നിക്കോസിയ: ഏഷ്യയും യൂറോപ്പും ആഫ്രിക്കയും അതിരിടുന്ന മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സൈപ്രസിന്റെ മണ്ണിൽ 14 നൂറ്റാണ്ടുമുമ്പ് വിസ്മൃതിയിലാണ്ടുപോയ ക്രിസ്ത്യൻ ദൈവാലയത്തിന്റെ ശേഷിപ്പുകൾ വീണ്ടെടുത്ത് പുരാവസ്തു ഗവേഷകർ. ഏഴാം നൂറ്റാണ്ടിലെ ബൈസന്റൈൻ ദൈവാലയ സമുച്ചയത്തിന്റെ ഭാഗങ്ങളാണ് ഇപ്പോൾ കണ്ടെടുക്കാനായത്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ 2007ൽ ആരംഭിച്ച ഭഗീരതപ്രയത്‌നത്തിന്റെ ഫലമായി ദൈവാലയ അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുക്കാനായത്.
കെട്ടിടത്തിന്റെ തറയ്‌ക്കോ നിലത്തു വിരിച്ചിരിക്കുന്ന മൊസൈക്കുകൾക്കോ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മൊസൈക്കിൽ ‘എന്റെ കർത്താവേ, അവിടുത്തെ നാമത്തെ ആദരിക്കുന്നവരെ സഹായിക്കേണമെ,’ എന്ന് ഗ്രീക്കിൽ രേഖപ്പെടുത്തിയ ഭാഗവും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് കൂറ്റൻ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ദൈവാലയ സമുച്ചയം. രണ്ട് കെട്ടിടങ്ങൾക്ക് ഇടയിലുമായി 100 മീറ്ററിൽ നടുമുറ്റമുണ്ട്. അതിൽ താമസസ്ഥലങ്ങളും ഉണ്ടായിരുന്നു. ഈ കെട്ടിടങ്ങൾക്ക് വടക്കുമാറി മറ്റൊരു ദൈവാലയത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. അവിടെ ഖനനം പുരോഗമിക്കുകയാണ്. ആദ്യത്തെ ദൈവാലയം മൂന്ന് ഇടനാഴികളുള്ള ബസിലിക്കയാണ്, 36 മീറ്റർ നീളവും 29 മീറ്റർവീതിയുമാണ് കെട്ടിടത്തിനുള്ളത്.
രണ്ടാമത്തെ ദൈവാലയത്തിനായുള്ള ഖനനം ആരംഭിച്ചത് 2018ലാണ്. ഇതിന് 47 മീറ്റർ നീളവും 20 മീറ്റർ വീതിയുമുണ്ട്. അവിടെനിന്ന് മൊസൈക്കുകൾ കണ്ടെത്താനായിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ഇവിടം സുപ്രധാനമായ ആരാധനാലയമായിരുന്നുവെന്നും പേർഷ്യക്കാർക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ ഹെരാക്ലിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് (എ.ഡി 610-641) ഇവിടം ഏറെ സജീവമായിരുന്നു എന്നുമാണ് പുരാവസ്തു വിദഗ്ദ്ധരുടെ നിഗമനം.
സൈപ്രസിലെ ക്രിസ്തീയ പാരമ്പര്യത്തിന്റെ മഹത്തായ ഭൂതകാലത്തിലേക്ക് പ്രകാശം വീശുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. പാരമ്പര്യമനുസരിച്ച്, സുവിശേഷ സംഭവങ്ങൾക്ക് ശേഷം ഇവിടെയെത്തിയ ലാസറാണ് ഈ ദ്വീപിനെ സുവിശേഷവൽക്കരിച്ചത്. അദ്ദേഹം പിന്നീട് ഇവിടത്തെ പ്രഥമ ബിഷപ്പാവുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *