Follow Us On

19

April

2024

Friday

ജൂൺ 24ന് ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കും

ജൂൺ 24ന് ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കും

ഡൽഹി: ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃതജ്ഞതാർപ്പണമായി ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങി ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ). ഈശോയുടെ തിരുഹൃദയ തിരുനാളായ ജൂൺ 24ന് വിശുദ്ധ ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ് സമർപ്പണ തിരുക്കർമങ്ങൾ. രാത്രി 8.30മുതൽ 9.30വരെ അർപ്പിക്കുന്ന ശുശ്രൂഷകൾക്ക് അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ഉൾപ്പെടെ നിരവധി സഭാധ്യക്ഷരുടെ സാന്നിധ്യവും ഉണ്ടാകും.

ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി വൈസ് പ്രസിഡന്റും മദ്രാസ്‌മൈലാപ്പൂർ ആർച്ച്ബിഷപ്പുമായ ജോർജ് അന്തോണി സ്വാമി പ്രാർത്ഥനകൾക്ക് ആരംഭം കുറിക്കും. സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ അനിൽ കൂട്ടോ, കോട്ടാർ ബിഷപ്പ് നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും.

ബോംബെ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായി ഗോവ- ദാമൻ ആർച്ച്ബിഷപ്പും നിയുക്ത കർദിനാളുമായ ഫിലിപ്പ് നേരി ഫെറാവോയാണ് ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കുക. മധുരൈ ആർച്ച്ബിഷപ്പ് ആന്റണി പപ്പുസാമി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിക്കും. ഇന്ത്യയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യആശീർവാദം നൽകും.

കുടുംബങ്ങളെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന തിരുക്കർമങ്ങളിൽ പങ്കുചേർന്ന്, നമ്മുടെ രാജ്യത്തിനുവേണ്ടി ദേവസഹായത്തിന്റെ മാധ്യസ്ഥം തേടാൻ രാജ്യത്തും പുറത്തുമുള്ള വിശ്വാസീസമൂഹത്തിന് സഭ ആഹ്വാനം നൽകിയിട്ടുണ്ട്. കത്തീഡ്രലിൽനിന്നുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ ശാലോം ടി.വി ഉൾപ്പെടെയുള്ള ചാനലുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും സംപ്രേഷണം ചെയ്യും.

1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ (അന്ന് കേരളത്തിന്റെ ഭാഗം) നട്ടാലത്തെ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ച നീലകണ്ഠ പിള്ളയാണ് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ദേവസഹായം പിള്ളയായി മാറിയത്. 1745 മേയ് 17നായിരുന്നു അദ്ദേഹത്തിന്റെ മാമ്മോദീസ സ്വീകരണം. തിരുവിതാംകൂർ രാജ്യകൊട്ടാരത്തിൽ കാര്യദർശിയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച ദേവസഹായം രാജസേവകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു.

പിള്ളയ്ക്ക് എതിരെ തന്ത്രങ്ങൾ മെനഞ്ഞ അവർ രാജദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ളയുടെ ജീവിതം ഏതാണ്ട് നാല് വർഷം ജയിലഴിക്കുള്ളിലായിരുന്നു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയിൽവെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?