മൊസൂൾ: പുതിയ ജീവിതം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന ഇറാഖീ ക്രൈസ്തവരെ പ്രതീക്ഷയുടെ പുതിയ ദിനങ്ങളിലേക്ക് വിളിച്ചുണർത്തി മൊസൂളിൽ ദൈവാലയ മണിനാദം വീണ്ടും മുഴങ്ങി, ഏഴു വർഷത്തിനുശേഷം. വിശുദ്ധ തോമസ് അപ്പസ്‌തോലന്റെ നാമധേയത്തിൽ മൊസൂളിൽ സ്ഥിതിചെയ്യുന്ന സിറിയക്ക് കത്തോലിക്കാ ഇടവകയുടെ മണിമാളികയ്ക്ക് സമീപം തടിച്ചു കൂടിയ വിശ്വാസികളെ സാക്ഷിയാക്കി വികാരി ഫാ. പിയോസ് അഫാസാണ് മണി മുഴക്കിയത്.
ഐസിസ് തീവ്രവാദികളുടെ അധിനിവേശത്തോടെ 2014ൽ നിലച്ച ദൈവാലയ മണിനാദം വീണ്ടും മുഴങ്ങുന്നത് കേൾക്കാൻ കാതോർത്തിരുന്ന മൊസൂളിലെ വിശ്വാസീസമൂഹം ഹർഷാരവങ്ങളോടെയാണ് മണിനാദത്തെ വരവേറ്റത്. ഇറാഖിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ ‘ഫ്രാറ്റേർണിറ്റി ഇൻ ഇറാഖ്’ എന്ന പേരിൽ സ്ഥാപിതമായ ഫ്രഞ്ച് സന്നദ്ധ സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് ദൈവാലയ മണി പുനരുദ്ധരിച്ചത്. 285 കിലോഗ്രാം ഭാരമുള്ള മണി ഏതാണ്ട് 12,000 ഡോളർ ചെലവിട്ട് ലെബനലിലാണ് നിർമിച്ചത്.
മൊസൂൾ ഐസിസിന്റെ പിടയിലാകുംവരെ നഗരനിരത്തുകളിൽ മുഴങ്ങിയിരുന്ന മണിനാദം വീണ്ടും കേൾക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് യൂഫ്രട്ടീസ് നദിതീരത്തെ ജനത. വർഷങ്ങൾക്കുശേഷം മൊസൂളിലെ തെരുവുകളെയും ചത്വരങ്ങളെയും ഉണർത്താൻ മുഴങ്ങുന്ന ദൈവാലയ മണിനാദം ഒരു ജനതയുടെ ഉയിർപ്പ് കാഹളമായി മാറുമെന്നാണ് പ്രതീക്ഷ. വിവിധ മതവിശ്വാസികൾ അധിവസിക്കുന്ന മൊസൂളിന്റെ ക്രൈസ്തവ സാന്നിധ്യത്തിന്റെ അടയാളംകൂടിയാണ് ഈ ദൈവാലയ മണിനാദം.
2014മുതൽ 2017വരെ നീണ്ട ഐസിസ് അധിനിവേശകാലത്തെ ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച ദൈവാലയത്തിന്റെ പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ഐസിസ് അധിനിവേശകാലത്ത്, ദൈവാലയത്തെ തീവ്രവാദികൾ തടവറയായി മാറ്റുകയായിരുന്നു. പുതിയ ദൈവാലയ മണിയുടെ ഉദ്ഘാടനം ഇടവകയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ നിമിഷമാണെന്ന് ഫാ. പിയോസ് പറഞ്ഞു.
‘കഴിഞ്ഞ 2,000 വർഷമായി ക്രൈസ്തവ സാന്നിധ്യം നിലനിൽക്കുന്ന രാജ്യമാണ് ഇറാഖ്. ഐസിസ് തീവ്രവാദികളുടെ അതിക്രമങ്ങളെ തുടർന്ന് ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടിവന്നെങ്കിലും ഈ മണിമുഴക്കം ക്രിസ്ത്യാനികളുടെ തിരിച്ചുവരവിനുള്ള പ്രതീക്ഷയുടെ മണി മുഴക്കമാണ്,’ ഫാ. പിയോസ് വ്യക്തമാക്കി. ക്രൈസ്തവരെ സംബന്ധിച്ച് പുതിയ പ്രതീക്ഷകൾ പകരാൻ പാപ്പയുടെ സന്ദർശനം കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *