മെക്സിക്കോ സിറ്റി: ഗർഭസ്ഥ ശിശുക്കൾക്കായി ശബ്ദമുയർത്താനും അവരുടെ അവകാശങ്ങൾക്കായി വാദിക്കാനും ജീവന് മൂല്യം കൽപ്പിക്കുന്നവർ ഇരച്ചെത്തിയപ്പോൾ പ്രോ ലൈഫ് മഹാസമുദ്രമായി മെക്സിക്കൻ നഗരങ്ങൾ. ജീവന്റെ മൂല്യം പ്രഘോഷിക്കാൻ മെക്സിക്കോ സിറ്റിയിൽ സംഘടിപ്പിച്ച ‘മാർച്ച് ഫോർ വുമൺ ആൻഡ് ലൈഫി’ൽ 10 ലക്ഷത്തിൽപ്പരം പേർ അണിചേർന്നപ്പോൾ മെക്സിക്കോയുടെ പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തിൽ രചിക്കപ്പെട്ടത് പുതിയ അധ്യായമാണ്.
രാജ്യത്തെ 30 സംസ്ഥാനങ്ങളിലായി ക്രമീകരിച്ച മാർച്ച് ഫോർ ലൈഫുകളിൽ നിന്നുള്ള കണക്കാണിത്. രാജ്യതലസ്ഥമമായ മെക്‌സികോ സിറ്റിയിലെ മാർച്ച് ഫോർ ലൈഫിൽമാത്രം രണ്ട് ലക്ഷത്തിൽപ്പരം പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ. ജീവന് സാക്ഷ്യം നൽകാനും തങ്ങളോരോരുത്തരും ജീവന്റെ പവിത്രതയെ അനുകൂലിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്താൻ മെക്സിക്കൻ ജനത നിരത്തിലേക്ക് പ്രവഹിക്കുന്ന കാഴ്ചയ്ക്കാണ് ഒക്ടോബർ എട്ട് സാക്ഷ്യം വഹിച്ചത്.
പ്രോ ലൈഫ് സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളും ഗ്വാഡലൂപ്പെ മാതാവിന്റേത് ഉൾപ്പെടെയുള്ള മരിയൻ ചിത്രങ്ങളുമായാണ് മെക്സിക്കോ സിറ്റിയിലെ നാഷണൽ ഓഡിറ്റോറിയത്തിന് സമീപത്ത് ജനങ്ങൾ അണിചേർന്നത്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ളവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. നീലയും വെള്ളയും വസ്ത്രമണിഞ്ഞ് നാഷണൽ ഓഡിറ്റോറിയത്തിൽനിന്ന് സ്വാതന്ത്ര്യ സ്മാരകമായ ഏഞ്ചൽ ഓഫ് ഇൻഡിപെൻഡൻസിലേക്ക് ജനങ്ങൾ പ്രാർത്ഥനാപൂർവം മുന്നേറി.
ക്ലേശകരമായ സാഹചര്യങ്ങളെ സ്ത്രീകൾക്ക് അതിജീവിക്കാൻ ഉതകുംവിധമുള്ള നിയമങ്ങൾ രൂപീകരിക്കുക, വളർച്ചയുടെ തോതോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെയും മറ്റ് വിവേചനങ്ങളില്ലാതെയും ജനനത്തിനു മുമ്പും ശേഷവും ഓരോ മനുഷ്യ ജീവന്റെയും സംരക്ഷണം ഉറപ്പാക്കുക, സകലർക്കും വിശിഷ്യാ, കുടുംബങ്ങളിൽ സമാധാനത്തിനും ഐക്യത്തിനും അനുകൂലമായ പൊതുനയങ്ങൾ സൃഷ്ടിക്കുക, പൗരന്മാർക്കിടയിൽ ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ട് അക്രമങ്ങളില്ലാതെ സമാധാനത്തിലും ഐക്യത്തിലും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നീ നാലു കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രകടനപത്രികയും സംഘാടക സമിതി തയാറാക്കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *