വത്തിക്കാൻ സിറ്റി: രോഗത്തിനോ ലാഭത്തിനോ അല്ല, രോഗിയുടെ അന്തസിനാണ് ആരോഗ്യപ്രവർത്തകർ പ്രാധാന്യം കൽപ്പിക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഒരു ജീവിതവും തള്ളിക്കളയത്തക്കവിധം അയോഗ്യമായതോ ലാഭത്തിനായി ഇരയാക്കപ്പെടേണ്ടതോ അല്ല എന്ന് സാക്ഷ്യപ്പെടുത്താൻ കത്തോലിക്കരായ ആരോഗ്യപ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റോമിലെ ക്യാംപസ് ബയോ മെഡിക്കോ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.
‘എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും വിശിഷ്യാ, ക്രൈസ്തവ ചൈതന്യമുള്ള സ്ഥാപനങ്ങൾ വ്യക്തികളെ കേന്ദ്രീകരിക്കുന്നവയാകണം. അവിടെ ഡോക്ടർമാരെയും രോഗികളെയും മാത്രമല്ല പരസ്പരം സഹായിക്കുന്നവരെയും കാണാനാകുമെന്ന് പറയാൻ സാധിക്കണം. മനുഷ്യാന്തസിന്റെ ചികിൽസ ഓരോരുത്തർക്കും അനുഭവിക്കാൻ കഴിയണം,’ പാപ്പ ഓർമിപ്പിച്ചു. എല്ലാ വൈദ്യശാഖകളിലും അനിവാര്യമായ ഈ വസ്തുത, സമഗ്രവും മാനുഷീകവുമായ ചികിൽസയിൽ അടിസ്ഥാനപരമാണെന്നും കൂട്ടിച്ചേർത്തു.
സ്പാനീഷ് ബിഷപ്പും ‘ഓപ്പൂസ് ദേയി’ അംഗവുമായിരുന്ന ദൈവദാസൻ അൽവാരോ ദെൽ പൊർത്തില്ലോയുടെ പ്രചോദനത്താൽ 1993ൽ സ്ഥാപിതമായ കത്തോലിക്കാ സ്ഥാപനമാണ് ക്യാംപസ് ബയോ മെഡിക്കോ യൂണിവേഴ്‌സിറ്റി. ദൈവദാസൻ ദെൽ പൊർത്തില്ലോ രോഗത്തേക്കാൾ രോഗിയെ മുൻനിറുത്താൻ അവരെ പ്രോൽസാഹിപ്പിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഗവേഷണത്തിന്റെ മാനുഷീക വികസനത്തെ അനുകൂലിക്കുന്ന ക്യാംപസ് ബയോ മെഡിക്കോ യൂണിവേഴ്‌സിക്ക് പാപ്പ നന്ദി അർപ്പിക്കുകയും ചെയ്തു.
ശാസ്ത്രമില്ലാതെയുള്ള പരിചരണം വ്യർത്ഥമാണ് അതുപോലെ, പരിചരണമില്ലാത്ത ശാസ്ത്രം വന്ധ്യവുമാണ്. ശാസ്ത്രവും ഗവേഷണവും ഒരുമിച്ച് ചേരുമ്പോഴാണ്, വൈദ്യശാസ്ത്രത്തെ തലയും ഹൃദയവും, അറിവും അലിവും, പ്രൊഫഷണലിസവും ദയയും ഉൾപ്പെടുന്ന ഒരു കലയാക്കി മാറ്റുന്നത്. രോഗികളുടെയും പ്രായമായവരുടേയും ആരോഗ്യ പരിരക്ഷണത്തിനുമേലെ ലാഭമുണ്ടാക്കാനുള്ള പ്രലോഭനത്തെക്കുറിച്ച് പരിതപിച്ച പാപ്പ, കത്തോലിക്കാ ആരോഗ്യപരിപാലനരംഗം പ്രത്യേകം ശൃംഖല തീർക്കണമെന്നും കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *