Follow Us On

19

April

2024

Friday

രക്തസാക്ഷിത്വത്തിന്റെ ഏഴാം പിറന്നാൾ, ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണയിൽ ലോകം

രക്തസാക്ഷിത്വത്തിന്റെ ഏഴാം പിറന്നാൾ,  ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണയിൽ ലോകം

കെയ്‌റോ: ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് രക്തസാക്ഷികളുടെ സ്മരണയിൽ ലോകം. രക്തസാക്ഷിത്വത്തിന്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ച് ഈജിപ്തിലെ സഭ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകളിൽ ആത്മനാ പങ്കുചേരുകയാണ് ലോകമെമ്പാടും നിന്നുള്ള വിശ്വാസീസമൂഹം. 2015 ഫെബ്രുവരി 15നാണ് ലിബിയയിൽ ജോലി ചെയ്തിരുന്ന ആ 21 പേരും ഇസ്ലാമിക തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ടത്.

ക്രിസ്തുവിശ്വാസം പിന്തുടരുന്നവരുടെ സ്ഥിതി ഇതാവും എന്ന മുന്നറിയിപ്പ് നൽകുക എന്നതാണ് ഇസ്ലാമിക ഭീകരരെ ഈ പൈശാചികകൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, വിശ്വാസത്തെപ്രതിയുള്ള ആ 21 യുവാക്കളുടെ രക്തസാക്ഷിത്വം ക്രിസ്തുവിശ്വാസത്തെ ആളിക്കത്തിക്കുന്നു എന്നതാണ് വാസ്തവം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഏഴാമത് സ്മരണാദിനം ആത്മീയ മുന്നേറ്റത്തിനുള്ള അവസരമാക്കാൻ രക്തസാക്ഷികളുടെ മാതൃദേശമായ അൽ അവാർ പട്ടണത്തിൽ ക്രമീകരിച്ച 15 ദിന ശുശ്രൂഷകൾ അതിന്റെ ഒരു അടയാളം മാത്രം!

2015 ഫെബ്രുവരി 15നാണ് ലിബിയയിലെ തീരനഗരമായ സിർട്ടെയിലെ കടൽക്കരയിൽവെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാനാ വംശജനും ഉൾപ്പെടെ 21 പേരെ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. ഇവരെ വധിക്കുംമുമ്പ്, ഓറഞ്ച് വസ്ത്രങ്ങൾ അണിയിച്ച് കൈകൾ പുറകിൽ കെട്ടി മുട്ടുകുത്തി നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു. ഐസിസ് തീവ്രവാദികൾ പുറത്തുവിട്ട കൊലപാതകത്തിന്റെ വീഡിയോ ഇന്നും നടുക്കുന്ന ഓർമയാണ്.

മരണത്തിനു തൊട്ടുമുമ്പ് ഇവരുടെ ചുണ്ടുകളിൽനിന്ന് പുറത്തുവന്ന അവസാന വാക്ക് ക്രിസ്തു നാമമായിരുന്നുവെന്ന്, വാർത്താ ഏജൻസിയായ ‘ഫിദെസി’നോട് ഗുയിസെയിലെ കോപ്റ്റിക് ഓർത്തഡോക്‌സ് ബിഷപ്പ് എമരിത്തൂസ് അൻബ അന്റോണിയോസ് വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച ഇവരുടെ മൃതദേഹം എവിടെയാണ് അടക്കം ചെയ്തതെന്ന വിവരം ഏറെ നാൾ അജ്ഞാതമായിരുന്നു.

ഏതാണ്ട് മൂന്ന് വർഷത്തിനുശേഷം, 2018 ഒക്ടോബറിൽ സിർട്ടെയുടെ സമീപപ്രദേശത്തുനിന്നാണ് മൃതദേഹങ്ങൾ ശിരസറ്റ നിലയിൽ കണ്ടെത്തിയത്. കൈകൾ പിറകിലേക്ക് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. കൊല്ലപ്പെട്ട് ദിനങ്ങൾ പിന്നിടുന്നതിനിടെ, ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭ രക്തസാക്ഷി വിശുദ്ധരായി പ്രഖ്യാപിച്ച അസാധാരണ നടപടിയും ശ്രദ്ധേയമായിരുന്നു. അവരോടുള്ള സ്മരണാർത്ഥം അൽ അവാർ പട്ടണത്തിൽ കോപ്റ്റിക് സഭ ദൈവാലയം കൂദാശചെയ്യുകയും ചെയ്തു.

നാളുകൾക്കുശേഷം വീണ്ടെടുത്ത ഭൗതീകദേഹം ഈജിപ്തിൽ എത്തിച്ച് അവരുടെ നാമധേയത്തിൽ നിർമിതമായ ദൈവാലയത്തിൽ പുനസംസ്‌ക്കരിക്കുകയായിരുന്നു. അൽ അവാർ പട്ടണത്തിൽ സ്ഥാപിതമായ പ്രസ്തുത ദൈവാലയം കേന്ദ്രീകരിച്ചാണ് ഫെബ്രുവരി ഒന്നു മുതൽ 15 വരെയുള്ള ശുശ്രൂഷകൾ നടക്കുന്നത്. കോൺഫറൻസുകൾ, പ്രാർത്ഥനാ കൂട്ടായ്മകൾ എന്നിവ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾക്ക് മിന്യാ പ്രവിശ്യയിലെ സാമലുത് കോപ്റ്റിക് ഓർത്തഡോക്‌സ് രൂപതയാണ് നേതൃത്വം നൽകുന്നത്.

21 രക്തസാക്ഷികളും സഭാ ദേദമെന്യേയുള്ള സകല ക്രൈസ്തവ സമൂഹത്തിന്റെയും വിശുദ്ധരാണെന്ന് 2021ൽ ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായിരുന്നു. രക്തസാക്ഷിത്വത്തിന്റെ ആറാം വാർഷികത്തോട് അനുബന്ധിച്ച് ലണ്ടനിലെ കോപ്റ്റിക് ഓർത്തഡോക്‌സ് അതിരൂപത സംഘടിപ്പിച്ച വെബ്ബിനാറിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം വ്യക്തമാക്കിയത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?