ഏർബിൽ: ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം ഉറപ്പാക്കാൻ രാജ്യത്ത് തുടരണമെന്ന അഭ്യർത്ഥനയ്ക്ക് പിന്നാലെ ക്രിസ്ത്യൻ നഗരമായ അങ്കാവ സ്വയം ഭരണാധികാരമുള്ള ജില്ലയായി പ്രഖ്യാപിക്കാൻ ഒരുങ്ങി കുർദിഷ് ഭരണകൂടം. ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുർദിസ്ഥാന്റെ തലസ്ഥാമായ ഏർബിലിന്റെ പ്രാന്തപ്രദേശമായി നിലനിൽക്കുന്ന ക്രിസ്ത്യൻ ഭൂരിപക്ഷ നഗരമാണ് അങ്കാവ. കഴിഞ്ഞ ദിവസം അങ്കാവയിൽ നടത്തിയ സന്ദർശനത്തിലാണ് കുർദിസ്ഥാൻ പ്രധാനമന്ത്രി മസ്റൂർ ബർസാനി ഇക്കാര്യം അറിയിച്ചത്.
പൂർണ അധികാരങ്ങളോടു കൂടിയ ജില്ലാ പദവി നൽകാനാണ് തീരുമാനം. ഈയടുത്ത ദിനങ്ങളിൽ നടക്കുന്ന ഇറാഖീ പാർലമെന്ററി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനം പ്രാബല്യത്തിലാകുക. പൂർണ ജില്ലയായി മാറുന്നതോടെ നഗരത്തിന്റെ ഭരണനിർവഹണം കൂടാതെ, ഉദ്യോഗസ്ഥരെ നിയമിക്കാനും സുരക്ഷാ കാര്യങ്ങൾ ഉറപ്പാക്കുന്നതിൽ നിർണായക ഇടപെടലിനുമുള്ള അവസരം നഗരവാസികളായ ക്രൈസ്തവർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കത്തോലിക്ക സർവകലാശാലയും നിരവധി ക്രിസ്ത്യൻ ദൈവാലയങ്ങളും സെമിനാരികളുമുള്ള നഗരം കൂടിയാണ് അങ്കാവ. പ്രധാനമന്ത്രിയുടെ തീരുമാനം സുപ്രധാനമാണെന്ന് ഏർബിൽ ആർച്ച്ബിഷപ്പ് ബാഷർ വർദ പറഞ്ഞു. ‘വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ ആരംഭിച്ച 2003മുതൽ ദുരിതത്തിലായ ഇറാഖിലെ ക്രൈസ്തവ സമൂഹം സഹവർത്തിത്വത്തിന്റെയും സാമൂഹിക, സാമ്പത്തിക പുരോഗതിയുടെയും സ്ഥലമായാണ് അങ്കാവയെ ദർശിച്ചത്. പ്രസിഡന്റിന്റെ തീരുമാനം മേഖലയിലെ ക്രൈസ്തവ സാന്നിധ്യം നിലനിർത്താൻ സഹായിക്കും.’
പ്രധാനമന്ത്രി അറിയിച്ച പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇറാഖിലും കുർദിസ്ഥാനിലും ക്രൈസ്തവർ തുടരണമെന്ന് അഭ്യർത്ഥിച്ച ആർച്ച്ബിഷപ്പ്, മേഖലയിൽ ആശുപത്രികളും സ്കൂളുകളും സർവകലാശാലകളും തുടങ്ങാൻ പദ്ധതിയുണ്ടെന്നും വെളിപ്പെടുത്തി. സമാനതകളില്ലാത്ത അതിക്രമങ്ങൾ അരങ്ങേറിയ ഐസിസ് അധിനിവേശകാലത്ത് ഇറാഖിൽനിന്ന് പലായനം ചെയ്ത ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകിയ രാജ്യമാണ് കുർദിസ്ഥാൻ. ഇറാഖ് പര്യടനത്തിന്റെ ഭാഗമായി പാപ്പ കുർദിസ്ഥാനിൽ എത്തിയപ്പോൾ, ഐസിസ് അധിനിവേശകാലത്ത് ക്രൈസ്തവർക്ക് അഭയം നൽകിയതിന് ഭരണകൂടത്തെ നന്ദി അറിയിച്ചത് വലിയ വാർത്തയായിരുന്നു.
(ഫോട്ടോ ക്യാപ്ഷൻ: കുർദിസ്ഥാൻ പ്രധാനമന്ത്രി മസ്റൂർ ബർസാനി കഴിഞ്ഞ ദിവസം അങ്കാവയിൽ സന്ദർശനം നടത്തിയപ്പോൾ)
Leave a Comment
Your email address will not be published. Required fields are marked with *