ലിസ്ബൺ: 2023ൽ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ വിശേഷാൽ രക്ഷാധികാരികളായി 13 പുണ്യാത്മാക്കളെ പ്രഖ്യാപിച്ച് സംഘാടക സമിതി. ലോക യുവജനസംഗമത്തിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനും പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസും ഉൾപ്പെടെയുള്ള പുണ്യാത്മാക്കളെ ഇക്കഴിഞ്ഞ ദിവസമാണ് ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മൈക്കിൾ ക്ലമന്റ് രക്ഷാധികാരികളായി പ്രഖ്യാപിച്ചത്. പരിശുദ്ധ ദൈവമാതാവ് തന്നെയാണ്, ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ വേദിയാകുന്ന ലോക യുവജന സംഗമത്തിന്റെ പ്രഥമ രക്ഷാധികാരി.
13 രക്ഷാധികാരികളിൽ നാലു പേർ വിശുദ്ധരും ഒൻപതുപേർ വാഴ്ത്തപ്പെട്ടവരുമാണ്. ഇതിൽ ഏഴു പേർ ആതിഥേയ രാഷ്ട്രമായ പോർച്ചുഗൽ സ്വദേശികളാണെന്നതും സവിശേഷതയാണ്. യുവജനങ്ങൾക്കായി ജീവിതം സമർപ്പിച്ച വിശുദ്ധ ജോൺ ബ്രിട്ടോ, വിശുദ്ധ വിൻസെന്റ് ഓഫ് സർഗോസ എന്നിവർക്കൊപ്പം പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ ബർത്തലോമിയോ, രാജകുമാരി പദവി ഉപേക്ഷിച്ച് സന്യാസ്ത ജീവിതം സ്വീകരിച്ച വാഴ്ത്തപ്പെട്ട ജൊവാന ഓഫ് പോർച്ചുഗൽ, വാഴ്ത്തപ്പെട്ട രക്തസാക്ഷി ജോവോ ഫെർണാണ്ടസ്, ലിസ്ബണിലെ പാവപ്പെട്ടവരുടെ അമ്മയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട മരിയ ക്ലാര ഡെൽ നിനോ ജീസസ് എന്നിവരാണ് ആ ഏഴു പേർ.
യുവത്വത്തിൽതന്നെ ദൈവസന്നിധി പൂകിയ നാലു പേരെകൂടി രക്ഷാധികാരികളുടെ കൂട്ടത്തിൽ സംഘാടക സമിതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയൻ സ്വദേശിയായ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി, ജർമനിയിലെ നിർബന്ധിത ലേബർ ക്യാമ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് യുവാവ് വാഴ്ത്തപ്പെട്ട മാർസെൽ കാലോ, കാൻസർ ബാധിതയായി മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരി വാഴ്ത്തപ്പെട്ട കിയാര ബദാനോ, വിവര സാങ്കേതിക വിദ്യയിലൂടെ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്നിവരാണ് അവർ. ‘ക്രിസ്തുവിലുള്ള ജീവിതം സാക്ഷിക്കുന്ന ഈ രക്ഷാധികാരികൾ എല്ലാ കാലത്തേയും യുവജനങ്ങളെയും ക്രിസ്തുവിൽ നിറയ്ക്കും, രക്ഷിക്കും,’ ലിസ്ബൺ പാത്രിയാർക്കീസ് പറഞ്ഞു.
മൂന്ന് വർഷത്തിലൊരിക്കൽ ക്രമീകരിക്കുന്ന ലോക യുവജനസംഗമം 2022 ഓഗസ്റ്റിൽ നടത്തേണ്ടതായിരുന്നെങ്കിലും മഹാമാരിമൂലം 2023ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണ ആപ്തവാക്യമായി സ്വീകരിച്ചികിത്തുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കാലംമുതൽ സംഘടിപ്പിക്കപ്പെടുന്ന ലോക യുവജന സംഗമത്തിൽ, തീർത്ഥാടന സ്വഭാവത്തോടെ ലക്ഷക്കണക്കിന് യുവജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുക്കാനെത്തുന്നത്. മധ്യ അമേരിക്കൻ രാജ്യമായ പാനമയായിരുന്നു 2019ലെ വേദി.
Leave a Comment
Your email address will not be published. Required fields are marked with *