ധാക്ക: പൗരോഹിത്യ വിളിയിലെ സുപ്രധാനഘട്ടമായ ഡയക്കണേറ്റ് (ഡീക്കൻ പട്ടം) സ്വീകരണത്തിൽ ബംഗ്ലാദേശിലെ കത്തോലിക്കാസഭയിൽ ഈ വർഷം ശ്രദ്ധേയമായ മുന്നേറ്റം. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ സഭയിൽ പൗരോഹിത്യ വസന്തം സംജാതമാകുന്നതിന്റെ സൂചനയെന്നോണം ഈ വർഷം 13 പേരാണ്, പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പത്തെ ശുശ്രൂഷാ പട്ടമായ ഡയക്കണൈറ്റ് സ്വീകരിച്ചത്. ഇതിൽ ഏഴു പേർ തദ്ദേശീയരായ ‘ഗാരോ’ ഗോത്രവിഭാഗത്തിൽനിന്നുള്ളവരാണെന്നതും ശ്രദ്ധേയം.
രണ്ട് സ്ഥലങ്ങളിലായിട്ടായിരുന്നു ഇവരുടെ ഡീക്കൻപട്ട സ്വീകരണം. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നടന്ന 10 പേരുടെ ഡീക്കൻ പട്ട സ്വീകരണ തിരുക്കർമങ്ങളിൽ ബംഗ്ലദേശ് കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറിയും മൈമെൻസിംഗ് രൂപതാ ബിഷപ്പുമായ പോൾ പോണൻ കുനിയായിരുന്നു മുഖ്യകാർമികൻ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽവെച്ചായിരുന്നു മറ്റ് മൂന്നു പേരുടെയും ഡീക്കൻപട്ട സ്വീകരണം. 2022 അവസാനത്തോടെയാകും ഇവരുടെ തിരുപ്പട്ട സ്വീകരണം.
മതേതര റിപ്പബ്ലിക്കാണെങ്കിലും മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ കത്തോലിക്കരുടെ എണ്ണം നാലു ലക്ഷത്തിലും താഴെയാണ്. അതായത് ജനസംഖ്യയുടെ അര ശതമാനത്തിലും താഴെ! അതുകൊണ്ടുതന്നെ, ദൈവവിളിയുടെ കാര്യത്തിൽ ബംഗ്ലാദേശിലെ സഭ ശ്രദ്ധേയമായ വളർച്ച കൈവരിക്കുന്നതിന്റെ സൂചനയായാണ് ഇപ്പോഴത്തെ സാഹചര്യത്തെ സഭാനിരീക്ഷകർ വിലയിരുത്തുന്നത്. ധാക്കയിലെ ബനാനിയിലുള്ള ഹോളി സ്പിരിറ്റ് മേജർ സെമിനാരിയാണ് രാജ്യത്തെ ഏക സെമിനാരി.
അടുത്തകാലം വരെ വിദേശ മിഷണറിമാരെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു ബംഗ്ലാദേശിലെ സഭയ്ക്ക്. എന്നാൽ ഇപ്പോൾ, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ്, സേവ്യറൻ ബ്രദേഴ്സ്, ഹോളിക്രോസ് എന്നീ സഭകളിൽനിന്നുള്ള വിരലിലെണ്ണാവുന്ന വിദേശ മിഷണറിമാർ മാത്രമേ ബംഗ്ലാദേശിലുള്ളു. പോർച്ചുഗലിൽനിന്നുള്ളഅഗസ്റ്റീനിയൻ മിഷണറിമാരിലൂടെ 1612ലാണ് ബംഗ്ലാദേശിൽ കത്തോലിക്കാ വിശ്വാസം എത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *