മനില: പരഞ്ഞാക്വേ സിറ്റിയിലെ ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പ്രതിഷ്ഠിതമായ ദൈവമാതാവിന്റെ തിരുരൂപത്തിൽ പൊന്തിഫിക്കൽ കിരീടധാരണം നടത്തി ഫിലിപ്പൈൻസിലെ വിശ്വാസീസമൂഹം. സലേഷ്യൻ മിഷണറിമാർ ഒരു നൂറ്റാണ്ടുമുമ്പ് ഫിലിപ്പെൻസിൽ കൊണ്ടുവന്ന, ‘ക്രിസ്ത്യാനികളുടെ സഹായമായ’ ദൈവമാതാവിന്റെ തിരുരൂപത്തിലാണ് പേപ്പൽ സമ്മാനമായ കിരീടം അണിയിച്ചത്. ‘ക്രിസ്ത്യാനികളുടെ സഹായമായ’ ദൈവമാതാവിന്റെ തിരുനാൾ ദിനമായ മേയ് 24നുതന്നെയായിരുന്നു കിരീടധാരണം എന്നതും ശ്രദ്ധേയം.
ദൈവമാതാവിന്റെ തിരുരൂപത്തിൽ കിരീടമോ നക്ഷത്രങ്ങൾകൊണ്ട് തയാറാക്കിയ ഹാലോയോ (വിശുദ്ധരുടെ ശിരസിന് പിന്നിലുള്ള വലയം) അണിയിക്കുന്ന തിരുക്കർമമാണ് പൊന്തിഫിക്കൽ കിരീടധാരണം. മനില ആർച്ച്ബിഷപ്പ് കർദിനാൾ ഹൊസെ അഡ്വിൻകുലയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കിരീടധാരണ തിരുക്കർമങ്ങൾ. പൊന്തിഫിക്കൽ കിരീടധാരണം പരിശുദ്ധ അമ്മയുടെ രാജ്ഞിത്വത്തിനുള്ള സഭയുടെ അംഗീകാരമാണെന്ന് കർദിനാൾ പറഞ്ഞു.
‘രാജ്ഞിയെന്ന നിലയിൽ, അമ്മ നമ്മുടെ കൂട്ടായ്മയെ വളർത്തുന്നു, തന്റെ മാതൃത്വം അമ്മ നമുക്ക് അനുഭവവേദ്യമാക്കുന്നു, തന്റെ ദയാവായ്പ് നമ്മിലേക്ക് വ്യാപിപ്പിക്കുന്നു,’ പരിശുദ്ധ കന്യകയുടെ രാജ്ഞിത്വത്തിന്റെ മൂന്ന് മാനങ്ങളായ കൂട്ടായ്മ, മാതൃത്വം, ദയാവായ്പ് എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി, ഐക്യത്തിന്റെയും വക്താക്കളും ജീവന്റെ പരിപോഷകരും സഹായസന്നദ്ധരായ മിഷണറിമാരുമായി നാം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരഞ്ഞാക്വേ ബിഷപ്പ് ജെസ്സി മെർക്കാഡോ ഒരു വർഷംമുമ്പ് വത്തിക്കാന് കൈമാറിയ അഭ്യർത്ഥനയാണ് പൊന്തിഫിക്കൻ കിരീടധാരണത്തിന് വഴി തുറന്നത്.
1922ൽ ഫിലിപ്പീൻസിലെ പേപ്പൽ പ്രതിനിധിയായി സലേഷ്യൻ സഭാംഗം ആർച്ച്ബിഷപ്പ് ഗുഗ്ലിയൽമോ പിയാനി നിയമിതനായതോടെയാണ് ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോടുള്ള സവിശേഷമായ വണക്കം ഫിലിപ്പൈൻസിൽ പ്രചരിച്ചത്. ഫിലിപ്പീൻസിലേക്കുള്ള യാത്രയിൽ അദ്ദേഹം കൂടെക്കരുതിയ തിരുരൂപം മനിലയിലെ കത്തീഡ്രലിൽ പ്രതിഷ്ഠിക്കുകയായിരുന്നു. ജാപ്പനീസ് അധിനിവേശത്തെ തുടർന്ന് 1942ൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ തിരുരൂപം 1994ലാണ് പരപരഞ്ഞാക്വേ സിറ്റിയിൽ തിരിച്ചെത്തിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പൈൻസ്. ക്രൈസ്തവ ജനസംഖ്യയിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഫിലിപ്പൈൻസ്, കത്തോലിക്കാ ജനസംഖ്യയിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യവുമാണ്. 92%ൽപ്പരം ക്രൈസ്തവരുള്ള ഫിലിപ്പൈൻസിലെ കത്തോലിക്കാ ജനസംഖ്യ 80%ൽപ്പരമാണ്. 16 അതിരൂപതകളും 62 രൂപതകളും ഒരു മിലിറ്ററി ഓർഡിനറിയേറ്റും ഏഴ് വികാരിയത്തുകളുമുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *