വാഴ്‌സോ: ക്രിസ്തുവിശ്വാസത്തെപ്രതി സോവിയറ്റ് പട്ടാളത്തിന്റെ ക്രൂരപീഡനങ്ങൾക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച 10 പോളിഷ് കന്യാസ്ത്രീകളെ അൾത്താര വണക്കത്തിന് അർഹരായ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി തിരുസഭ. അനാഥരെയും രോഗികളെയും ശുശ്രൂഷിക്കുന്നത് ജീവിതവ്രതമായി സ്വീകരിച്ച ‘സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത്’ സന്യാസിനീ സഭാംഗങ്ങളാണ് ഈ 10 കന്യാസ്ത്രീകളും. പോളണ്ടിലെ വിവിധ മഠങ്ങളിലെ അന്തേവാസികളായിരുന്ന ഇവരെല്ലാം ഇവരെല്ലാം 1944- 45 കാലഘട്ടത്തിലാണ് അരുംകൊല ചെയ്യപ്പെട്ടത്.
‘റെഡ് ആർമി’ എന്ന പേരിൽ കുപ്രസിദ്ധമായ സോവിയറ്റ് പട്ടാളം വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും, തങ്ങളുടെ സംരക്ഷണയിലുണ്ടായിരുന്നവരെ ഉപേക്ഷിച്ച് പലായനം ചെയ്യാൻ തയാറാകാത്തതിരുന്നതാണ് അവരെല്ലാം ക്രൂരപീഡനങ്ങൾക്ക് ഇരയായി കൊല്ലപ്പെടാൻ കാരണം. സിസ്റ്റർ പാസ്‌ക്കാലിസ് യാൻ, സിസ്റ്റർ മെലൂസ്ജാ റൈബ്കാ, സിസ്റ്റർ എദെൽബർഗിസ് കുബിറ്റ്‌സ്‌കി, സിസ്റ്റർ അഡേലാ ഷ്രാം, സിസ്റ്റർ അഡേൽഹെയ്ഡിസ് ടോപ്‌ഫെർ, സിസ്റ്റർ അക്യുറ്റിന ഗോൾഡ്ബർഗ്, സിസ്റ്റർ ഫെലിസിറ്റസ് എൽമെറർ, സിസ്റ്റർ റൊസാരിയ ഷില്ലിംഗ്, സിസ്റ്റർ സബിന തെയെനെൽ, സിസ്റ്റർ സാപിയെന്റിയ ഹെയ്മൻ എന്നിവരാണ് ആ ധീരരക്തസാക്ഷികൾ.
വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം അധ്യക്ഷൻ കർദിനാൾ മാർച്ചെല്ലോ സെമെറാറോയുടെ മുഖ്യകാർമികത്വത്തിൽ ജൂൺ 11ന് ഫ്രോട്ട്‌സ്വാഫ് കത്തീഡ്രലിലായിരുന്നു വാഴ്ത്തപ്പെട്ട പദവി തിരുക്കർമങ്ങൾ. ഇവരുടെ രക്തസാക്ഷിത്വത്തെ യുക്രൈനിലെ നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്ത കർദിനാൾ, യുദ്ധക്കെടുതിയിൽനിന്നുള്ള മുക്തിക്കായി ഇവരുടെ മാധ്യസ്ഥം തേടണമെന്നും ഓർമിപ്പിച്ചു.
‘ഇവരുടെ രക്തസാക്ഷിത്വം ഇപ്പോൾ യുക്രൈനെ ബാധിച്ചിരിക്കുന്ന അതിക്രമത്തെ മനസിലേക്ക് കൊണ്ടുവരുന്നു. ഏറ്റവും ആവശ്യത്തിലായിരിക്കുന്നവർക്കുള്ള സമ്മാനമായിരുന്നു ഇവരുടെ ജീവിതം. സോവിയറ്റ് പട്ടാളം അടുത്തെത്തിയിട്ടും തങ്ങൾക്ക് ഭരപ്പെടുത്തവരെ ഉപേക്ഷിക്കാത്ത അവരുടെ നിസ്വാർത്ഥ സ്‌നേഹം വീരോചിതമായിരുന്നു.’ നിസ്വാർത്ഥ സ്‌നേഹവും മറ്റുള്ളവരോടുള്ള കരുതലും യുദ്ധക്കെടുതികളോടുള്ള പ്രതികരണമാണെന്നും സമാധാനം കെട്ടിപ്പടുക്കാൻ അത് സഹായിക്കുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ശാരിരികമായും മാനസികമായും ലൈംഗീകമായും ഈ കന്യാസ്ത്രീകൾ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കിടപ്പുരോഗികളായിരുന്ന വൃദ്ധ സന്യാസിനിമാർവരെ ബലാത്‌സംഘത്തിനിരയാക്കപ്പെട്ടു. ഇവരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം, സോവിയറ്റ് പട്ടാളത്തിന്റെ അതിക്രമങ്ങളാൽ കൊല്ലപ്പെട്ട എല്ലാ കന്യാസ്ത്രീകളുടെയും ദാരുണമായ മരണത്തിന്റെ സ്മരണയുടെ പ്രതീകമാണെന്ന് ‘സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത്’ സഭാസമൂഹം അഭിപ്രായപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *