വത്തിക്കാൻ സിറ്റി: ഹൃത്തിൽ ഉറങ്ങിക്കിടക്കുന്ന വിശ്വാസത്തെ വിളിച്ചുണർത്താനും പരിശുദ്ധ റൂഹായെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന പ്രാർത്ഥനയിൽ മുഴുകാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. നന്മ ചെയ്യുന്നതിൽ മടുപ്പുള്ളവരാകരുതെന്ന് ഓർമിപ്പിച്ചുകൊണ്ട്, നമ്മുടെ ബലഹീനതകളിൽ നമ്മെ ശക്തരാക്കാൻ പരിശുദ്ധാത്മാവ് ആഗതനാകുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനമധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
പൗലോസ് അപ്പസ്‌തോലൻ ഗലാത്തിയർക്ക് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ടായിരുന്നു വചനസന്ദേശം. എല്ലാത്തരം അടിമത്തത്തിൽനിന്നും മോചിപ്പിച്ച സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തുസാക്ഷികൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ സ്വാതന്ത്ര്യ സങ്കൽപ്പം തോന്ന്യാസ സമാനമല്ലെന്ന് ഗലാത്തിയരെ ഉദ്‌ബോധിപ്പിച്ച വിശുദ്ധ പൗലോസ്, സ്വാതന്ത്ര്യത്തെ സ്‌നേഹത്തിന്റെ നിഴലിൽ പ്രതിഷ്ഠിക്കുകയും ജീവകാരുണ്യ സേവനാനുസൃതമായി അതിന്റെ അഭ്യസനം ഉറപ്പാക്കുകയും ചെയ്തു.
ക്രിസ്തീയമായ ഈ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പരിശുദ്ധാത്മാവിന്റ സാന്നിധ്യം അനിവാര്യമാണ്. അതിനാൽ, പരിശുദ്ധാത്മാവിനെ നിരന്തരം വിളിച്ചപേക്ഷിക്കാൻ നാം പഠിക്കണം. ദിവസത്തിന്റെ വിവിധ നിമിഷങ്ങളിൽ ലളിതമായ വാക്കുകൾകൊണ്ട് നമുക്ക് ഇത് ചെയ്യാനാകും. പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ നാം സ്വതന്ത്രരാകും. ഭൂതകാലത്തോടു ബന്ധിതരാകാതെ, ആചാരങ്ങളുടെ ചങ്ങലയാൽ തളച്ചിടപ്പെടാതെ നാം സ്വതന്ത്രരാകും. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന നമ്മെ ആത്മാവിലും സ്വാതന്ത്ര്യത്തിലും സന്തോഷത്തിലും ചരിക്കാൻ സഹായിക്കും.
തടാകത്തിലെ കൊടുങ്കാറ്റിനെ കുറിച്ചുള്ള സുവിശേഷഭാഗം അനുസ്മരിച്ചുകൊണ്ടാണ്, ഹൃത്തിലെ വിശ്വാസത്തെ വിളിച്ചുണർത്താൻ പാപ്പ ഉദ്‌ബോധിപ്പിച്ചത്. പ്രക്ഷുബ്ധാവസ്ഥയിലും നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. നാം നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ ഉണർത്തണം, അപ്പോൾ മാത്രമേ നമുക്ക് അവിടുത്തെ കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ ധ്യാനിക്കാനാകൂ. കാരണം അവിടുന്ന് കൊടുങ്കാറ്റിനപ്പുറം കാണുന്നവനാണ്. അവിടുത്തെ ശാന്തമായ നോട്ടത്തിലൂടെ, നമുക്ക് വിശാലദർശനം സാധ്യമാകും. നാം തനിച്ചാണെങ്കിൽ, അത് കാണുകയെന്നത് അസാധ്യമാണെന്നും പാപ്പ ഓർമിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *