വത്തിക്കാൻ സിറ്റി: ആന്തരീക ബധിരത എന്നത് ശാരീരികമായ ബധിരതയേക്കാൾ ഭീകരമാണെന്നും ഹൃദയത്തിന്റെ തുറവി നഷ്ടമാക്കുന്ന ആന്തരീക ബധിരതയിൽനിന്നുള്ള മുക്തിക്കായി ഈശോയോട് പ്രാർത്ഥിക്കണമെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവവചനം ശ്രവിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ ആത്മീയ സൗഖ്യത്തിന്റെ രഹസ്യം കണ്ടെത്താനാകുമെന്നും പാപ്പ പറഞ്ഞു.
ആഞ്ചലൂസ് സന്ദേശം നൽകവേ, ആത്മീയ ആരോഗ്യത്തിന്റെ രഹസ്യം കണ്ടെത്താനുള്ള ‘ഔഷധ’ക്കൂട്ടും പാപ്പ നിർദേശിച്ചു: ‘എല്ലാ ദിവസവും കുറച്ച് നിശബ്ദതയും ശ്രവണവും, അനാവശ്യമായ സംസാരം കുറച്ച് കൂടുതൽ ദൈവവചന ശ്രവണം.’ അതിനായി ഒരു പോക്കറ്റ് ബൈബിൾ കരുതുന്നത് നല്ലതാണെന്നും പാപ്പ ഓർമിപ്പിച്ചു.
ബധിരനും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളവനുമായ ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. നമുക്കെല്ലാവർക്കും എന്തെങ്കിലും പറയാനാകും, നമുക്കെല്ലാവർക്കും ചെവികളുമുണ്ട്. പക്ഷേ, പലപ്പോഴും നമുക്ക് കേൾക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരായിരം കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന തിരക്കിൽ നമ്മോട് പലരും പറയുന്ന കാര്യങ്ങൾ നാം കേൾക്കാതെ പോകുന്നു.
ആന്തരീകമായ ബധിരതയാണ് ഇതിന് കാരണം. നമ്മുടെ തിരക്കിൽ എല്ലാവരേയും അവഗണിക്കുക എളുപ്പമാണ്. ചിലപ്പോൾ കർത്താവിനോടും നമ്മുടെ സഹോദരങ്ങളോടുള്ള രീതിയും അവഗണനയുടേതാകുന്നു. കുടുംബജീവിതത്തിൽ ഒന്നും കേൾക്കാൻ കൂട്ടാക്കാത്തവരുണ്ട്. എപ്പോഴും ഒരേ കാര്യങ്ങൾ ആവർത്തിക്കുന്നതാണ് പലരുടെയും പതിവ്. മറ്റുള്ളവരെ കേൾക്കാനുള്ള നമ്മുടെ കഴിവിനെ കുറിച്ചും നാം അതിനായി എങ്ങനെ സമയം ചെലവിടുന്നു എന്നതിനെ കുറിച്ചും ആത്മശോധന ചെയ്യണം.
മറ്റുള്ളവരെ കേൾക്കുന്നതിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിൽ സ്പർശിക്കുന്നതിലൂടെയും നമുക്ക് ജീവിതം സാർത്ഥകമാക്കാനും വിശ്വാസത്തിൽ വളരാനും സാധിക്കും. എന്നാൽ, മറ്റുള്ളവരെ ശ്രദ്ധിക്കാനും അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും ക്ഷമ അനിവാര്യമാണ്. ഈശോയോടുള്ള സംസാരത്തിലും ഇത് നിർണായകമാണ്.
അവിടുത്തെ മുമ്പിൽ പരാതികൾ സമർപ്പിക്കുക മാത്രമല്ല, നാം ആദ്യം അവിടുത്തെ ശ്രവിക്കുകയും വേണം. തിരുവചനം കേൾക്കാൻ കൂടുതൽ സമയം നീക്കിവെക്കൂന്നതിലൂടെ മാത്രമേ ഈശോയുടെ സ്വരം നമ്മിൽ മുഴങ്ങൂ എന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *