”ശൂന്യമായ കരങ്ങളിലേക്കും വരണ്ട ഹൃദയങ്ങളിലേക്കും കൃപാഭിഷേകത്തിന്റെ സമൃദ്ധി പങ്കുവയ്ക്കപ്പെടുക എളുപ്പമല്ലെന്ന തിരുവചനസന്ദേശം ഓർമയിലുണ്ടാകണം.” ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘വെള്ളിനക്ഷത്രം’- 21
പുൽക്കൂട്ടിലേക്കുള്ള യാത്ര വെറുംകൈയ്യോടെ ആകരുതല്ലോ. ഹൃദയനിലത്തിന്റെ ഒരുക്കത്തോടൊപ്പം ചില സമ്പാദ്യങ്ങൾ, കരുതലിന്റെ ചില കാഴ്ചദ്രവ്യങ്ങൾ കൈയിൽ കരുതുന്നതു നല്ലതാ… ‘കണ്ടിട്ടും കാണാത്തവരെയും കേട്ടിട്ടും കേൾക്കാത്തവരെയും കൊണ്ടിട്ടും അറിയാത്തവരെപ്പോലെയുമുള്ളവർ തിരക്കുപിടിച്ചു ശേഖരിക്കുന്ന ആർക്കുമുപകരിക്കാത്ത സമ്പാദ്യംപോലെ ആകരുതെന്നുമാത്രം.
ശൂന്യമായ കരങ്ങളിലേക്കും വരണ്ട ഹൃദയങ്ങളിലേക്കും കൃപാഭിഷേകത്തിന്റെ സമൃദ്ധി പങ്കുവയ്ക്കപ്പെടുക എളുപ്പമല്ലെന്നാണ് വചനം. ഉള്ളവന് വീണ്ടും കൊടുക്കപ്പെടും, ഇല്ലാത്തവനിൽനിന്ന് ഉള്ളതുകൂടി എടുക്കപ്പെടും എന്നല്ലേ വചനം.
എത്ര കൊണ്ടാലും പഠിക്കാതെ, എത്ര അവസരങ്ങൾ ദൈവം ഒരുക്കിയിട്ടും കണ്ണു തുറക്കാതെ മുന്നേറുന്നതിലും നല്ലത്, ചില നല്ല തീരുമാനങ്ങളോടെ കർത്താവിനെയുംകൊണ്ട് മുന്നേറുന്നതല്ലേ! അത്തരം യാത്രകളാണ് ജീവിതത്തിൽ തിരുപ്പിറവികൾ സമ്മാനിക്കുന്നത്.
വെള്ളിനക്ഷത്രമായി മാറാൻ നമുക്ക് കൈയിൽ കരുതാം:
1. പ്രായമുള്ളവരോട് സ്‌നേഹമുള്ള കരുതലോടെ സംസാരിച്ചതിന്റെ സുകൃതം.
2. ചിലരോടൊക്കെ ഒരു ഉപാധികളുമില്ലാതെ ക്ഷമിച്ചതിന്റെ സുകൃതം.
3. ഇഷ്ടത്തോടെ പരോപകാരപ്രവൃത്തി ചെയ്തതിന്റെ സുകൃതം
4.പുഞ്ചിരിയാൽ മറ്റുള്ളവരിൽ പ്രത്യാശയുണർത്തിയതിന്റെ സുകൃതം.
5. മനുഷ്യത്വത്തോടെ പെരുമാറിയതിന്റെ സുകൃതം.
6. കൈയയച്ച് ചില സഹായങ്ങൾ ചെയ്തതിന്റെ സുകൃതം
പുൽക്കൂട്:
മറ്റുള്ളവർ വായിക്കുന്ന മുഖം വാട്‌സാപ്പിലെ നിന്റെ പ്രൊഫൈൽ പിക്ച്ചർ അല്ല, നിന്റെ യഥാർത്ഥ മുഖവും ജീവിതവുമാണ്. അത് മറ്റുള്ളവർക്ക് എന്തെങ്കിലും സന്തോഷത്തിനോ ഉയർച്ചക്കോ നന്മക്കോ കാരണമാകുന്നിടത്തേ ജീവിതത്തിന്റെ അർത്ഥം പ്രകടമാകൂ. നമ്മളാൽ സാധിക്കുന്ന ഒരു സഹായം, അൽപ്പം ഔദാര്യത്തോടുകൂടിത്തന്നെ ചെയ്യാൻ ഈ ദിനത്തിൽ കഴിയട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *