വത്തിക്കാൻ സിറ്റി: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഒക്ടോബർ 29ന് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ. അപ്പസ്‌തോലിക കാര്യാലയത്തിൽ നിന്നുള്ള ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ‘കാത്തലിക് ന്യൂസ് ഏജൻസി’യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ടുകൾ സ്ഥിരീകരിക്കപ്പെട്ടാൽ യു.എസ് പ്രസിഡന്റായശേഷം ജോ ബൈഡൻ ഫ്രാൻസിസ് പാപ്പയുമായി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. നിലവിലെ ലോകസാഹചര്യങ്ങളിൽ ബൈഡൻ- പാപ്പ കൂടിക്കാഴ്ചയ്ക്ക് നിർണായക സ്ഥാനമുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രത്തലവന്മാരുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വത്തിക്കാൻ മുൻകൂട്ടി അറിയിക്കാറില്ല. മീറ്റിംഗുകൾ നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഇതേക്കുറിച്ച് വിവരങ്ങൾ നൽകുകയാണ് പതിവ്. രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകൾ നയതന്ത്രത്തിനുള്ള അവസരങ്ങളാണെങ്കിലും കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കാനുള്ള ഉത്തരവാദിത്തം അപ്പസ്‌തോലിക കാര്യാലയത്തിനാണ്. അതിനാൽ വാർത്തകൾ സ്ഥിരികരിക്കാമെന്നാണ് റിപ്പോർട്ടുകൾ.
ഒക്‌ടോബർ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുന്ന വിവരം വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. പേപ്പൽ പര്യടനത്തെ കുറിച്ച് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂടിക്കാഴ്ചക്കുള്ള തയാറെടുപ്പുകൾ വത്തിക്കാനിലെ യു.എസ് എംബസി ആരഭിച്ചിട്ടുണ്ടെന്ന് ‘സി.എൻ.എ’ വെളിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡൻ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ ഗല്ലാഗർ എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഫ്രാൻസിസ് പാപ്പയുമായുള്ള ബൈഡന്റെ നാലാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. 2013ൽ ഫ്രാൻസിസ് പാപ്പ ചുമതലയേൽക്കുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ ബൈഡൻ എത്തിയിരുന്നു. 2015ൽ, ലോക കുടുംബസംഗമത്തിൽ പങ്കെടുക്കാൻ പാപ്പ ഫിലാഡൽഫിയയിൽ എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച്ച. റീജെനറേറ്റീസ് മെഡിസിൽ സമ്മിറ്റിനായി 2016 വത്തിക്കാനിൽ എത്തിയപ്പോഴായിരുന്നു ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ച. ഈ കാലഘട്ടങ്ങളിലെല്ലാം വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ.
Leave a Comment
Your email address will not be published. Required fields are marked with *