ലാഹോർ: വ്യാജ മതനിന്ദാ കുറ്റംചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന ഭർത്താവിന്റെ ക്രിസ്തുവിശ്വാസം ലോകത്തോട് പ്രഘോഷിച്ച് ഭാര്യയുടെ സാക്ഷ്യം. ക്രിസ്തുവിശ്വാസം വെടിഞ്ഞ് ഇസ്ലാംമതം സ്വീകരിച്ചാൽ ജയിൽ മോചിതനാകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും അതിന് തയാറാകാത്ത സഫർ ഭട്ടി എന്ന 57 വയസുകാരന്റെ വിശ്വാസസ്‌ഥൈര്യമാണ് ഭാര്യയുടെ വാക്കുകളിലൂടെ ഇപ്പോൾ പുറംലോകം അറിഞ്ഞിരിക്കുന്നത്.
‘അദ്ദേഹത്തെ സ്വതന്ത്രനാക്കാനായി ഇസ്ലാം മതം സ്വീകരിക്കാൻ നിരവധി തവണ അദ്ദേഹത്തെ അവർ പ്രേരിപ്പിച്ചു. പക്ഷേ, സഫർ തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു,’ ഇക്കഴിഞ്ഞ ജനുവരിയിൽ പാക് കോടതി സഫർ ഭട്ടിക്ക് വധശിക്ഷ വിധിച്ച സാഹചര്യത്തിൽ വാർത്താ ഏജൻസിയായ ‘ഏഷ്യാ ന്യൂസി’ന് നൽകിയ പ്രതികരണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ നവാബ് ബീബി വെളിപ്പെടുത്തി.
2012 മുതൽ ജയിലിൽ കഴിയുന്ന ഭട്ടി, കുപ്രസിദ്ധമായ മതനിന്ദ കുറ്റം ചുമത്തപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയുന്ന പാക് തടവുകാരനാണ്. റാവൽ പിണ്ടിയിലെ അഡിയാല ജയിലിലാണിപ്പോൾ. ദരിദ്രരെ സഹായിക്കാൻ ‘ജീസസ് വേൾഡ് മിഷൻ’ എന്ന സന്നദ്ധസംഘടനയ്ക്ക് രൂപം നൽകിയ ഭട്ടിയെ, മൊബൈൽ ഫോണിലൂടെ മതനിന്ദാ സന്ദേശം അയച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ പേരിലുള്ള സിം കാർഡിൽനിന്നല്ല സന്ദേശങ്ങൾ അയക്കപ്പെട്ടതെങ്കിലും കുറ്റാരോപിതനായ അദ്ദേഹം ശിക്ഷിക്കപ്പെടുകയായിരുന്നു. 2017ൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇദ്ദേഹത്തിന് ജയിലിൽ ക~ിന പീഡനങ്ങൾ ഏൽക്കേണ്ടി വന്നെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ശിക്ഷാ പുനരവലോകനം ചെയ്ത റാവൽപിണ്ടിയിലെ ജില്ലാ കോടതി ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ഇദ്ദേഹത്തിന്റെ ജീവപര്യന്തം ശിക്ഷ, വധശിക്ഷയായി ഉയർത്തുകയായിരുന്നു. .
‘ഭട്ടി നിരപരാധിയാണ്, വ്യാജ മതനിന്ദാ കേസിൽ കുടുക്കപ്പെടുകയായിരുന്നു. ഭട്ടിക്ക് വധശിക്ഷ വിധിക്കപ്പെട്ട വിവരം അറിഞ്ഞശേഷം വിവരിക്കാനാകാത്ത സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈശോയോടുള്ള പ്രാർത്ഥന തുടരുകയാണ് ഞാൻ,’ നവാബ് ബീബി പറയുന്നു. പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്ന ഭട്ടിയുടെ ആരോഗ്യത്തിനായും മോചനത്തിനായും എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് കുടുംബം. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും പ്രതീക്ഷിക്കുന്നുണ്ട് വിശ്വാസീസമൂഹം.
Leave a Comment
Your email address will not be published. Required fields are marked with *