വത്തിക്കാൻ സിറ്റി: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചെറുകിട- ഇടത്തരം വ്യവസായങ്ങൾക്കും കച്ചവടക്കാർക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ, ഓഗസ്റ്റ് മാസത്തിലെ പ്രാർത്ഥനയ്ക്കായി ഈ നിയോഗം സമർപ്പിക്കുകയായിരുന്നു. പേപ്പൽ പ്രാർത്ഥനാ നിയോഗങ്ങൾ ക്രോഡീകരിക്കുന്ന ‘പോപ്പ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക് ഗ്രൂപ്പ്’ തയാറാക്കിയ വീഡിയോയിലൂടെ പാപ്പ ഇക്കാര്യം വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
കോവിഡ് മഹാമാരിയും യുദ്ധസാഹചര്യങ്ങളും സൃഷ്ടിച്ച ഗുരുതര സാമൂഹിക, സാമ്പത്തിക പ്രതിസന്ധികൾ ചെറുകിട- ഇടത്തരം വ്യവസായ മേഖലയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ് പ്രാർത്ഥനാ ആഹ്വാനം പാപ്പ മുന്നോട്ടുവെച്ചത്. നമ്മുടെ പ്രാർത്ഥനയിലൂടെ, പ്രതിസന്ധികൾക്കിടയിലും മുന്നോട്ട് പ്രവർത്തിക്കാനും അങ്ങനെ സമൂഹത്തെ സേവിക്കാനും അവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചെറുകിട, ഇടത്തരം സംരംഭകർ പ്രകടിപ്പിക്കുന്ന ധൈര്യത്തെയും പ്രയത്‌നത്തെയും ത്യാഗത്തെയും പാപ്പ ശ്ലാഘിക്കുകയും ചെയ്തു.
മഹാമാരിമൂലം നാലിലൊന്ന് കമ്പനികൾക്ക് അവരുടെ വിൽപ്പനയുടെ പകുതിയും നഷ്ടപ്പെട്ടു എന്നാണ് ലോകബാങ്കിന്റെ 2021ലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം പൊതുജനങ്ങളിൽനിന്ന് വേണ്ടത്ര സഹായം ലഭിക്കാത്ത സാഹചര്യം അവരുടെ സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. ജീവിതവും കഠിനാധ്വാനവും തങ്ങളുടെ സംരംഭങ്ങളിൽ നിക്ഷേപിച്ചുകൊണ്ട് ക്ഷേമവും അവസരങ്ങളും ജോലിയും സൃഷ്ടിക്കുന്നവരെയും പാപ്പ പ്രശംസിച്ചു.
‘സ്റ്റോറുകൾ, വർക്ക്ഷോപ്പുകൾ, ക്ലീനിംഗ് ബിസിനസുകൾ, ട്രാൻസ്‌പോർട്ടേഷൻ ബിസിനസുകൾ അങ്ങനെ ലോകത്തിലെ സമ്പന്നവും ശക്തവുമായവയുടെ പട്ടികയിൽ ഇടംപിടിക്കാത്ത നിരവധി മേഖലകളുണ്ട്. ക്ലേശങ്ങൾക്കിടയിലും അവർ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, അവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നു,’ ചെറുകിട ബിസിനസുകളുടെ മൂല്യം ഓർമിപ്പിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി. ചെറുകിട സംരംഭങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് വീഡിയോയിൽ, ‘പോപ്പ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക് ഗ്രൂപ്പ്’ ഇന്റർനാഷണൽ ഡയറക്ടർ ഫാ. ഫെഡറിക് ഫോർനോസ് എസ്.ജെ പങ്കുവെച്ച വാക്കുകളും ശ്രദ്ധേയമാണ്:
‘നാം കടന്നുപോകുന്ന പ്രതിസന്ധികൾ പാപ്പ പറയുന്നതുപോലെ, വ്യത്യസ്തമായ എന്തെങ്കിലും കെട്ടിപ്പടുക്കാനുള്ള അവസരമാണ്. ഈ അർത്ഥത്തിൽ, സർഗാത്മക ശക്തിയും താഴെനിന്ന് പരിഹാരങ്ങൾ നിർദേശിക്കാൻ ശേഷിയുമുള്ള ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അവരില്ലായിരുന്നെങ്കിൽ, കോവിഡ് പ്രതിസന്ധിയെ ഇപ്രകാരം അതിജീവിക്കാൻ സാധിക്കില്ലായിരുന്നു. അവരുടെ സേവനം തുടർന്നും നമുക്ക് ആവശ്യമാണ്. അതുതന്നെയാണ് അവർക്കായി പ്രാർത്ഥിക്കേണ്ടതിന്റെ പ്രസക്തിയും.’
പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക്’. 1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്‌തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് പ്രാർത്ഥനാ നിയോഗം കൂട്ടിച്ചേർത്ത് ഇവർ പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
Leave a Comment
Your email address will not be published. Required fields are marked with *