വത്തിക്കാൻ സിറ്റി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് പൊതുനന്മയെപ്രതിയുള്ള സ്‌നേഹപ്രവൃത്തിയാണെന്നും മറ്റുള്ളവരോടുള്ള കരുതലിനെപ്രതി കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ തയാറാകണമെന്നും അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായി അയച്ച വീഡിയോ സന്ദേശത്തിലൂടെയും ഓഗസ്റ്റ് 18 ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയുമാണ് കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പ ഓർമിപ്പിച്ചത്.
ദൈവാനുഗ്രഹത്താലും നിരവധിപേരുടെ പ്രയത്‌നഫലത്താലും ഇന്ന് കോവിഡിന് എതിരായ വാക്‌സിൻ ലഭ്യമാണ്. ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച മരുന്നുപയോഗിച്ച് പ്രതിരോധം സ്വീകരിക്കുന്നത് സ്‌നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്. കൂടുതൽ ആളുകൾ പ്രതിരോധമരുന്നുകൾ സ്വീകരിക്കുന്നതിന് പരസ്പരം സഹായിക്കണം. അത് തങ്ങളോടുതന്നെയും മറ്റുള്ളവരോടും പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരോടുമുള്ള സ്‌നേഹത്തിന്റെ പ്രവൃത്തിയാണ്.
കോവിഡ് മഹാമാരി അവസാനിക്കണമെങ്കിൽ എല്ലാവർക്കും വാക്‌സിൻ ലഭ്യമാകണമെന്ന് ഓർമിപ്പിച്ച അദ്ദേഹം, അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. നല്ലൊരു ഭാവിയിലേക്കായി എല്ലാവർക്കും തങ്ങളാലാകുന്ന ചെറിയ കാര്യങ്ങൾ, സ്‌നേഹ പ്രവൃത്തികൾ ചെയ്യാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. ലത്തീൻ, ജർമൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, അറബി എന്നീ ഒൻപത് ഭാഷകളിലാണ് പാപ്പയുടെ ട്വീറ്റുകൾ ലഭ്യമാകുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *