വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മുൻഗാമിയും 33 ദിവസം മാത്രം തിരുസഭയെ നയിക്കുകയും ചെയ്ത ജോൺ പോൾ ഒന്നാമൻ പാപ്പ സെപ്തംബർ നാലിന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. അദ്ദേഹത്തിന്റെ മാധ്യസ്ഥത്താൽ സംഭവിച്ച അത്ഭുത രോഗസൗഖ്യം സ്ഥിരീകരിച്ചുകൊണ്ട് നാമകരണ തിരുസംഘം സമർപ്പിച്ച ഡിക്രിയിൽ 2022 ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചിരുന്നു. വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന തിരുക്കർമമധ്യേയായിരിക്കും പ്രഖ്യാപനം. തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും (4:25 A ET / 9:25 A BST / 1:55 P IST / 6:25 P AEST)
1978 ഓഗസ്റ്റ് 26മുതൽ സെപ്തംബർ 28വരെ തിരുസഭയെ നയിച്ച ജോൺ പോൾ ഒന്നാമനെ ‘പുഞ്ചിരിക്കുന്ന പാപ്പ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള അത്ഭുത രോഗസൗഖ്യം ഫ്രാൻസിസ് പാപ്പയുടെ ജന്മനാടായ അർജന്റീനയിലെ ബ്യുനേഴ്‌സ് ഐരിസിൽനിന്നാണ് റിപ്പോർട്ട് ചെയ്തത്. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന രോഗാവസ്ഥയായ’എൻസെഫലോപ്പതി’യിൽനിന്ന് ഒരു പെൺകുട്ടിക്ക് ലഭിച്ച അത്ഭുത സൗഖ്യം 2011ലാണ് റിപ്പോർട്ട് ചെയ്തത്.
വടക്കൻ ഇറ്റലിയിലെ ബെല്ലൂനോ പ്രൊവിൻസിൽ ജിയോവാന്നി ലൂസിയാനി- ബർട്ടോള ടാൻകോൻ ദമ്പതികളുടെ മകനായി 1912 ഒക്ടോബർ 11നായിരുന്നു ജനനം. ആൽബിനോ ലൂസിയാനി എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. 1935ൽ ബെല്യൂനോ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. രൂപതയുടെ സെമിനാരി റെക്ടറായും സമർത്ഥനായ അധ്യാപകനുമായി സേവനം ചെയ്യവെ 1958ൽ ജോൺ 23-ാമൻ പാപ്പ ഇദ്ദേഹത്തെ ബിഷപ്പായി ഉയർത്തി.
1968ൽ വെനീസിലെ പാത്രിയർക്കീസായും 1973ൽ കർദിനാളായും ഉയർത്തപ്പെട്ടു. പോൾ ആറാമൻ പാപ്പ കാലം ചെയ്തതിനെ തുടർന്ന് സമ്മേളിച്ച കോൺക്ലേവ് അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ പരമാചാര്യനായി തിരഞ്ഞെടുക്കുകയായിരുന്നു. 1978 ആഗസ്റ്റ് 26നായിരുന്നു 65 വയസുകാരനായ അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ 28നായിരുന്നു വിയോഗം. 2003ൽ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇദ്ദേഹത്തെ 2017ൽ ഫ്രാൻസിസ് പാപ്പയാണ് ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടത്.
Leave a Comment
Your email address will not be published. Required fields are marked with *