കടൂണ: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ നൈജീരിയയിലെ കടൂണ അതിരൂപതയിൽ പൗരോഹിത്യ വസന്തം. ഇക്കഴിഞ്ഞ ദിവസം കടൂണയിലെ കാർജിയിൽ സ്ഥിതിചെയ്യുന്ന സെന്റ് പോൾസ് ദൈവാലയത്തിൽവെച്ച് 11 ഡീക്കന്മാരാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. വൈദീകരെയും സെമിനാരി വിദ്യാർത്ഥികളെയും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നത് പതിവാകുമ്പോഴും, അതൊന്നും പൗരോഹിത്യ ദൈവവിളികളെ തെല്ലും ബാധിച്ചിട്ടില്ല എന്നതാണ് സത്യം.
ആർച്ച്ബിഷപ്പ് മാത്യു മാൻ ഓസോ എൻഡാഗോസോയുടെ മുഖ്യകാർമികത്വത്തിലായിരുന്നു പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങൾ. ഇസ്ലാമിക തീവ്രവാദികളിൽനിന്നും ആയുധധാരികളായ കൊള്ളക്കാരിൽനിന്നും കടുത്ത വെല്ലുവിളി നേരിടുന്നവരാണ് കടൂണ അതിരൂപതയിലെ വിശ്വാസീസമൂഹം. അതുപോലെതന്നെ വൈദീകരെ തട്ടിക്കൊണ്ടു പോകുന്നതും കൊലപ്പെടുത്തുന്നതും പതിവു സംഭവങ്ങളാണ് അവിടെ. അപ്രകാരമുള്ള വെല്ലുവിളികളെ അതിജീവിച്ചും മേഖലയിൽനിന്ന് പൗരോഹിത്യ വിളികൾ വർദ്ധിക്കുമ്പോൾ, ആ ചരിത്രസത്യം വീണ്ടും പ്രഘോഷിക്കപ്പെടുകയാണ്- ക്രിസ്തുവിനെപ്രതി എവിടെ രക്തം ചിന്തപ്പെടുന്നോ അവിടെ സഭ തഴച്ചുവളരും!
മുൻവർഷങ്ങളിലും സമാനമായ പൗരോഹിത്യ സ്വീകരണങ്ങൾക്ക് നൈജീരിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ഒരാഴ്ചയുടെ ഇടവേളയിൽ 24 പേർ തിരുപ്പട്ടം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. എനുഗു സംസ്ഥാനത്തെ എൻസുക്ക രൂപതയ്ക്കുവേണ്ടി 20 പേരും ‘സോമാസ്കാൻ ഫാദേഴ്സ്’ എന്നറിയപ്പെടുന്ന ‘ക്ലാർക്ക് റെഗുലർ ഓഫ് സോമാസ്ക’ സന്യാസസമൂഹത്തിനുവേണ്ടി നാലു പേരുമാണ് അന്ന് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അഭംഗുരം തുടരുമ്പോഴും ഉയർന്ന ക്രിസ്ത്യൻ ജനസംഖ്യയുള്ള ആറാമത്തെ രാജ്യമാണ് നൈജീരിയ. 80 ദശലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള നൈജീരിയയിൽ ഒൻപത് സഭാ പ്രവശ്യകളിലായി 44 രൂപതകളും 29 ദശലക്ഷം കത്തോലിക്കരുമുണ്ട്. ക്രിസ്തുവിനെപ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ വർദ്ധിക്കുമ്പോഴും ദൈവവിളിയോട് സധൈര്യം പ്രത്യുത്തരിക്കുന്ന യുവസമൂഹത്തിന്റെ വിശ്വാസസാക്ഷ്യം ആഫ്രിക്കൻ സഭയുടെ ശോഭനമായ ഭാവി അടയാളപ്പെടുത്തുന്നു എന്നാണ് വിലയിരുത്തലുകൾ.
Leave a Comment
Your email address will not be published. Required fields are marked with *