വത്തിക്കാൻ സിറ്റി: പ്രളയക്കെടുതിയിൽ ക്ലേശിക്കുന്ന തെക്കൻ സുഡാനിലെയും തീപിടുത്ത ദുരന്തത്താൽ വേദനിക്കുന്ന ഗ്രീസിലെയും ജനങ്ങൾക്ക് അടിയന്തര സഹായം അയച്ച് ഫ്രാൻസിസ് പാപ്പ. തെക്കൻ സുഡാനിലേക്ക് 75,000 അമേരിക്കൻ ഡോളറും ഗ്രീസിലേക്ക് 50,000 യൂറോയുമാണ് ലഭ്യമാക്കിയതെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ആഗസ്റ്റിലെ മഴക്കെടുതിമൂലമുണ്ടായ പ്രളയത്തിൽ ഏതാണ്ട് 6000 വീടുകളാണ് തെക്കൻ സുഡാനിൽ തകർന്നത്. ഏതാണ്ട് 12,000 പേരെ മാറ്റിപാർപ്പിക്കേണ്ടിയും വന്നു. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം, ആറ് സംസ്ഥാനങ്ങളിലെ നാല് ലക്ഷം പേരെയാണ് പ്രളയം ദുരിതത്തിലാക്കിയത്. പാപ്പയുടെ സഹായം മലാക്കൽ രൂപതയിലേക്കാണ് അയച്ചിട്ടുള്ളത്. അടിയന്തിര സഹായമെത്തിക്കാനാണ് തുക വിനിയോഗിക്കുക.
ആഗസ്റ്റിൽ, അതികഠിനമായ താപനിലമൂലം ഗ്രീസിലെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഏവിയ, പെലെപോൺ തുടങ്ങിയ പ്രദേശങ്ങളിൽ ഏതാണ്ട് ഒരു ലക്ഷം ഹെക്ടറാണ് തീപിടുത്തത്തിൽ കത്തിച്ചാമ്പലായത്. മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു. ഹെല്ലാസിലെ കാരിത്താസിനാണ് തുക അയച്ചിരിക്കുന്നത്. സഹായധനം പാപ്പയുടെ ആത്മീയവും പൈതൃകവുമായ സാമിപ്യത്തിന്റെ ഭാഗമാണെന്നും ഡിക്കാസ്റ്ററി വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *