ധാക്ക: ഇസ്ലാം ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ അര ശതമാനത്തിൽ താഴെയാണെങ്കിലും (0.4) ബംഗ്ലാദേശിലെ കത്തോലിക്കാ സഭയിൽ ദൈവവിളികളുടെ വസന്തകാലം. കഴിഞ്ഞ ദിവസം, ഹോളി ക്രോസ് സഭയിൽ 15 യുവാക്കൾ പ്രഥമ വ്രത വാഗ്ദാനം നടത്തിയത് അതിന് ഒരു ഉദാഹരണം മാത്രം. രാജ്യത്തെ വിവിധ സന്യാസ പരിശീലന കേന്ദ്രങ്ങളിലായി 66 പേർ പഠിക്കുന്നുണ്ടെന്നു മാത്രമല്ല, ധാക്കയിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ 100ൽപ്പരം പേർ പരിശീലനം നടത്തുന്നുണ്ടെന്നുകൂടി അറിയണം.
ഇക്കഴിഞ്ഞ ദിവസം പ്രഥമ വ്രതം സ്വീകരിച്ചവരിൽ ഒൻപതുപേരാണ് വൈദിക പരിശീലനം നടത്തുക, ആറു പേർ ബ്രദർഹുഡ് സ്വീകരിക്കും. മൈമെൻസിംഗ് രൂപതയിലെ പിർഗാച്ച ഇടവകയിൽ നിന്നുള്ള ഗാരോ ഗോത്രത്തിൽപ്പെട്ട അബ്രഹാം ഡോഫോയും വ്രതവാഗ്ദാനം സ്വീകരിച്ചവരിൽ ഉൾപ്പെടും. വിശ്വാസത്തെപ്രതി അടിച്ചമർത്തപ്പെടുന്ന ജനസമൂഹമാണ് ബംഗ്ലാദേശിലെ ക്രൈസ്തവർ. ക്രൈസ്തവ വിരുദ്ധത വർദ്ധിക്കുമ്പോഴും യുവജനങ്ങൾ ദൈവവിളിക്ക് പ്രത്യുത്തരം നൽകുന്നത് സഭയ്ക്കു വലിയ അനുഗ്രഹമായി മാറുകയാണ്.
സമർപ്പിത ജീവിതത്തിലാണ് താൻ പൂർണമായ സന്തോഷം കണ്ടെത്തുന്നതെന്ന് വ്രതവാഗ്ദാനം സ്വീകരിച്ചവരിൽ ഒരാളായ ബ്രദർ ഇമ്മാനുവൽ റാഫേൽ ഗോമസ് പ്രമുഖ വാർത്താ ഏജൻസിയായ ‘ഫിദെസി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു: ‘കുട്ടികാലം മുതൽ സഭയുമായുള്ള സഹവാസമാണ് തന്നെ വൈദിക വിളിയിലേക്ക് ആകർഷിച്ചത്. വിദ്യാർത്ഥിയായിരിക്കേ, താൻ കണ്ടുവളർന്ന ഹോളി ക്രോസ് അംഗങ്ങളുടെ സ്വാധീനമാണ് സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ പ്രചോദനം.’
ബംഗ്ലാദേശിലെ ഹോളി ക്രോസ് സഭയിൽ 100ൽപ്പരം പേരാണ് സേവനം ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയും ലഹരി വിമോചന പ്രവർത്തനവും ഇടവക സമൂഹങ്ങളുമാണ് ഇവരുടെ പ്രധാന പ്രേഷിതരംഗം. ഒരു കത്തോലിക്ക സർവകലാശാലയും സഭയ്ക്ക് കീഴിലുണ്ട്. അടുത്തകാലം വരെ വിദേശ മിഷണറിമാരെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു ബംഗ്ലാദേശിലെ സഭയ്ക്ക്. എന്നാൽ ഇപ്പോൾ, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ്, സേവ്യറൻ ബ്രദേഴ്സ്, ഹോളിക്രോസ് എന്നീ സഭകളിൽനിന്നുള്ള വിരലിലെണ്ണാവുന്ന വിദേശ മിഷണറിമാർ മാത്രമേ ബംഗ്ലാദേശിലുള്ളു.
പോർച്ചുഗലിൽനിന്നുള്ളഅഗസ്റ്റീനിയൻ മിഷണറിമാരിലൂടെ 1612ലാണ് ബംഗ്ലാദേശിൽ കത്തോലിക്കാ വിശ്വാസം എത്തിയത്. ഇന്ത്യയിലേതുപോലെ, വിദേശ മിഷണറിമാരിലൂടെ പടുത്തുയർത്തപ്പെട്ട ബംഗ്ലാദേശിലെ സഭ ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് മിഷണറിമാരെ അയക്കാനുതകുന്ന വളർച്ചയിലേക്ക് നീങ്ങുന്നതിന്റെ അഭിമാനത്തിലാണ് എവിടത്തെ സഭാസമൂഹം.
(ഫോട്ടോ ക്യാപ്ഷൻ: പ്രഥമവ്രത വാഗ്ദാനം നടത്തിയ 15 പേരിൽ ബ്രദർഹുഡ് സ്വീകരിക്കുന്നവർ. ഒൻപതു പേരാണ് പൗരോഹിത്യ പരിശീലനം നടത്തുന്നത്)
Leave a Comment
Your email address will not be published. Required fields are marked with *