ഡൽഹി: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രൊ ലൈഫ് മാർച്ചിന് തയാറെടുത്ത് ഭാരതവും. ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രോ ലൈഫ് മാർച്ചിന് രാജ്യതലസ്ഥാനമായ ഡൽഹിയാണ് വേദിയാകുന്നത്. അമേരിക്കയിൽ ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ കുപ്രസിദ്ധമായ ‘റോ വേഴ്സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ച് ദിനങ്ങൾ പിന്നിടുമ്പോഴേക്കും ഭാരതം ഇതാദ്യമായി ദേശീയ പ്രോ ലൈഫ് മാർച്ചിന് സാക്ഷ്യം വഹിക്കുന്നു എന്നതും ശ്രദ്ധേയം.
ഭരണസിരാകേന്ദ്രമായ പാർലമെന്റിന്റെ ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന, ചരിത്രപ്രധാന്യം ഏറെയുള്ള ജന്തർമന്ദിറിൽനിന്ന് ഓഗസ്റ്റ് 10 വൈകിട്ട് 4.00നാണ് പ്രോ ലൈഫ് മാർച്ചിന് തുടക്കം കുറിക്കുക. ഏതാണ്ട് 2.5 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഡൽഹി അതിരൂപതയുടെ ആസ്ഥാന ദൈവാലയമായ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ മാർച്ച് എത്തിച്ചേരും. തുടർന്ന് ദിവ്യബലി അർപ്പണം. ആർച്ച്ബിഷപ്പ് അനിൽ കൂട്ടോയുടെയോ സഹായമെത്രാൻ ദീപക് വലേറിയൻ ടൗറോയുടെയോ കാർമികത്വത്തിലായിരിക്കും ദിവ്യബലി. അതിനുശേഷം കത്തീഡ്രൽ ഹാളിൽ പ്രോ ലൈഫ് സംഘടനകളുടെ നേതൃത്വത്തിൽ പ്രോ ലൈഫ് എക്‌സിബിഷനും ക്രമീകരിച്ചിട്ടുണ്ട്.
ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയിട്ട് 50 വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ, ആത്മീയ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കാരിസ് ഇന്ത്യയാണ് ദേശീയ തലത്തിലുള്ള പ്രോ ലൈഫ് സംഘടിപ്പിക്കുന്നത്. ‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി (എം.ടി.പി) ആക്ടി’ലൂടെ 1971 ഓഗസ്റ്റ് 10നാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭാരതത്തിൽ ഓരോ വർഷവും 15.5 ദശലക്ഷത്തിൽപ്പരം ഗർഭസ്ഥ ശിശുക്കൾ ഗർഭച്ഛിദ്രത്തിന് ഇരയാകുന്നുണ്ട്.
നാഷനൽ മാർച്ച് ഫോർ ലൈഫ് ഒരു ദേശീയ മുന്നേറ്റമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഗർഭസ്ഥ ശിശുക്കളുടെ അവകാശത്തിനായി ശബ്ദമുയർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരോഹിതരും പങ്കെടുക്കും. വിവിധ പ്രോ ലൈഫ് സംഘടനകളുടെ പങ്കാളിത്തവും സംഘാടകർ ഉറപ്പാക്കിക്കഴിഞ്ഞു.
‘അമേരിക്കയിൽ ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ ‘റോയ് വേഴ്‌സസ് വേഡ്’ നിയമം റദ്ദാക്കപ്പെട്ടതുപോലെ ‘എം.ടി.പി’ ആക്ട് പൂർണമായി അസാധുവാക്കപ്പെടുംവരെ എല്ലാ വർഷവും പ്രോ ലൈഫ് മാർച്ച് തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നു,’ ‘കാരിസ് ഇന്ത്യ’യുടെ പ്രവർത്തകകൂടിയായ സിസ്റ്റർ പോളിന മെലിറ്റ് എം.എസ്.എം.ഐ, ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ ‘SW NEWS’നോട് പറഞ്ഞു. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന വിധിപ്രഖ്യാപനത്തിലൂടെ ഇക്കഴിഞ്ഞ ജൂലൈ 24നാണ് ‘റോയ് വേഴ്‌സസ് വേഡ്’ നിയമം യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *