വാഷിംഗ്ടൺ ഡി.സി: ലോകരക്ഷകനായ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ലോകമെമ്പാടുമായി ഓരോ ദിനവും 16 ക്രൈസ്തവർ രക്തസാക്ഷികളാകുന്നുവെന്ന് പഠന റിപ്പോർട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്ന സന്നദ്ധസംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ ‘വേൾഡ് വാച്ച് ലിസ്റ്റ് 2022’ആണ് നടുക്കുന്ന ഈ വിവരം വെളിപ്പെടുത്തുന്നത്. ക്രിസ്തീയ വിശ്വാസത്തെപ്രതി ഇക്കഴിഞ്ഞ വർഷം 5,898 പേർ രക്തസാക്ഷിത്വം വരിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു, അതായത് ഓരോ ദിനവും 16പേർ!
എറ്റവും അധികം ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉത്തര കൊറിയയ്ക്ക് പകരം അഫ്ഗാനിസ്ഥാനാണ് ഇത്തവണ ഒന്നാം സ്ഥാനത്ത്. 2020 ഒക്‌ടോബർ ഒന്ന് മുതൽ 2021 സെപ്തംബർ 30 വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കി തയാറാക്കിയ റിപ്പോർട്ട്, ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലുള്ള കുതിച്ചുകയറ്റം വ്യക്തമാക്കുന്നതാണ്. രക്തതസാക്ഷിത്വങ്ങളുടെ എണ്ണം മുൻ വർഷത്തെ റിപ്പോർട്ടിനെ അപേക്ഷിച്ച് 23.8% വർദ്ധിച്ചു.
5,110 ദൈവാലയങ്ങൾ അടച്ചുപൂട്ടുകയോ തകർക്കപ്പെടുകയോ ചെയ്തു (മുൻ വർഷത്തെ അപേക്ഷിച്ച് 13.8% വർദ്ധന). വിചാരണ കൂടാതെ 6,175 ക്രൈസ്തവർ അറസ്റ്റ് ചെയ്യപ്പെട്ടു (മുൻ വർഷത്തെ അപേക്ഷിച്ച് 44.3% വർദ്ധന). 3,829 പേരെ തട്ടിക്കൊണ്ടുപോയി (മുൻ വർഷത്തെ അപേക്ഷിച്ച് 123.9% വർദ്ധന). പ~നവിധേയമാക്കിയ 50 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളാണിത്. ലോകമെമ്പാടുമായി 360 മില്യൺ ക്രൈസ്തവർ കടുത്ത പീഡനങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്, അതായത് ഏഴിൽ ഒരാൾ!
2021 ലെ റിപ്പോർട്ടു പ്രകാരം ഇത് 309 മില്യണും 2020ലെ റിപ്പോർട്ടു പ്രകാരം ഇത് 260 മില്യണുമായിരുന്നു. പട്ടികയിൽ ഉത്തര കൊറിയയ്ക്ക് പകരം അഫ്ഗാനിസ്ഥാൻ ഒന്നാമത് എത്തി എന്നതാണ് റിപ്പോർട്ടിലെ ശ്രദ്ധേയമായ വസ്തുത. കഴിഞ്ഞ 20 വർഷവും ഉത്തര കൊറിയതന്നെയായിരുന്നു ഒന്നാമത്. പുതിയ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉത്തര കൊറിയ. ഉത്തര കൊറിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനം കുറഞ്ഞതിന്റെ സൂചനയായി ഈ സാഹചര്യത്തെ കണക്കാക്കരുതെന്ന് ‘ഓപ്പൺ ഡോർസ്’ യു.എസ്.എ പ്രസിഡന്റ് ഡേവിഡ് കൊറി വ്യക്തമാക്കി.
‘അഫ്ഗാനിലെ ക്രൈസ്തവരുടെ സ്ഥിതി എത്രമാത്രം ഭീതിജനകമാണെന്ന വസ്തുതതയാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു. താലിബാന്റെ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ വിരുദ്ധത മൂർദ്ധന്യത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സൊമാലിയ, ലിബിയ, യെമൻ, എരിത്രിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ എന്നിവയാണ് പട്ടികയിൽ ആദ്യ 10 സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങൾ.
നൈജീരിയയിലും നൈജർ, മാലി ബുർക്കിനോഫാസോ ഉൾപ്പെടുന്ന സഹേൽ റീജ്യണിലും ക്രൈസ്തവ വിരുദ്ധ ആക്രമങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം നൈജീരിയ പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നെങ്കിൽ ഇത്തവണ ഏഴാം സ്ഥാനത്താണ്. ഇസ്ലാമിക ഭീകരവാദവും ഇസ്ലാമിക അടിച്ചമർത്തലുകളുമാണ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് പ്രധാന കാരണം- പഠനവിധേയമാക്കിയ 50ൽ 30 രാജ്യങ്ങളിലെയും കാരണം ഇതുതന്നെ. കമ്മ്യൂണിസം, മതദേശീയത തുടങ്ങിയവയാണ് മറ്റ് കാരണങ്ങൾ.
Leave a Comment
Your email address will not be published. Required fields are marked with *