വത്തിക്കാൻ സിറ്റി: ദൈവത്തിന്റെ സ്‌നേഹവും സാമീപ്യവും തിരിച്ചറിയാതെ പോകരുതെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവസ്‌നേഹ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞകാല ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തണമെന്നും ജീവിതത്തെ ഫലദായകമാക്കി മാറ്റുന്ന ദൈവസ്‌നേഹാനുഭവങ്ങളെ നിധിപോലെ ഹൃത്തിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കാനായിലെ കല്യാണവീട്ടിൽ ഈശോ അത്ഭുതം പ്രവർത്തിക്കുന്ന സുവിശേഷഭാഗം പങ്കുവെച്ചുകൊണ്ട് ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു പാപ്പ. തിരുവചനം വായിക്കുമ്പോൾ നമുക്കു ലഭിക്കുന്ന അടയാളങ്ങളെല്ലാം ദൈവസ്‌നേഹം വെളിപ്പെടുത്തുന്ന സൂചനകളാണ്. അതെ, ദൈവസ്‌നേഹം എപ്പോഴും നമുക്ക് സമീപസ്ഥമാണ്, ആർദ്രതയും അനുകമ്പയും ഉള്ളതാണ്.
ഈശോ വിവേകത്തോടെ പ്രവർത്തിച്ച അത്ഭുതമാണ്, കാനായിലെ കല്യാണ വിരുന്നിനെ അസന്തുഷ്ടമാകാതെ കാത്തുപരിപാലിച്ചത്. വീഞ്ഞ് തീർന്ന വിവരം പരിശുദ്ധ അമ്മ ഈശോയുടെ ശ്രദ്ധയിൽ എത്തിക്കുകയായിരുന്നു. ഈ കുറവ് ഒരു ഗുരുതര പ്രശ്‌നമാക്കാതെ മാറാതിരിക്കാൻ ഈശോ ഇടപെട്ടു, ലളിതവും എന്നാൽ അത്ഭുതാവഹവുമായ ഒരു അടയാളം പ്രവർത്തിച്ചുകൊണ്ട്. ദൈവം എപ്രകാരം സമീപസ്ഥമായി വിവേകത്തോടെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന സന്ദർഭമാണിത്.
അസന്തുഷ്ടകരമാകാമായിരുന്ന നിമിഷങ്ങളെ ഏറ്റവും മനോഹരമാക്കി മാറ്റുന്ന ദൈവസ്‌നേഹമാണ് യേശുവിൽ പ്രകടമാകുന്നത്. ഈശോ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം അസാധാരണമായ ഒരു രോഗശാന്തിയല്ല, മറിച്ച്, മനുഷ്യന്റെ ആവശ്യത്തോടുള്ള ലളിതവും മൂർത്തവുമായ പ്രതികരണമാണ്. നമ്മുടെ ജീവിതത്തിലും ഇപ്രകാരം പ്രവർത്തിക്കാനാണ് ദൈവം ഇഷ്ടപ്പെടുന്നത്. കാനായിലെ പരിശുദ്ധ അമ്മയെപ്പോലെ നാം ആവശ്യപ്പെട്ടാൽ, നമ്മെ സഹായിക്കാനും നമ്മുടെ ജീവിതങ്ങളിൽ ഇടപെടാനും ഈശോ ഒരുക്കമാണ്.
ഈ അടയാളങ്ങൾ മനസിലാക്കുന്നതിലൂടെ നാമും ദൈവസ്‌നേഹത്താൽ പൊതിയപ്പെടും. ദൈവസ്‌നേഹത്തിന്റെ അടയാളങ്ങൾ കണ്ടെത്താൻ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തണം. ക്ലേശകരമായ നിമിഷങ്ങളിൽ പോലും ഈശോ നമ്മുടെ ജീവിതത്തിൽ ഇടപെട്ടെന്നും നമ്മോടുള്ള സ്‌നേഹം വ്യക്തമാക്കിത്തന്നെന്നും തിരിച്ചറിയാൻ അത് സഹായിക്കും. ആ ഓർമകളെ നിധിപോലെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *