അബൂജ: ഇസ്ലാമിക തീവ്രവാദികളെന്നല്ല ലോകത്തിന്റെ കാഴ്ചപ്പാടിൽ പ്രബലരെന്ന് കരുതുന്നവരൊന്നടങ്കം കച്ചകെട്ടിയിറങ്ങിയാലും തളർത്താനാവില്ല ക്രിസ്തീയവിശ്വാസത്തെ! അതിന് ഉത്തമ തെളിവാണ്, ക്രൈസ്തവ വിശ്വാസികളുടെ പീഡനഭൂമിയായി മാറിക്കഴിഞ്ഞ നൈജീരിയയിൽ ഇക്കഴിഞ്ഞ ദിവസം നടന്ന സ്‌ഥൈര്യലേപന സ്വീകരണ കർമം. ഒന്നും രണ്ടുമല്ല 614 പേരാണ്, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ സ്‌ഥൈര്യലേപന കൂദാശ സ്വീകരിച്ചത്.
നൈജീരിയയെ നടുക്കിയ ഓവോ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിലെ ഭീകരാക്രമണം നടന്ന് കൃത്യം ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് ഇത്രയേറെപ്പേർ ക്രിസ്തുവിശ്വാസം സ്ഥിരീകരിച്ചതെന്നതും ശ്രദ്ധേയം! അബൂജ അതിരൂപതാധ്യക്ഷനും വെസ്റ്റ് ആഫ്രിക്ക എപ്പിസ്‌ക്കോപ്പൽ കോൺഫറൻസ് തലവനുമായ ആർച്ച്ബിഷപ്പ് ഇഗ്‌നേഷ്യസ് കൈഗാമയുടെ മുഖ്യകാർമികത്വത്തിൽ ഡ്യുറ്റ്‌സേ- സാങ്ബാഗിയിലെ സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ വെച്ചായിരുന്നു തുരുക്കർമങ്ങൾ. ഈ അസുലഭ നിമിഷത്തിന് സാക്ഷികളാകാൻ പ്രദേശത്തെ വിശ്വാസീസമൂഹം ഒന്നടങ്കം എത്തിയതും വിശ്വാസപ്രഘോഷണത്തിന്റെ മറ്റൊരു അടയാളവുമായി മാറി.
പന്തക്കുസ്താ തിരുക്കർമമധ്യേ ദൈവാലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വിശ്വാസികളെ സധൈര്യരാക്കുകയും ചെയ്തു അദ്ദേഹം. ‘സമാനതകളില്ലാത്ത ക്രൂരതകൾ അഴിച്ചുവിടുന്ന ഭീകരരുടെ ലക്ഷ്യം, ദൈവാരാധനയിൽനിന്ന് നമ്മെ അകറ്റുക എന്നതാണോ? എന്റെ പ്രിയപ്പെട്ട ജനമേ, അതാണ് അവരുടെ ലക്ഷ്യമെങ്കിൽ, വർഷങ്ങളായി നാം അനുഭവിക്കുന്ന ആക്രമണ- കൊലപാതക പരമ്പരകൾ പരിഗണിക്കാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും ആരാധനയിൽ ഇതുപോലെ ഒത്തുകൂടാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്,’ ആർച്ച്ബിഷപ്പ് വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *