ഡബ്ലിൻ: ആഗോളസഭയെ മൂന്നാം സഹസ്രാബ്ദത്തിലേക്ക് നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ സമ്മാനിച്ച ‘ലോക കുടുംബ സംഗമ’ത്തിന് നിത്യനഗരമായ റോമിൽ തിരി തെളിയാൻ ഇനി മണിക്കൂറുകൾമാത്രം. ജൂൺ 22 മുതൽ 26വരെയുള്ള ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ലോകമെമ്പാടുനിന്നും എത്തുന്ന കുടുംബങ്ങളെ സ്വീകരിക്കാൻ ഒരുങ്ങുന്ന റോമാ നഗരത്തെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്: മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കാനൊരുങ്ങുന്ന ‘ലോക കുടുംബസംഗമ’ത്തിന്റെ ചരിത്രത്തിൽ റോമാ നഗരം ഇതാ മൂന്നാം തവണയും വേദിയാകുന്നു!
1994ൽ റോമിൽ തുടക്കംകുറിച്ച, ‘ഡബ്ല്യു.എം.ഒ.എഫ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ (വേൾഡ് മീറ്റിംഗ് ഓഫ് ഫാമിലീസ്) 10-ാമത് കൂട്ടായ്മയ്ക്കാണ് റോം ആതിഥേയത്വം വഹിക്കുക. ആഗോള സഭ മഹാജൂബിലി ആഘോഷിച്ച 2000ലാണ് ഇതിനുമുമ്പ് റോമ നഗരം ‘ലോക കുടുംബസംഗ’ത്തിന് വേദിയായത്. ഏതാണ്ട് 150ൽപ്പരം രാജ്യങ്ങളിൽനിന്ന് 2000 കുടുംബങ്ങളാണ് ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുക. ‘ലോക കുടുംബസംഗമ’ത്തിൽ ഇതിനേക്കാളേറെ പങ്കാളിത്തം ഉണ്ടാകാറുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് 2000 കുടുംബങ്ങൾക്കായി പരിമിതപ്പെടുത്തുകയായിരുന്നു.
‘കുടുംബ സ്നേഹം: വിശുദ്ധയിലേക്കുള്ള വിളിയും മാർഗവും’ എന്നതാണ് ഇത്തവണത്തെ ലോക കുടുംബ സംഗമത്തിന്റെ ചിന്താവിഷയം. കുടുംബ ജീവിതക്കാരെ അഭിസംബോധന ചെയ്യാൻ പാപ്പ എത്തുന്നതും അനുഗ്രഹമാകും. സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് പീറ്റേഴ്സ് സ്ക്വയർ, പോൾ ആറാമൻ ഹാൾ, സാൻജിയോവാനി ഇൻ ലാത്തറാനോ ചത്വരം എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ലോക കുടുംബ സംഗമം 2022ന് തുടക്കമാകുന്നത് ‘അമോരിസ് ലറ്റീഷ്യ’ കുടുംബവർഷത്തിന്റെ സമാപനത്തിലാണെന്നതും ശ്രദ്ധേയം. കുടുംബ ജീവിതത്തെ സംബന്ധിച്ച് പാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക ലേഖനം ‘അമോരിസ് ലറ്റീഷ്യ’യുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു കുടുംബവർഷാചരണം ക്രമീകരിച്ചത്.
പോൾ ആറാമൻ ഹാളിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്ന ‘ഫെസ്റ്റിവെൽ ഓഫ് ഫാമിലീസ്’ സെഷനോടെ ജൂൺ 22 പ്രാദേശിക സമയം വൈകിട്ട് 6.00നാണ് സംഗമത്തിന് തുടക്കമാകുക. പാപ്പയുടെ സന്ദേശത്താൻ അവിസ്മരണീയമാകുന്ന ഈ ദിനം, ജീവിതത്തിലെ പ്രതിസന്ധികളിലും ഇടർച്ചകളിലും വിശ്വാസം നഷ്ടപ്പെടാതെ മുന്നേറിയ കുടുംബങ്ങളുടെ ജീവിത സാക്ഷ്യങ്ങൾകൊണ്ടും ശ്രദ്ധേയമാക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും വിശ്വാസ ജീവിതം ജ്വലിപ്പിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കുംവിധമുള്ള ചർച്ചകളും ക്ലാസുകളുമാണ് ലോക കുടുംബസംഗമത്തിലുണ്ടാവുക.
സംഗമത്തിൽ പങ്കെടുക്കുന്നവർക്കൊപ്പമുള്ള പേപ്പൽ ദിവ്യബലി 25ന് വൈകിട്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടെ സംഗമത്തിന് തിരശീല വീഴുമെങ്കിലും പിറ്റേന്ന് ജൂൺ 26 ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ ലോക കുടുംബ സംഗമത്തിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവരെ പാപ്പ അഭിസംബോധന ചെയ്യും. സമാപന സന്ദേശത്തോടൊപ്പം, അടുത്ത സംഗമവേദിയെ കുറിച്ചുള്ള പ്രഖ്യാപനവും ഉണ്ടാകും. ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്ന പ്രോഗ്രാമുകൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും.
കുടുംബബന്ധങ്ങൾ സുദൃഢമാക്കുക, മൂല്യാധിഷ്ഠിത കുടുംബജീവിതത്തിന് വഴിയൊരുക്കുക, ഗാർഹികസഭ എന്നനിലയിൽ കുടുംബപ്രേഷിതദൗത്യം സജീവമാക്കുക, നല്ലവ്യക്തികളെ വാർത്തെടുക്കുന്നതിൽ കുടുംബത്തിനുളള സ്ഥാനം ഉയർത്തിക്കാട്ടുക എന്നീ ലക്ഷ്യങ്ങളാണ് ‘ലോക കുടുംബസംഗമ’ത്തിനുള്ളത്. ‘കുടുംബങ്ങൾക്കും അൽമായർക്കും ജീവനും’ വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് മൂന്നു വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ഈ സംഗമത്തിന് ആഭിമുഖ്യം വഹിക്കുന്നത്.
റോം (1994) ബ്രസീൽ (1997), റോം (2000), ഫിലിപൈൻസ് (2003), സ്പെയിൻ (2006), മെക്സിക്കോ (2009), ഇറ്റലി (2012), അമേരിക്ക (2015), അയർലൻഡ് (2018) എന്നിവയാണ് ആതിഥേയത്വം വഹിച്ച മറ്റ് രാജ്യങ്ങൾ.
Leave a Comment
Your email address will not be published. Required fields are marked with *