃതസംസ്‌ക്കാര കർമങ്ങൾ ആരംഭിക്കുക. തുടർന്ന്, സെന്റ് തെരേസാസ് കത്തീഡ്രലിൽ ആത്മശാന്തിക്കായി ദിവ്യബലി അർപ്പിക്കപ്പെടും.
സിസ്റ്റർമാരുടെ കൊലപാതകത്തിൽ അനുശോചനം അറിയിച്ച ഫ്രാൻസിസ് പാപ്പ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ മുഖാന്തിരം ടെലഗ്രാം സന്ദേശം അയക്കുകയും ചെയ്തു: ‘പ്രദേശത്ത് സമാധാനവും ഐക്യവും സുരക്ഷയും ഉണ്ടാകാൻ ഇവരുടെ ജീവത്യാഗം കാരണമാകട്ടെ. ഈ സന്യസ്തരുടെ നിത്യരക്ഷയ്ക്കും അവരുടെ വേർപാടിൽ വേദനിക്കുന്നവരുടെ ആശ്വാസത്തിനുമായി പ്രാർത്ഥിക്കുന്നു.’
Leave a Comment
Your email address will not be published. Required fields are marked with *