വത്തിക്കാൻ സിറ്റി: ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിധ്യത്തെ ഉദ്‌ഘോഷിച്ചും ജീവിതയാത്രയിൽ കണ്ടുമുട്ടുന്നവരിൽ ക്രിസ്തുവിനെ തിരിച്ചറിയാൻ സാധിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചും ഫ്രാൻസിസ് പാപ്പ. ഓരോ ക്രിസ്ത്യാനിയും വിശുദ്ധ കുർബാനയിലൂടെ ക്രിസ്തുനാഥന്റെ ചാരത്തണയണമെന്നും പാപ്പ ഓർമിപ്പിച്ചു. അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം ഈശോ നടത്തിയ പ്രഭാഷണത്തോടുള്ള ജനക്കൂട്ടത്തിന്റെയും ശിഷ്യന്മാരുടെയും പ്രതികരണം അടയാളപ്പെടുത്തുന്ന സുവിശേഷ ഭാഗം ആസ്പദമാക്കി ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അഞ്ച് അപ്പവും രണ്ട് മത്സ്യവും കൊണ്ട് ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണമേകിയ ഈശോയുടെ അത്ഭുതത്തെ പ്രകീർത്തിച്ച ജനം അവിടുത്തെ രാജാവാക്കാൻ ആഗ്രഹിച്ചു. പക്ഷേ, ആ അത്ഭുതപ്രവൃത്തി തന്റെ യാഗത്തിന്റെ, അതായത് തന്റെ മാംസരക്തങ്ങളുടെ ദാനത്തിന്റെ അടയാളമാണെന്ന വെളിപ്പെടുത്തലിനെ അവർക്ക് ഉൾക്കൊള്ളാനായില്ല. താൻ നൽകുന്ന അപ്പം തന്റെ മാംസവും രക്തവുമാണെന്ന അവിടുത്തെ വാക്കുകൾ അവരെ അസ്വസ്ഥരാക്കി. പലരും ഈശോയിൽനിന്ന് പിന്തിരിയുന്നു. പക്ഷേ, ഈശോ തിരഞ്ഞെടുത്ത 12 ശിഷ്യന്മാർ അവിടുത്തെ വിട്ടുപോയില്ല.
യേശുവിനെ പിന്തുടരേണ്ടന്ന് തീരുമാനിക്കാൻ ചിലരെ പ്രേരിപ്പിച്ചതെന്താവും? ദൈവത്തിന്റെ മനുഷ്യാവതാരമാണ് ഉതപ്പിനു കാരണം. നമ്മെപ്പോലെ ഒരു മനുഷ്യനായിത്തീരത്തക്കവിധം അവിടുന്ന് തന്നെത്തന്നെ താഴ്ത്തി, നമ്മുടെ കഷ്ടപ്പാടുകളും പാപവും സ്വയം ഏറ്റെടുക്കുന്നതുവരെ സ്വയം അപമാനിതനായി. പക്ഷേ, ഈ മനുഷ്യാവതാരത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിനെ അവർക്ക് ഉൾക്കൊള്ളാനായില്ല. ദൈവവുമായുള്ള സംവേദനക്ഷമത സാധ്യമാകാൻ, അവിടുന്നുമായി യഥാർത്ഥവും സമൂർത്തവുമായ ഒരു ബന്ധം ഉണ്ടാവണം എന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. കാരണം, രക്ഷ കൈവന്നത് അവിടുന്ന് വഴിയാണ്, അവിടുത്തെ മനുഷ്യാവതാരത്തിലൂടെയാണ്. മറ്റുള്ളവരിൽ ക്രിസ്തുവിനെ തിരിച്ചറിയാനുള്ള ക്ഷണമാണ് മനുഷ്യാവതാരം.
ഇതിനർത്ഥം നാം ദൈവത്തെ സ്വപ്‌നങ്ങളിലും മാഹാത്മ്യത്തിന്റെയും ശക്തിയുടെയുമായ ചിത്രങ്ങളിലുമല്ല പിന്തുടരേണ്ടത്, പ്രത്യുത, യേശുവിന്റെ മാനവികതയിൽ, നാം കണ്ടുമുട്ടുന്ന സഹോദരങ്ങളിൽ അവിടുത്തെ തിരിച്ചറിയണം എന്നാണ്. ദൈവാന്വേഷണം, ജീവിതത്തിനും ചരിത്രത്തിനും പുറത്തല്ല. മറിച്ച്, ക്രിസ്തുവുമായും സഹോദരങ്ങളുമായുമുള്ള ബന്ധത്തിലാണുള്ളത്. ജീവിതത്തിൽ, ചരിത്രത്തിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ അവിടുത്തെ നാം തിരയണം. ക്രിസ്തുവുമായും സഹോദരങ്ങളുമായുമുള്ള ബന്ധമാണ് ദൈവത്തെ കണ്ടുമുട്ടാനുള്ള മാർഗമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *