സ്‌കോട്‌ലൻഡ്: വിഖ്യാത മരിയൻ തീർത്ഥാടനകേന്ദ്രമായ കാർഫിൻ ഗ്രോട്ടോയിൽ ആക്രമികൾ തീപിടുത്തം ഉണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ. ഒക്‌ടോബർ 18ന് രാത്രിയിൽ ഉണ്ടായ തീപിടുത്തതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗ്ലാസ്‌ഗോ സിറ്റി സെന്ററിൽനിന്ന് 15 മൈൽ അകലെ ലൂർദ് മാതാവിന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന കാർഫിൻ ഗ്രോട്ടോ, വർഷത്തിൽ 70,000ൽപ്പരം പേർ പ്രാർത്ഥിക്കാനെത്തുന്ന തീർത്ഥാടനകേന്ദ്രമാണ്.
ഗ്രോട്ടോയുടെ ശതാബ്ദി 2022 ഒക്ടോബർ ഒന്നിന് ആഘോഷിക്കാനിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ആരോ മനഃപൂർവം ഉണ്ടാക്കിയതാണെന്നും അതിനായി പല സാധനങ്ങളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്നും തീർത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്ന ‘സാന്ത ഫാമിലിയ മീഡിയ’യുടെ സഹസ്ഥാപകൻ ജോൺ പി. മാലോൺ പറയുന്നു.
മരണമടഞ്ഞവരുടെ സ്മരണയ്ക്കായി സ്ഥാപിച്ചിരുന്ന ഫലകങ്ങൾ നശിപ്പിച്ചെന്നും ഇരുമ്പുകൊണ്ട് നിർമിച്ച മെഴുകുതിരി സ്റ്റാൻഡുകൾ പൂർണമായി ഉരുകിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സ്‌കോട്ടിഷ് മാധ്യമമായ ‘സൺ’ റിപ്പോർട്ട് ചെയ്യുന്നു.
1920കളിലാണ് കാർഫിൻ ഗ്രോട്ടോയുടെ ചരിത്രം ആരംഭിക്കുന്നത്. അത്രയൊന്നും അറിയപ്പെടാതിരുന്ന ഒരു ഖനനമേഖലയായിരുന്നു കാർഫിൻ. ആയിടെ അപ്രതീക്ഷിതമായുണ്ടായ തൊഴിൽസമരം നാടിനെ കൊടും പട്ടിണിയിലാക്കി. ഈ ദുസ്ഥിതിയിൽനിന്ന് രക്ഷപെടാൻ, ദൈവമാതാവിന്റെ മാധ്യസ്ഥം തേടണമെന്ന കാർഫിൻ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരിയായിരുന്ന ഫാ. തോമസ് കാനാൻ ടെയിലലിന്റെ ആഹ്വാനമാണ് ഗ്രോട്ടോയുടെ നിർമാണത്തിന് പ്രചോദനമായത്.
ദൈവപദ്ധതിയും ഫാ. ടെയിലറിന്റെ മരിയ ഭക്തിയും നൂറുകണക്കിന് തൊഴിലാളികളുടെയും അധ്വാനവും ചേർന്നപ്പോൾ ലൂർദിലെ പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയുടെ തനിപ്പകർപ്പ് കാർഫിനിൽ പുനർജനിക്കുകയായിരുന്നു. 1922ലാണ് കാർഫിൻ ഗ്രോട്ടോ കൂദാശചെയ്ത് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ഇന്ന് നിരവധി ഗ്രോട്ടോകളും കപ്പേളകളുമുള്ള ദേശീയ തീർത്ഥാടനകേന്ദ്രമാണ് കാർഫിൻ.
(ഫോട്ടോ ക്യാപ്ഷൻ: തീപിടുത്തതിൽ കരിപടർന്ന ഭാഗങ്ങൾ വൃത്തിയാക്കുന്നു)
Leave a Comment
Your email address will not be published. Required fields are marked with *