Follow Us On

19

April

2024

Friday

സഭാമക്കൾക്ക് പേപ്പൽ ആഹ്വാനം: നമുക്ക് ഒരുമിച്ച് നടക്കാം, ഒരു പുതിയ പാത തുറക്കാം

സഭാമക്കൾക്ക് പേപ്പൽ ആഹ്വാനം: നമുക്ക് ഒരുമിച്ച് നടക്കാം, ഒരു പുതിയ പാത തുറക്കാം

സഭാസമൂഹത്തെ ഏക മനസും ശരീരവുമാക്കി മാറ്റാനുള്ള അജപാലന പദ്ധതികൾക്ക് കാതോർക്കാൻ സുപ്രധാനമായ സിനഡ് നടപടികൾ സഭയിൽ പുരോഗമിക്കുമ്പോൾ, നിർണായകമായ ചില വിവരങ്ങൾ പങ്കുവെക്കുന്നു ലേഖകൻ- സി.എം.ഐ സഭാംഗമായ ഫാ. സോണി ജെ. മാത്യു മൂന്ന് ഭാഗങ്ങളായി എഴുതുന്ന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കാം.

ഈശോമിശിഹാ സഭയെ ഭരമേൽപ്പിച്ച സുവിശേഷം എല്ലാവരിലേക്കും എത്തിച്ചേരണം എന്ന മിഷനറി സ്വപ്‌നമാണ്, സിനഡൽ യാത്രയിലൂടെ സഭയുടെ പ്രാദേശികതലം മുതൽ സാർവത്രികം തലംവരെയുള്ള ‘ഒരുമിച്ചുള്ള നടത്തം’ എന്ന പങ്കാളിത്തപ്രക്രിയയിലൂടെ ദൈവജനത്തെ ഒന്നടങ്കം ആത്മാവിൽ ശ്രവിച്ചുകൊണ്ട് സാക്ഷാത്കരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നത്. ജലം പലവഴിക്ക് ഒഴുകുന്നതുപോലെ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പൊതുജനാഭിപ്രായത്തിന്റെ ഒഴുക്കിൽനിന്ന് ആത്മാവിന്റെ സൂചനകൾ വേർതിരിച്ചറിയാൻ ഇടയന്മാർ ദൈവജനത്തെ വിവേചനത്തിന്റെ കൃപയാൽ നിരന്തരം പിന്തുടരേണ്ടതുണ്ട്.

ഈ സിനഡ് പ്രവർത്തിക്കാനും ഫലം കായ്ക്കാനും മെത്രാന്മാരും വൈദികരും ആദ്യം സ്വയം സമർപ്പിക്കണം. പോൾ ആറാമൻ പാപ്പ പറഞ്ഞതുപോലെ, ക്രിസ്തുവിലൂടെയാണ് സഭ നിലനിൽക്കുന്നത് എന്ന് ഓർത്താൽ മാത്രമേ പരിഷ്‌കരണം നടക്കൂ. സിനഡുകളെ പ്രോത്സാഹിപ്പിക്കുന്ന പാപ്പ ആയിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ. വത്തിക്കാൻ കൗൺസിലിന്ുശേഷം സിനഡുകളുടെ പരമ്പരയ്ക്കുതന്നെ (സാധാരണ, അസാധാരണ, പ്രത്യേക, ഭൂഖണ്ഡ, രൂപതാ എന്നിങ്ങനെ നിരവധി തലങ്ങളിൽ) ആരംഭം കുറിച്ചു. പോൾ ആറാമന്റെ അപ്പസ്‌തോലികപ്രബോധനത്തെ ആധാരമാക്കി ജോൺ പോൾ രണ്ടാമൻ പാപ്പ പറഞ്ഞുത് പ്രസക്തമാണ്: ‘സിനഡുകളുടെ ‘അടിസ്ഥാനമായ വിഷയം സുവിശേഷവൽക്കരണമാണ്.’

മെത്രാന്മാരും വൈദികരും വിശ്വാസികളും പൊതുവെ പാപ്പയ്‌ക്കൊപ്പം ‘നടക്കാൻ’ ആഗ്രഹിക്കുന്നു. എന്നാൽ ഈ സിനഡ് പല ഹൃദയങ്ങളെയും മനസ്സുകളെയും ജ്വലിപ്പിച്ചിട്ടില്ല. ‘പൗരോഹിത്യ ആധിപത്യം’ എന്നതിനേക്കാൾ പുരോഹിതർക്കും അല്മായർക്കും ദൈവവചനത്തിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവില്ല എന്നതാണ് സഭ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ‘സുവിശേഷവൽക്കരണം’ എന്ന വാക്ക് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പലപ്പോഴും വ്യക്തതയില്ലാതെയാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വലിയ ദൈവശാസ്ത്രജ്ഞരെന്ന് കരുതുന്നവർപ്പോലും പലപ്പോഴും അർത്ഥസത്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവുമായ പരാമർശങ്ങൾ ധാരാളമായി നടത്തുന്നു.

ദൈവാലയത്തിനുള്ളിലേക്കു കാലെടുത്തു വയ്ക്കാതെ ദൈവാലയമുഖവാരത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ദൈവാലയത്തിന്റെ മനോഹാരിത വർണിക്കുന്നതുപോലെയാണ് പല ദൈവശാസ്ത്ര വിചിന്തനങ്ങളുമെന്ന് ഫ്രാൻസിസ് പാപ്പ വിമർശിക്കുന്നുണ്ട്. ‘ആധികാരികത’ ചിലപ്പോഴൊക്കെ ഒരു വിഷം ആയി മാറുന്നു. സഭാജീവിതത്തിന്റെ ‘ഇന്നിനെ’ ഗൗരവമായി പരിഗണിക്കാതെ അവൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പഴയ പരിഹാരങ്ങൾ തന്നെ നിർദേശിച്ചുകൊണ്ട് സായൂജ്യമടയുന്ന പ്രവണത ‘ആധികാരികത’യ്ക്കുണ്ട് എന്ന് പാപ്പ അഭിപ്രായപ്പെടുന്നു. ‘ആധികാരികത’ പലപ്പോഴും ഇങ്ങനെ സംസാരിക്കുന്നു: ‘എല്ലായ്‌പ്പോഴും ഈ രീതിയിലാണ് ചെയ്തിരിക്കുന്നത് ഇത് മാറ്റാതിരിക്കുന്നതാണ് നല്ലത്.’ നിഷ്‌ക്രിയത്വത്തിന്റെ പ്രലോഭനം എന്ന വിഷം അത് വിതയ്ക്കുന്നു; പഴഞ്ചൻ തുണിക്കഷ്ണം പുതിയവയിൽ തുന്നിച്ചേർത്ത് വസ്ത്രത്തെ പഴയതിലും മോശമാക്കുന്നതുപോലെ! (cf.  മത്താ. 9,16).

************

പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക

പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക

************

ഭാവിയിൽ തന്റെ സഭ എവിടേക്ക് പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള മുന്നറിവ് തങ്ങൾക്കുണ്ടെന്ന് ആരും ധരിക്കരുത്. ഇവിടെ യഥാർത്ഥത്തിൽ എല്ലാവരും ഒന്നുചേർന്ന് പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നു, സത്യത്തിന്റെ ആത്മാവ് (യോഹ 14,17), എന്താണ് പറയുന്നതെന്ന് അറിയാൻ (വെളി 2,7). അതുകൊണ്ടുതെന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് യഥാർത്ഥത്തിൽ ദൈവവചനത്തിലേക്ക് തുറന്നില്ലെങ്കിൽ, ജർമനിയിലെ സിനഡൽ പാത പൊട്ടിത്തെറിക്കുന്നതുപോലെ അത് പൊട്ടിത്തെറിക്കും, അല്ലെങ്കിൽ അത് ഒരു വിലാപത്തോടെ അവസാനിക്കും. അതെ, സിനഡ് ‘കാലത്തിന്റെ അടയാളങ്ങൾ’ക്കായി തുറന്നിരിക്കണം, എന്നാൽ ‘സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക്’ കൂടുതൽ തുറന്നിരിക്കണം.

സുവിശേഷത്തിന്റെ ഈ പ്രകാശം കൂടാതെ, കാലത്തിന്റെ അടയാളങ്ങൾ വേർതിരിച്ചറിയാനോ അവ ഉപയോഗിച്ച് എന്തുചെയ്യണമെന്ന് അറിയാനോ കഴിയില്ല. ദൈവശാസ്ത്രലോകം ആദ്യം ‘വചനം കേൾക്കുന്നവരും’ ‘വചനം അനുവർത്തിക്കുന്നവരും’ആയി മാറണം. കാരണം മറ്റെല്ലാം വഞ്ചനയാണ് (യാക്കോബ് 1:22). പരിശുദ്ധാത്മാവിന് പ്രവർത്തിക്കാൻ വളരെയധികം ഇടം നൽകുന്ന ഒരു എളിയ സമീപനംകൊണ്ട് മാത്രമേ ആധികാരികമായ നവീകരണവും ഉടച്ചുവാർക്കലുകളും സഭയിൽ കൊണ്ടുവരാനാകൂ. വിശുദ്ധ അഗസ്റ്റിൻ എഴുതിയതുപോലെ, സ്‌നേഹം ഉള്ളിടത്ത് സമാധാനമുണ്ട്, വിനയമുള്ളിടത്ത് സ്‌നേഹമുണ്ട്.

സഭയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും എത്തുന്ന, ആദ്യ നൂറ്റാണ്ടുകളിലെ സഭയുടെ പ്രിയങ്കരമായ ഈ ‘ദൈവജന വൈദിക മെത്രാൻ കൂട്ടായ്മ’ ദൈവജനത്തിന്റെ ഈ കാലഘട്ടത്തിലെ പ്രവർത്തനശേഷിയുടെ ‘വൈഭവം’ തിരിച്ചറിഞ്ഞ് ‘ഏക ശരീരമായ ഈ കൂട്ടായ്മ’യുടെ ചലനാത്മകതയ്ക്കാവശ്യമായ അജപാലന ശുശ്രൂഷകളെ നവീകരിച്ചും പുതിയവ സ്വീകരിച്ചും സിനഡലായി മൂന്നാം സഹസ്രാബ്ദത്തിലേക്ക് യാത്ര ചെയ്യണം എന്നാണ് പാപ്പ ആഗ്രഹിക്കുന്നത്. നമ്മൾ അനുഭവിക്കുന്നത് കേവലം മാറ്റത്തിന്റെ ഒരു യുഗമല്ല, മറിച്ച് യുഗത്തിന്റെ മാറ്റമാണ്. അതിനാൽ, പല മാറ്റങ്ങളും ഇനി രേഖീയമല്ല. യുഗാത്മകമായ നിമിഷങ്ങളിലാണ് നാം ജീവിക്കുന്നത്.

ജീവിതരീതി, മനുഷ്യർ തമ്മിലുള്ള ബന്ധം, ചിന്തകൾ, ആശയവിനിമയം എന്നിവയെ വേഗത്തിൽ പരിവർത്തനം ചെയ്യുന്ന തിരഞ്ഞെടുപ്പുകളാണ് അവ. പ്രസിദ്ധമായ ഒരു ഇറ്റാലിയൻ നോവലിൽ വായിച്ച ഒരു പദപ്രയോഗം ഓർമവരുന്നു: ‘എല്ലാം അതേപടി നിലനിൽക്കണമെങ്കിൽ, എല്ലാം മാറണം.’ പലപ്പോഴും അത്യാഗ്രഹികളായ ഒരുസംഘം ആളുകളുടെ കൈകളിലേക്ക് മുഴുവൻ ജനവിഭാഗങ്ങളുടെയും ഭാഗധേയം കൈമാറുന്ന ഒരു ലോകത്ത് ‘സിനഡൽ സഭ’ രാഷ്ട്രങ്ങൾക്കിടയിൽ ഉയർത്തപ്പെട്ട ഒരു കൊടിയടയാളം പോലെയാണ് (cf ഏശ 11,12) എന്ന് പാപ്പ സമർത്ഥിക്കുന്നു.

കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളിൽ പങ്കുചേരുന്ന, മനുഷ്യരോടൊപ്പം ‘ഒരുമിച്ചു നടക്കുന്ന’സഭ സിനഡാലിറ്റിയുടെ മിഷനറി മാനം ഉയർത്തിക്കാണിക്കുന്നു. സഭയും ലോകവും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായി സിനഡാലിറ്റി സഭയ്ക്കുള്ളിലെ ചോദ്യങ്ങളെ മാത്രം അഭിസംബോധന ചെയ്താൽ പോരാ മറിച്ച്, ദൈവജനം നടത്തുന്ന ചരിത്രപരമായ യാത്രയിൽ, സുവിശേഷത്തിന്റെ വെളിച്ചം നൽകുന്ന ചലനാത്മകതയാൽ, മനുഷ്യന്റെ അലംഘ്യമായ അന്തസ്സിനെ ഹനിക്കുന്ന എല്ലാ സാഹചര്യങ്ങളെയും വെളിപ്പെടുത്തി സിവിൽ സമൂഹത്തെ നീതിയിലും സഹോദരത്വത്തിലും കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്ന എല്ലാ മേഖലകളെയും അഭിസംബോധന ചെയ്യണം.

ആരോഗ്യകരമായ മനോഭാവം എന്നാൽ വർത്തമാനകാലത്തെ വെല്ലുവിളികളാൽ സ്വയം ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കുകയും വിവേചനാധികാരം (discernment), പരേസിയ (parresia- ഒന്നും മറച്ചുവയ്ക്കാതെ എല്ലാം തുറന്നുപറയാനുള്ള ഒരു പൗരന്റെ അവകാശം; വിയോജിപ്പും പിറുപിറുപ്പും വിതയ്ക്കാൻ മാറിനിൽക്കരുത്), ഹിപ്പൊമോണെ (hypomonè) (വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സ്ഥിരതയോടെയും ക്ഷമയോടെയും ജീവിക്കാൻ പഠിക്കുക) എന്നിവയുടെ ഗുണങ്ങളാൽ അവയെ ഗ്രഹിക്കുകയും ചെയ്യുക എന്നതാണ്. പാപ്പ ആവർത്തിക്കുന്ന രണ്ടു പദങ്ങളാണ് പരേസിയ, ഹിപ്പൊമോണെ.

ഈശോയുടെ ശിഷ്യന്മാരുടെ ജീവിതശൈലിയെ ഉദ്ധരിച്ചുകൊണ്ട് പരേസിയ വിശദീകരിക്കുന്നിതിങ്ങനെയാണ്: സത്യത്തിന് സാക്ഷ്യം നൽകുന്നതിലെ ധൈര്യവും ആത്മാർത്ഥതയും അതേ സമയം ദൈവത്തിലും അവന്റെ കരുണയിലുമുള്ള വിശ്വാസവും. വിശ്വാസത്തിലും ജീവിതത്തിലും പ്രാർത്ഥനയിലും പരേസിയ ആവശ്യമാണ്. ഇതിൽ നിന്ന് കാലത്തിന്റെ അടയാളങ്ങൾ വിശ്വാസത്തിന്റെ കണ്ണുകളാൽ വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതിനാൽ ഈ മാറ്റത്തിന്റെ ദിശ ഉയർത്തുന്ന പുതിയതും പഴയതുമായ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടത് ശരിയും ആവശ്യവുമാണ്.

മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽനിന്ന് കർത്താവ് പ്രതീക്ഷിക്കുന്നത് യഥാർത്ഥത്തിൽ സിനഡാലിറ്റിയുടെ പാതയാണെങ്കിൽ, ഒരു സിനഡൽ ഇടവക കെട്ടിപ്പടുക്കുക എന്നത് ഒരു ഉട്ടോപ്യൻ ആശയമല്ല, മറിച്ച് പടിപടിയായി രൂപപ്പെടുന്ന ഒരു പ്രായോഗിക സ്വപ്‌നമാണ്. അതിന് പ്രതിബദ്ധതയും ക്ഷമയും വിവേകവും ആവശ്യമാണ്. തലക്കെട്ടിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഒരുമിച്ച് നടന്നു തുടങ്ങുമ്പോൾ രൂപപ്പെടുന്ന ഒരു പാതയെക്കുറിച്ചാണ് പാപ്പ സംസാരിക്കുന്നത്. ഒരു സിനഡൽ സഭയ്ക്കുള്ളിൽ, ഇടവകയെ ഒരു സിനഡൽ സമൂഹമായി വിഭാവനം ചെയ്യാതെ മുന്നോട്ട് നയിക്കാനാവില്ല.

സ്വയം നവീകരിക്കാനും സജീവമായ കൂട്ടായ്മയിലേക്ക് നയിക്കുന്ന ഒരു ചലനാത്മകത സജീവമാക്കാനും പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്ന; പരിശുദ്ധാത്മാവിനെ ശ്രവിക്കുന്ന പങ്കാളിത്ത പ്രക്രിയ കൂടാതെ സാധിക്കില്ല. ഇടവക എന്നത് തന്നെ ഏൽപ്പിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ ഒരു പ്രദേശം മാത്രമാണെങ്കിൽ, ആ ‘ഇടങ്ങൾ’ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള ആശങ്കയാവും അജപാലനത്തിൽ മുഴച്ചുനില്ക്കുന്നത്. മറുവശത്ത്, ഇത് ജീവിക്കാനുള്ള ഒരു ഇടമാണങ്കിൽ, അജപാലന പ്രതിബദ്ധത സജീവമാക്കേണ്ട പാതകളിലും അതിനായി സ്വാംശീകരിക്കേണ്ട ശൈലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

ആശയത്തേക്കാൾ യാഥാർത്ഥ്യമാണ് പ്രധാനം. ഇടവകജീവിതം; വൈവിധ്യമാർന്ന ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന ‘ദൃശ്യവും അദൃശ്യവുമായ’ ആളുകളെ ഉൾക്കൊള്ളുന്നു. ഒരാളുടെ ഉദ്ദേശ്യങ്ങൾ എത്ര ആത്മസമർപ്പണമുളളതാണെങ്കിലും; വിവിധ മുഖങ്ങളും ചരിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു ഇടവക സമൂഹത്തിൽ ആദർശത്തിന്റെ പേരിൽ ഒരു കൂട്ടരെ നിഷേധിക്കുന്നത് ആ കൂട്ടായ്മയെ നശിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. തീർച്ചയായും സംഘർഷങ്ങൾ ഉണ്ടാകുന്നത് അനിവാര്യമായ യാഥാർഥ്യമാണ്. എന്നാൽ നാം അവയെ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് പ്രശ്‌നം.

മാമ്മോദീസായാൽ ഏവരും ആത്മാവിന്റെ അഭിഷേകത്താൽ പൂരിതരാണ്. അതിനാൽ സ്‌നാനമേറ്റ ഓരോ വ്യക്തിയും; സഭയിലെ അവരുടെ പ്രവർത്തനവും, വിശ്വാസത്തിലും വിദ്യാഭ്യാസത്തിലുമുള്ള അവരുടെ നിലവാരവും എന്തുതന്നെയായാലും, അവരോരോരുത്തരും സഭയുടെ സജീവമായ ഒരു വിഷയമാണ്. കുറവുകളുടെ പേരിൽ അവരെ ഒഴിവാക്കി ഒരു സുവിശേഷവൽക്കരണ പദ്ധതിയെക്കുറിച്ച് ചിന്തിക്കുന്നത് അപര്യാപ്തവും അനൗചിത്യവുമാണ്. അതായത്: അവരെ തിരിച്ചറിയുക, അഭിമുഖീകരിക്കുക, വ്യക്തിപരവും സമൂഹവുമായ വളർച്ചയുടെ ഘടകമായി അവരെ മാറ്റുക. സുവിശേഷത്തിന്റെ സമൃദ്ധി എല്ലാവരെയും സ്പർശിക്കേണ്ടതിന് എല്ലാവർക്കും വേണ്ടിയുള്ളതായിരിക്കണം ഒരു ഇടവകയുടെ വിളി.

ഈ മഹാമാരിയുടെ കാലത്ത് സഭയുടെ ദൗത്യമാണ് കരുതലിന്റെ കൂദാശയായി മാറുക എന്നത്. ലോകം അതിന്റെ നിലവിളി ഉയർത്തി, അതിന്റെ ദുർബലത പ്രകടമാക്കി: ‘ഈ ലോകത്തിന് പരിചരണം ആവശ്യമാണ്,’ ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സാമൂഹിക അകലം അടിച്ചേൽപ്പിക്കുകയും അപരനോടുള്ള അവിശ്വാസവും ഭയവും ഉളവാക്കുകയും ചെയ്തുകൊണ്ട് കടന്നുവന്ന മഹാമാരി സഭയുടെ അടിത്തറയെ തുരങ്കംവെച്ചെന്ന് പറയുന്നതിൽ അതിശയോക്തിയൊന്നുമില്ല.

എങ്കിലും മഹാമാരിയുടെ കൊടുങ്കാറ്റിന്റെ തിരമാലകളാൽ ഇളകുന്ന പത്രോസിന്റെ വഞ്ചി മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും സമ്പൂർണ പങ്കാളിത്തത്തിലും ‘പരസ്പര ശ്രവണം’ എന്ന അനിവാര്യമായ മൂല്യത്തിലും കേന്ദ്രീകരിച്ച് പുരാതനവും എക്കാലത്തെയും നവീനവുമായ സിനഡലിറ്റിയുമായി അതിൽ നിന്ന് പുറത്തുവരാൻ തയാറെടുക്കുകയാണ്. പരിശുദ്ധാത്മാവിന്റെ മറ്റൊരു അത്ഭുതത്തിന് നാം സാക്ഷ്യം വഹിക്കുന്നു. നവീകരിച്ച സഭാകൂട്ടായ്മയുടെ അങ്കണത്തിലെ ലോഞ്ചിംഗ് പാഡിൽനിന്ന് പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തിന് അനുയോജ്യമായ ആവേശഭരിതമായ ഒരു മിഷനറി യാത്രയ്ക്കുള്ള പുതിയ തുടക്കമാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:
1 comment

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?