റോം: ഇറ്റലിയിലെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ ക്രൂശിത രൂപം പ്രദർശിപ്പിക്കുന്നത് തുടരാൻ അനുമതി നൽകി ഇറ്റാലിയൻ സുപ്രീം കോടതി. ക്ലാസ് മുറികളിൽ കുരിശുരൂപം സ്ഥാപിക്കുന്നത് വിവേചനപരമായ പ്രവൃത്തിയല്ലെന്നും കോടതി പ്രസ്താവിച്ചു. ക്ലാസ് മുറികളിൽ ക്രൂശിതരൂപം പ്രദർശിപ്പിക്കുന്നതിന് എതിരെ ഒരു ഹൈസ്‌കൂൾ അധ്യാപകൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഇറ്റലിയിലെ പരമോന്നത കോടതി നിർണായകമായ വിധി പ്രസ്താവിച്ചത്. 2013ൽ കീഴ്‌കോടതി 2014ൽ അപ്പീൽ കോടതിയും തള്ളിക്കളഞ്ഞ കേസ് സുപ്രീം കോടതിയിലും തിരിച്ചടി നേരിടുകയായിരുന്നു.
ക്രൂശിതരൂപം ഇറ്റാലിയൻ പൈതൃകത്തിന്റെ ഭാഗമാണെന്നും കുരിശും ക്രിസ്തുവിന്റെ പീഡാനുഭവവും മാനുഷികാന്തസ്, സമാധാനം, സാഹോദര്യം, ഐക്യം തുടങ്ങിയ ആഗോള മൂല്യങ്ങളെ പ്രദാനം ചെയ്യുന്നതാണെന്നും, 65 പേജുള്ള വിധി പ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി. ക്രൂശിതരൂപം യാതൊരു ആശയങ്ങളും അടിച്ചേൽപ്പിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ചിരുന്ന് ജനാധിപത്യപരമായി തീരുമാനിക്കുന്നിടത്തോളം മതചിഹ്‌നങ്ങൾ ക്ലാസ് മുറികളിൽ പ്രദർപ്പിക്കാമെന്നും വ്യക്തമാക്കി.
ക്ലാസിൽ സ്ഥാപിച്ചിരിക്കുന്ന ക്രൂശിതരൂപം തന്റെ മനസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൂശിതരൂപം നീക്കം ചെയ്യണമെന്ന ആവശ്യവുമായി അധ്യാപകൻ കോടതിയെ സമീപിച്ചത്. താൻ ക്രൂശിതരൂപം അംഗീകരിക്കാത്തതിനാൽ സ്‌കൂൾ പ്രിൻസിപ്പൽ 30 ദിവസത്തേക്ക് തന്നെ സസ്‌പെൻഡ് ചെയ്ത് തനിക്കെതിരെ വിവേചനംകാട്ടിയെന്നും അധ്യാപകൻ ആരോപിച്ചു. എന്നാൽ, അധ്യാപകൻ ക്ലാസ് മുറിയിൽ പ്രവേശിച്ച് ക്രൂശിത രൂപം മാറ്റിയശേഷം ക്ലാസ് ആരംഭിക്കുകയും ക്ലാസിനുശേഷംക്രൂശിതരൂപം തിരികെ സ്ഥാപിക്കുകയുമായിരുന്നു പതിവെന്നും റിപ്പോർട്ടുകളുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *