”ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്; ഒരുക്കമുള്ള നിലങ്ങളിലേയ്ക്ക് സമൃദ്ധമായി വിതയ്ക്കപ്പെടുന്ന അഭിഷേകമാണത്.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 18
ലോകാരൂപിയിൽ നിറയപ്പെട്ട യാത്ര പുൽക്കൂടിന്റെ പുണ്യത്തോളം ഒരുവനെ വളർത്തില്ല. ക്രിസ്മസ് കാലത്തിന്റെ സുകൃതാഭ്യാസങ്ങളോരോന്നും ദൈവാരൂപിയിൽ നമ്മെ നിറയ്ക്കുവാൻ പ്രാപ്തമാകേണ്ടതുണ്ട്. ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്; ഒരുക്കമുള്ള നിലങ്ങളിലേയ്ക്ക് സമൃദ്ധമായി വിതയ്ക്കപ്പെടുന്ന അഭിഷേകമാണത്. ഒരുക്കമില്ലാത്ത നിലങ്ങളിൽ വരൾച്ചയും വിള്ളലും അനുഭവപ്പെടുന്നുവെങ്കിൽ അത് പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കാനുള്ള ആഹ്വാനമാണെന്ന് അർത്ഥം.
ആത്മാവിനാൽ നിറയപ്പെട്ട് ആരംഭിച്ചതാണ് രക്ഷാകരചരിത്രം. തിരുപ്പിറവി പരിശുദ്ധാത്മാവിന്റെ നിറയഭിഷേകമാണ്. ആത്മാഭിഷേകമുള്ള യാത്രകൾ മാത്രമേ വെള്ളിനക്ഷത്രത്തിന്റെ ആത്മീയതിളക്കത്തിലേക്ക് നമ്മെ വളർത്തൂ. അതിനായി ചില ക്രമീകരണങ്ങൾ ജീവിതത്തിൽ നിവർത്തിക്കാൻ മനസാകുന്നവരൊക്കെയും ദൈവപുത്രന്റെ തിരുപ്പിറവിയുടെ അനുഗ്രഹം സ്വീകരിക്കുകതന്നെ ചെയ്യും.
പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കുന്നു എന്നതും ഇന്നത്തെ വചനധ്യാനം തന്നെ. നിന്നിലെ വിശ്വാസത്തിന് അൽപ്പംകൂടി മൂർച്ച കൂട്ടിയാൽ നിത്യജീവന്റെ സന്തോഷം ഒപ്പമുണ്ടാകും! വിശ്വാസത്തിന്റെ ബലമില്ലാത്ത ജീവിതം എങ്ങനെയാണ് അഭിഷേകപൂരിതമാവുക! വിശ്വാസത്തിന്റെ ഉറപ്പില്ലാതെ എങ്ങനെയാണ് തിരുപ്പിറവിക്കായി ഒരുങ്ങുക! തടിമിടുക്കും ഗുസ്തി പിടിക്കാനുള്ള സാമർത്ഥ്യവുമൊന്നും പുൽക്കൂട് അംഗീകരിക്കുന്ന യോഗ്യതയല്ലല്ലോ.
അളവില്ലാതെ നൽകപ്പെടുന്ന ആത്മാവിനെ നേടാനായാൽ ആത്മാവിന്റെ ദാനങ്ങളും ഫലങ്ങളും ജീവിതത്തിൽ നിറയും. അത് നമ്മെ തിളക്കമുള്ള വെള്ളിനക്ഷത്രത്തോളം വളർത്തും ഉയർത്തും. പുൽക്കൂട്ടിലേക്കുള്ള രൂപപ്പെടലിന്റെ യാത്രയിൽ അതൊരു വലിയ സുകൃതനിക്ഷേപവുമാകും.
പുൽക്കൂട്:
പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും ഫലങ്ങളാലും നിറയ്ക്കണമേ എന്ന് പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ച് ഉള്ളിലെ പരിശുദ്ധാത്മാഭിഷേകത്തെ ജ്വലിപ്പിച്ച് പുൽക്കൂട്ടിലേക്കുള്ള വെള്ളിനക്ഷത്ര യാത്ര തുടരാം.
Leave a Comment
Your email address will not be published. Required fields are marked with *