വത്തിക്കാൻ സിറ്റി: സമ്പത്തും സ്വത്തുവകകളും സ്വരുക്കൂട്ടാനുള്ള അമിതാവേശത്തിനെതിരെ മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ. സമ്പത്ത് സ്വരൂക്കൂട്ടാനുള്ള അത്യാർത്തി മനുഷ്യനെ നശിപ്പിക്കുന്ന രോഗമാണെന്ന് വ്യക്തമാക്കിയ പാപ്പ, എല്ലാത്തരം അത്യാഗ്രഹങ്ങളെ സൂക്ഷിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. കനേഡിയൻ പര്യടനം പൂർത്തിയാക്കി തിരിച്ചെത്തിയശേഷം ഞായറാഴ്ച ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ലെന്നും പാപ്പ ചൂണ്ടിക്കാട്ടി.
‘പിതൃസ്വത്ത് താനുമായി പങ്കുവെക്കാൻ തന്റെ സഹോദരനോട് കൽപ്പിക്കണം,’ എന്ന അപേക്ഷയുമായി എത്തിയ ഒരുവന് യേശു മറുപടി നൽകുന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ വചന സന്ദേശം. സമ്പത്തിനോടുള്ള അനിയന്ത്രിതമായ ആവേശമാണ് അത്യാഗ്രഹം. എല്ലായ്‌പ്പോഴും സമ്പന്നനാകാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. ഇത് ആളുകളെ നശിപ്പിക്കുന്ന രോഗമാണ്. കാരണം സ്വത്തിനായുള്ള വിശപ്പ് ഒരു ആസക്തി സൃഷ്ടിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
അത്യാഗ്രഹം എന്നത് വ്യക്തിപരമായി മാത്രമല്ല, സമൂഹത്തിനും അപകടകരമായ രോഗമാണ്, യുദ്ധങ്ങൾക്കുവരെ അത് കാരണമാകും. അതിനാൽ, പണംകൊണ്ട് സേവിക്കുന്നതിനു പകരം പണത്തിന്റെ സേവകരായി നാം മാറുന്ന സാഹചര്യമുണ്ടാകരുത്. സമ്പത്തിൽനിന്ന് അകലം പാലിക്കുന്നതിൽ എവിടെയാണ്, ഉള്ളതിനെപ്രതി സംതൃപ്തി കണ്ടെത്താനാകുന്നുണ്ടോ, ഇല്ലാത്തതിനെപ്രതി പരാതി പറയുന്നവരാണോ, പണത്തിന്റെ പേരിൽ മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ ത്യജിക്കുന്നവരാണോ എന്നീ ചോദ്യങ്ങൾ സ്വയം ചോദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദൈവം നൽകുന്ന സമ്പത്തിനെക്കുറിച്ചും പാപ്പ പങ്കുവെച്ചു.
മറ്റാരേക്കാലും സമ്പന്നനായ ദൈവം നൽകുന്ന, ജീവിതം ധന്യമാകുന്ന സമ്പത്തിൽ സംതൃപ്തി കണ്ടെത്തണമെന്നും പാപ്പ ഓർമപ്പെടുത്തി. ‘അവിടുന്ന് കരുണയിലും കാരുണ്യത്തിലും സമ്പന്നനാണ്. അവിടുത്തെ സമ്പത്ത് ആരെയും ദരിദ്രരാക്കുന്നില്ല, വഴക്കും ഭിന്നതയും സൃഷ്ടിക്കുന്നുമില്ല. സഹോദരങ്ങളേ, സുഖമായി ജീവിക്കാൻ ഭൗതിക സമ്പത്തുമാത്രം സ്വരുക്കൂട്ടിയാൽ പോര.’ മനുഷ്യജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ലെന്ന തിരുവചനം ഉദ്ധരിച്ച പാപ്പ, മനുഷ്യജീവിതം സ്വാർത്ഥകമാകുന്നത് ദൈവവും സഹോദരങ്ങളും ദരിദ്രരുമായുള്ള നല്ല ബന്ധത്തിലൂടെയാണെന്നും കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *