നാമറിയാതെ തന്നെ സത്യത്തിന് വേണ്ടിയുള്ള ഒരു യുദ്ധം നമ്മുടെ ഇടയില്‍ നടക്കുന്നുണ്ടെന്ന് വിളിച്ചുപറയുന്നത് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ മാധ്യമപ്രവര്‍ത്തകയായ മരിയ റെസയാണ്. റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ഡിമിട്രി മുറട്ടോവിനൊപ്പം നോബല്‍ പുരസ്‌കാരം പങ്കിട്ട മരിയ റെസ ഈ പുരസ്‌കാരം കരസ്ഥമാക്കുന്ന ആദ്യ ഫിലിപ്പിനോയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ അനുദിനം പ്രചരിപ്പിക്കപ്പെടുന്ന നുണകളും അര്‍ധ സത്യങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ തിരിച്ചറിഞ്ഞുകൊണ്ട് മരിയ നടത്തുന്ന സത്യാന്വേഷണം മാതൃകാപരമാണെന്ന് ഫിലിപ്പിന്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് മരിയയെ അഭിനന്ദിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
സമാധാനത്തിനുള്ള നോബല്‍ സമ്മാനമാണ് ലഭിച്ചതെങ്കിലും അത്രയൊന്നും സമാധാനകരമല്ലാത്ത ജീവിതമാണ് മരിയ റെസ നയിക്കുന്നത്. ഫിലിപ്പിന്‍സ് പ്രസിഡന്റ്് ഡുട്ടാര്‍ട്ടെയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന വിചാരണ കൂടാതെയുള്ള കൊലപാതകങ്ങള്‍ സത്യസന്ധമായി പുറംലോകത്ത് എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ആ ജീവിതം ദുഷ്‌കരമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പത്തോളം അറസ്റ്റ് വാറന്റുകളാണ് മരിയക്ക് എതിരെ പുറപ്പെടുവിച്ചത്. ദിവസവും വധഭീഷണികള്‍ ലഭിക്കുന്നതിനാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് മിക്കപ്പോഴും യാത്രകള്‍. മരിയയുടെ അഭിഭാഷകയുടെ അഭിപ്രായത്തില്‍ ഗവണ്‍മെന്റ് എടുത്തിരിക്കുന്ന കേസുകളിലെല്ലാം കൂടി ശിക്ഷ ലഭിച്ചാല്‍ നൂറു വര്‍ഷത്തില്‍ കൂടുതല്‍ മരിയക്ക് ജയിലില്‍ കഴിയേണ്ടതായി വരും. ഈ വെല്ലുവിളികള്‍ക്ക് നടുവിലും സത്യസന്ധമായ റിപ്പോര്‍ട്ടിംഗിന് വേണ്ടി നടത്തുന്ന സമര്‍പ്പണമാണ് മരിയയെ നോബല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്.
ഡാറ്റയുടെ ഒരു ആറ്റം ബോംബ് വിസ്‌ഫോടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മരിയ പറയുന്നു. മാധ്യമരംഗത്ത് 30 വര്‍ഷത്തിലധികം പരിചയസമ്പത്തും ഫേസ്ബുക്കില്‍ നാല് മില്യനിലധികം ഫോളോവേഴ്‌സുമുള്ള മാധ്യമ സ്ഥാപനത്തിന്റെ ഉടമയുമായ ഈ നോബല്‍ സമ്മാന ജേതാവ് സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാവുന്നതല്ല.
നമ്മെക്കുറിച്ചുള്ള ഡാറ്റ ഉപയോഗിച്ചുകൊണ്ട് നമ്മുടെ തന്നെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗത്തിന്റെ ഫലമായി എല്ലാവരും ഒരുപോലെ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യുന്ന പൊതുവായ യാഥാര്‍ത്ഥ്യം (വെമൃലറ ൃലമഹശ്യേ) എന്നൊന്ന് ഇല്ലാതായിരിക്കുന്നു എന്നതാണ് മരിയയുടെ പ്രധാന ആക്ഷേപം. ഇത് സമൂഹത്തില്‍ ചേരിതിരിവുകളും വിഭാഗീയതകളും സൃഷ്ടിക്കുന്നു.
ഫേസ്ബുക്ക് ഉപയോഗിക്കുന്നതിലൂടെ ലോകത്ത് ഇനിയും ധാരാളം ചേരിതിരിവുകള്‍ ഉണ്ടാകുമെന്ന് ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരിയായ ഫ്രാന്‍സെസ് ഹോഗന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. ത്രസിപ്പിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി തിരിച്ചറിയാന്‍ (എമര േരവലരസ) ശ്രമിക്കാതെ, അവയെ പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്കിന്റെ അല്‍ഗോരിതമാണ് ഇതിന് കാരണമെന്നും ഈ മുന്‍ ജീവനക്കാരി ചൂണ്ടിക്കാട്ടുന്നു. ദേഷ്യം ഉത്തേജിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന നുണകളാണ് സത്യത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ എത്തുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടുതലാളുകളെ കൂടുതല്‍ സമയം തങ്ങളുടെ മാധ്യമത്തിന് മുമ്പിലിരുത്തി കൂടുതല്‍ വരുമാനം സ്വന്തമാക്കുക എന്ന വാണിജ്യ താല്‍പ്പര്യത്തിന് മുന്നില്‍ വസ്തുതകള്‍ക്കും സത്യത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമൊന്നും വില കല്‍പ്പിക്കപ്പെടാതെ പോകുന്നു.
‘ഈ തലമുറയുടെ യുദ്ധം സത്യത്തിന് വേണ്ടിയുള്ള യുദ്ധമായിരിക്കും’ -മരിയ റെസയുടെ ഈ വാക്കുകള്‍ ശക്തമായ ഒരു മുന്നറിപ്പ് നല്‍കുന്നുണ്ട്. സത്യത്തിന്റെ രൂപം ധരിച്ച് വിരല്‍ത്തുമ്പിലേക്കെത്തുന്ന വിവരങ്ങളും അഭിപ്രായങ്ങളും വാര്‍ത്തകളും കമന്റുകളും ഒന്നും സത്യമായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുള്ള മുന്നറിയിപ്പാണത്. ഒപ്പം, സത്യം കണ്ടെത്താനും സത്യത്തിന് വേണ്ടി നിലകൊള്ളാനും സത്യത്തിന് സാക്ഷികളാകാനും വില നല്‍കേണ്ടതുണ്ടെന്ന് ഈ നോബല്‍ സമ്മാനജേതാവ് വാക്കുകളിലൂടെയും ജീവിത്തിലൂടെയും പറഞ്ഞുവയ്ക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *