വത്തിക്കാൻ സിറ്റി: മാമ്മോദീസയിലൂടെ കുഞ്ഞുങ്ങൾക്ക് നൽകപ്പെട്ട ക്രിസ്തീയ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾ ബദ്ധശ്രദ്ധരാകണമെന്ന് ഫ്രാൻസിസ് പാപ്പ. മക്കളുടെ ക്രിസ്തീയ വ്യക്തിത്വം അഭംഗുരം സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ജീവിതത്തിലെ സുപ്രധാന ദൗത്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈശോയുടെ ജ്ഞാനസ്‌നാന തിരുനാളിൽ സിസ്റ്റൈൻ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു പാപ്പയുടെ വാക്കുകൾ. വത്തിക്കാൻ കൂരിയയിൽ സേവനം ചെയ്യുന്നവരുടെ മക്കൾക്ക് ജ്ഞാനസ്‌നാനം നൽകുന്ന തിരുക്കർമങ്ങൾക്കും പാപ്പ കാർമികത്വം വഹിച്ചു.
‘ക്രിസ്തീയ വ്യക്തിത്വം സ്വീകരിക്കാൻ ‘നഗ്‌നമായ ആത്മാവു’മായാണ് അവർ ആഗതരാകുന്നത്. നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന കുട്ടികളുടെ ക്രിസ്തീയ വ്യക്തിത്വം കാത്തുസൂക്ഷിക്കുക, അതാണ് ജീവിതകാലത്ത് നിങ്ങളുടെ ദൗത്യം. മാമ്മോദീസയിലൂടെ അവർക്ക് ലഭിക്കുന്ന വെളിച്ചത്തിൽ അവരെ വളർത്തുക എന്നത് അനുദിനം കാത്തുപാലിക്കേണ്ട ഒരു പ്രതിജ്ഞാബദ്ധതയാണ്,’ പാപ്പ വ്യക്തമാക്കി.
ഈശോയുടെ ജ്ഞാനസ്‌നാ തിരുനാളിൽ വത്തിക്കാനിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് മാമ്മോദീസ നൽകുന്ന പതിവിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1981ൽ തുടക്കം കുറിച്ചത്. തുടക്കത്തിൽ, പേപ്പൽ പാലസിലെ പൗളിൻ ചാപ്പലിൽ ക്രമീകരിച്ചിരുന്ന തിരുക്കർമങ്ങൾ1983 മുതൽ സിസ്‌റ്റൈൻ ചാപ്പലിലേക്ക് മാറ്റുകയായിരുന്നു. മഹാമാരിയുടെ വ്യാപനംമൂലം കഴിഞ്ഞവർഷം ഇത് റദ്ദാക്കിയിരുന്നു. ഈ വർഷം 16 കുട്ടികൾക്കാണ് പാപ്പ ജ്ഞാനസ്‌നാനം നൽകിയത്.
ദൈവാലയത്തിൽവെച്ച് കുഞ്ഞുങ്ങൾ കരഞ്ഞ് ശബ്ദമുണ്ടാക്കിയാൽ അവരെ തടയേണ്ടന്നും അവർക്ക് വിശന്നാൽ ദൈവാലയത്തിലിരുന്ന് മുലയൂട്ടാൻ മടിക്കേണ്ടതില്ലെന്നും പാപ്പ അമ്മമാരെ ഓർമിപ്പിച്ചതും ശ്രദ്ധേയമായി. ‘ഈ തിരുക്കർമങ്ങൾ അൽപ്പം ദൈർഘ്യമേറിയതാണ്, കുട്ടികൾക്ക് പരിചിതമല്ലാത്ത അന്തരീക്ഷമാകാം ഇത്. അവരാണ് ഇന്നത്തെ പ്രധാനികൾ. അവർ ഒച്ചയുണ്ടാക്കിയാൽ അവരെ തടയേണ്ട, അവരും കൂട്ടായ്മയിൽ ഭാഗഭാക്കുകളാകട്ടെ,’ കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരെ പാപ്പ ഓർമിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *