യു.കെ: യുദ്ധവും സംഘർഷങ്ങളും മതപീഡനങ്ങളും ഉൾപ്പെടെയുള്ള അസംഖ്യം വെല്ലുവിളികൾ ഉയരുമ്പോൾ, ലോകജനതയ്ക്കുവേണ്ടി 10 ലക്ഷം ജപമാലകൾ അർപ്പിക്കാൻ തയാറെടുത്ത് കുട്ടിക്കൂട്ടം. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വർഷംതോറും സംഘടിപ്പിക്കുന്ന ഈ ജപമാലയജ്ഞത്തിന് ‘എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഒക്ടോബർ 18ന് സംഘടിപ്പിക്കുന്ന ജപമാലയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ അണിചേരുമെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വ്യക്തമാക്കി. മുൻവർഷങ്ങളിലേതുപോലെ ഇന്ത്യയിൽനിന്നുള്ള പങ്കാളിത്തം ഇത്തവണയുമുണ്ടാകും. ജപമാല യജ്ഞത്തിൽ പങ്കെടുക്കാൻ ഇടവകകളിൽനിന്നും കുടുംബങ്ങളിൽനിന്നും സ്‌കൂളുകളിൽനിന്നും കുട്ടികളെ ക്ഷണിച്ചിരിക്കുകയാണ് സംഘടന. ലോകസമാധാനമാണ് പ്രാർത്ഥനാ യജ്ഞത്തിന്റെ സുപ്രധാന നിയോഗം.
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, തിരുസഭയുടെയും കുടുംബത്തിന്റെയും കാവൽക്കാരനായ വിശുദ്ധ പിതാവിനെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രാർത്ഥനാ യജ്ഞം ക്രമീകരിച്ചിരിക്കുന്നത്. ‘വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിൽ കീഴിൽ പരിശുദ്ധ ദൈവമാതാവിന്റെ കരത്തോട് കരംചേർത്ത് ജപമാല അർപ്പിക്കാനാണ് ഈ വർഷം കുഞ്ഞുങ്ങളെ പ്രചോദിപ്പിക്കുന്നത്,’ സംഘടനയുടെ പ്രസിഡന്റ് കർദിനാൾ മൗറോ പിയസെൻസ വ്യക്തമാക്കി.
പ്രാർത്ഥനയ്ക്കായി 26 ഭാഷകളിൽ തയാറാക്കിയ മെറ്റിരിയലുകൾ സംഘടനയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. കുട്ടികളുടെ ജപമാലയജ്ഞം 2005ൽ വെനുസ്വേലൻ തലസ്ഥാനമായ കാരക്കാസിലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. ‘ഒരു മില്യൺ കുട്ടികൾ ജപമാല അർപ്പിക്കുമ്പോൾ ലോകത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും,’ എന്ന വിശുദ്ധ പാദ്രേ പിയോയുടെ വാക്കുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ജപമാലയജ്ഞത്തിന്റെ ഏകോപനം 2008 മുതൽ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ ഏറ്റെടുക്കുകയായിരുന്നു.
എല്ലാ വർഷവും ഒക്‌ടോബർ 18 ഇതിനായി തിരഞ്ഞെടുക്കുന്നതിന് പിന്നിലും ഒരു രഹസ്യമുണ്ട്. ഒക്‌ടോബർ ജപമാല മാസമാണെങ്കിൽ ഒക്‌ടോബർ 18 സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുനാൾ ദിനംകൂടിയാണ്. ഈശോയുടെ കുട്ടിക്കാലത്തെ കുറിച്ച് നമുക്ക് അറിവുതരുന്ന വിശുദ്ധ ലൂക്കാ സുവിശേഷകൻ, പാരമ്പര്യ വിശ്വാസപ്രകാരം പരിശുദ്ധ അമ്മയോട് വളരെ അടുപ്പമുണ്ടായിരുന്ന ക്രിസ്തുശിഷ്യനുമാണ്.
Leave a Comment
Your email address will not be published. Required fields are marked with *