ബെയ്റൂട്ട്: ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ രണ്ടാം വാർഷികത്തിൽ, ലബനീസ് ജനതയെ ഒന്നടങ്കം ദൈവസന്നിധിയിൽ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലാണ്, ബെയ്‌റൂട്ടിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുസ്മരിച്ചുകൊണ്ട് പാപ്പ പ്രത്യേകം പ്രാർത്ഥിച്ചത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ലെബനൻ ജനതയ്ക്ക് പുനർജന്മത്തിന്റെ പാതയിൽ മുന്നേറാനാകുമെന്ന പ്രത്യാശയും പാപ്പ പങ്കുവെച്ചു.
2020 ആഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ 215 പേരാണ് കൊല്ലപ്പെട്ടത് 5000ൽപ്പരം പേർക്ക് പരിക്കേറ്റു. 3,00,000ൽപ്പരം പേർ ഭവനരഹിതരായി. നഗരത്തിന്റെ വലിയഭാഗം തകർന്നു. ബെയ്‌റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന്റെ വൻ ശേഖരത്തിന് തീപിടിച്ചതാണ് ഉഗ്രസ്‌ഫോടനത്തിന് കാരണമായത്. തകർന്ന കെട്ടിടങ്ങളിൽ നിരവധി ദൈവാലയങ്ങളും ആശ്രമങ്ങളും ഉൾപ്പെടും. ‘വിനാശകരമായ ആ സംഭവത്തിൽ ഇരകളായവരുടെ കുടുംബങ്ങളും പ്രിയപ്പെട്ട ലെബനീസ് ജനതയുമാണ് ഇപ്പോൾ എന്റെ മനസിൽ,’ എന്ന വാക്കുകളോടെയാണ് പാപ്പ പ്രാർത്ഥന ആരംഭിച്ചത്.
‘ഓരോരുത്തരും വിശ്വാസത്താൽ സമാശ്വസിക്കപ്പെടാനും ഒരിക്കലും മറയ്ക്കാനാവാത്ത നീതിയും സത്യവുംകൊണ്ട് സാന്ത്വനിപ്പിക്കപ്പെടാനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. വിവിധ മതവിഭാഗങ്ങൾക്ക് സാഹോദര്യത്തോടെ ജീവിക്കാൻ കഴിയുന്ന, സമാധാനത്തിന്റെയും ബഹുസ്വരതയുടെയും നാടാകാനുള്ള വിളിയോട് വിശ്വസ്തരായി നിലകൊള്ളുന്ന ലെബനൻ ജനതയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ പുനർജന്മത്തിന്റെ പാതയിൽ തുടരാനാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,’ പാപ്പ പറഞ്ഞു.
ഉഗ്രസ്ഫോടനത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന ബെയ്റൂട്ടിലെ ജനതയെ പിന്തുണയേകുന്നതിൽ കൈമെയ് മറന്ന് സഹായിച്ച ക്രിസ്ത്യൻ സംഘടനകൾക്കൊപ്പം ഫ്രാൻസിസ് പാപ്പയും അണിചേർന്നിരുന്നു. ലെബനനുവേണ്ടി അടിയന്തര സഹായമായി രണ്ടര ലക്ഷം യൂറോ കൈമാറിയ പാപ്പ, ലെബനനുവേണ്ടി അന്താരാഷ്ട്ര തലത്തിൽ പ്രത്യേക പ്രാർത്ഥനാ ദിനവും സംഘടിപ്പിച്ചിരുന്നു. ദുരന്തമുഖത്ത് സഹായമെത്തിക്കാൻ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംരംഭമായ ‘കാരിത്താസി’നൊപ്പം സഭയുടെതന്നെ ഭാഗമായ ‘പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ മിഷൻ’ ഫൗണ്ടേഷനും സജീവമായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനത്തിനുശേഷം ലെബനനെ പുനർനിർമിക്കാൻ ആരംഭിച്ച പ്രവർത്തനങ്ങളിൽ കാരിത്താസും ഇതര ക്രിസ്ത്യൻ സംഘടനകളും ഇപ്പോഴും വ്യാപൃതരാണ്. മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും പിന്തുണ നൽകാൻ ഡോക്ടർമാർ, സൈക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തിനു രൂപം നൽകി കാരിത്താസ് ആവിഷ്‌ക്കരിച്ച പദ്ധതി അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *