ഡൽഹി: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രൊ ലൈഫ് മാർച്ചിന് ഭാരതം ഇന്ന് (ഓഗസ്റ്റ് 10) ഇദംപ്രഥമമായി സാക്ഷ്യം വഹിക്കും. ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി ശബ്ദിക്കാൻ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രോ ലൈഫ് മാർച്ചിന് രാജ്യതലസ്ഥാനമായ ഡൽഹി വേദിയാകാൻ മണിക്കൂറുകൾമാത്രം ശേഷിക്കേ, ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രോ ലൈഫ് സംഘടനകളുടെ പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കാനെത്തുന്നുണ്ട്.
പാർലമെന്റിന്റെ ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ജന്തർമന്ദിറിൽ വൈകിട്ട് 3.00മുതൽ 4.30വരെയാണ് പ്രോ ലൈഫ് മാർച്ചിന്റെ ആദ്യഘട്ടം. തുടർന്ന്, ഡൽഹി അതിരൂപതയുടെ ആസ്ഥാന ദൈവാലയമായ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തിച്ചേരുന്ന വിശ്വാസീസമൂഹം 5.30ന് ജെറീക്കോ പ്രാർത്ഥനയിൽ അണിചേരും. തുടർന്ന് 6.30ന് ആർച്ച്ബിഷപ്പ് അനിൽ കൂട്ടോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ സഹായമെത്രാൻ ദീപക് വലേറിയൻ ടൗറോയും നിരവധി വൈദീകരും സഹകാർമികരാകും.
ദിവ്യബലിക്കുശേഷം കത്തീഡ്രൽ ഹാളിൽ പ്രോ ലൈഫ് സംഘടനകളുടെ നേതൃത്വത്തിൽ പ്രോ ലൈഫ് എക്സിബിഷനും ക്രമീകരിച്ചിട്ടുണ്ട്. ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയിട്ട് 50 വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ, ആത്മീയ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ‘കാരിസ് ഇന്ത്യ’യാണ് ദേശീയ തലത്തിലുള്ള പ്രോ ലൈഫ് മാർച്ച് സംഘടിപ്പിക്കുന്നത്. നാഷനൽ മാർച്ച് ഫോർ ലൈഫ് ഒരു ദേശീയ മുന്നേറ്റമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എം.ടി.പി) ആക്ടി’ലൂടെ 1971 ഓഗസ്റ്റ് 10നാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭാരതത്തിൽ ഓരോ വർഷവും 15.5 ദശലക്ഷത്തിൽപ്പരം ഗർഭസ്ഥ ശിശുക്കൾ ഗർഭച്ഛിദ്രത്തിന് ഇരയാകുന്നുണ്ട്. ‘അമേരിക്കയിൽ ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ ‘റോ വേഴ്സസ് വേഡ്’ നിയമം റദ്ദാക്കപ്പെട്ടതുപോലെ ‘എം.ടി.പി’ ആക്ട് പൂർണമായി അസാധുവാക്കപ്പെടുംവരെ എല്ലാ വർഷവും പ്രോ ലൈഫ് മാർച്ച് തുടരമെന്ന ചിന്തയിലാണ് സംഘാടകർ.
ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന വിധിപ്രഖ്യാപനത്തിലൂടെ ഇക്കഴിഞ്ഞ ജൂലൈ 24നാണ് ‘റോ വേഴ്സസ് വേഡ്’ നിയമം യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ചത്. പ്രസ്തുത വിധി പുറത്തുവന്ന് ആഴ്ചകൾ പിന്നിടുമ്പോഴേക്കും ഭാരതം ഇതാദ്യമായി ദേശീയ പ്രോ ലൈഫ് മാർച്ചിന് സാക്ഷ്യം വഹിക്കുന്നു എന്നതും ശ്രദ്ധേയം.
Leave a Comment
Your email address will not be published. Required fields are marked with *